തിംഫു: പ്രശ്നപരിഹാരത്തിന് അയല്‍ രാജ്യങ്ങളെ സഹായിക്കാന്‍ ശക്തിയും സ്ഥിരതയുമുള്ള ഇന്ത്യവേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അയല്‍ രാജ്യങ്ങളുമായി സൗഹൃദ ബന്ധത്തിന് ഇന്ത്യ ഹൃദയം തുറന്നിട്ടിരിക്കുകയാണെന്നു പറഞ്ഞ മോദി ഇന്ത്യാ-ഭൂട്ടാന് ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. ഭൂട്ടാന് പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
“ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം ചരിത്രപരമാണ്. ഹിമാലയമാണ് നമ്മെ തമ്മില്‍ അടുപ്പിക്കുന്നത്. ഹിമാലയക്കാരാണെന്നത് നമ്മെ അഭിമാനിതരാക്കുന്നു. ഹിമാലയമാണ് നമ്മുടെ കരുത്ത്. ഹിമാലയം ഇന്ത്യയുടെയും ഭൂട്ടാന്റെയും പൊതുപൈതൃകമാണ്,” മോദി പറഞ്ഞു.
ശക്തമായ ഇന്ത്യ ഭൂട്ടാനും മറ്റു സാര്‍ക്ക് രാജ്യങ്ങള്‍ക്കും ഗുണകരമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “നിങ്ങള്‍ ഏതാനും അടി നടക്കുമ്പോള്‍ ഞങ്ങളും ആ ചുവടുകള്‍ വെക്കുന്നതായും നിങ്ങളെ സഹായിക്കുന്നതായും തോന്നും. ഇന്ത്യയുടെ ഹൃദയം അയല്‍ക്കാരുമായുള്ള സൗഹാര്‍ദ്ദത്തിനു തുറന്നിട്ടിരിക്കുകയാണ്. ഭരണമാറ്റം അതില്‍ ഒരു മാറ്റവും വരുത്തില്ല,” അദ്ദേഹം പറഞ്ഞു. ഹിന്ദിയിലായിരുന്നു മോദിയുടെ പ്രസംഗം.
“ഒരു പ്രദേശത്തെ ജനാധിപത്യത്തിന്റെ കരുത്ത് ആ മേഖലക്കും ജനങ്ങള്‍ക്കും പ്രധാനമാണ്. ശക്തമായ ഇന്ത്യ ഭൂട്ടാനും സാര്‍ക്ക് രാജ്യങ്ങള്‍ക്കു മുഴുവനുംതന്നെ നല്ലതാണ്. അയല്‍ രാജ്യങ്ങള്‍ക്ക് അവരുടെ പ്രശ്നപരിഹാരങ്ങളില്‍ സഹായം ഉറപ്പാക്കാന്‍ സുശക്തവും സുസ്ഥിരവുമായ ഇന്ത്യ ആവശ്യമാണ്,” പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ സാറ്റലൈറ്റ് ടെക്നോളജി ഭൂട്ടാന്റെ വികസനത്തിനു വിനിയോഗിക്കുന്നുമെന്ന് പറഞ്ഞ മോദി ഇന്ത്യയുടെ ബഹിരാകാശ സാങ്കേതിക വിദ്യ രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നുവെന്നു വിശദീകരിച്ചു. ഭൂട്ടാനു വേണ്ടി ഒരു ഇ- ലൈബ്രറി സംവിധാനമൊരുക്കാന്‍ ഇന്ത്യ തീരുമാനിച്ചെന്നും മോദി പറഞ്ഞു.
എല്ലാ ഹിമാലയന്‍ രാജ്യങ്ങളും ഭൂട്ടാനും നേപ്പാളും ചേര്‍ന്ന് പതിവായി ഒരു പ്രത്യേക കായിക മേള നടത്തുന്ന കാര്യം എന്തുകൊണ്ട് ആലോചിച്ചുകൂടായെന്ന് മോദി ചോദിച്ചു. സ്പോര്‍ട്മാന്‍ സ്പിരിറ്റ് സന്തോഷം പ്രദാനം ചെയ്യുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജനാധിപത്യ സംവിധാനത്തിലും വളര്‍ച്ച പ്രാപിക്കുന്ന രാജകുടുംബത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. “രാജഭരണത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള ഭൂട്ടാന്റെ സുഗമമായ മാറ്റം പ്രശംസനീയമാണ്. ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ത്തുന്നതില്‍ ഭൂട്ടാന് അവിശ്രമം പ്രവര്‍ത്തിച്ചു. സ്വാശ്രയത്വമാണ് ഒരു രാജ്യത്തെ ജനാധിപത്യത്തിന്റെ മുഖ്യ ഗുണം. ജനാവബോധത്തിലൂടെയാണ് ഭൂട്ടാന് ഇതു സാധിച്ചത്. ഇതിനെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു.”
ഭീകരത നമ്മെ തമ്മില്‍ അകറ്റുകയും ടൂറിസം അടുപ്പിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞ മോദി ഭൂട്ടാന്റെ സമ്പന്നമായ ടൂറിസ സാധ്യതകള്‍ ഇനിയും ഏറെയുണ്ടെന്നഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: