തിരുവനന്തപുരം : സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനും ജനങ്ങള്‍ക്കു ദുരന്തങ്ങളെ കുറിച്ചു മുന്‍കൂട്ടി അറിയിപ്പു നല്കുന്നതിനുമായി സ്ഥാപിച്ച എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റം ഏഴു ജില്ലകളില്‍ പൂര്‍ണമായും നശിച്ചു. പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട,് കോട്ടയം എന്നിവിടങ്ങളിലെ എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റങ്ങളാണ് പൂര്‍ണമായും നിശ്ചലമായിരിക്കുന്നത്. സംസ്ഥാനത്താകെ 351 കേന്ദ്രങ്ങളിലെ 289 സംവിധാനങ്ങളും പ്രവര്‍ത്തന രഹിതമായി. ദുരന്ത നിവാരണ അതോറിട്ടി കളക്ട്രേറ്റുകളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും സ്ഥാപിച്ച ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള റേഡിയോ അധിഷ്ഠിത വിനിമയ സംവിധാനമാണിത്
ആലപ്പുഴയില്‍ 33 എണ്ണം നിശ്ചലമായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. സ്ഥാപിച്ചപ്പോള്‍ തന്നെ കണ്ണൂരിലെ 27ഉം പ്രവര്‍ത്തന രഹിതമായിരുന്നു. ഇടുക്കിയില്‍ 23 എണ്ണം ഒരു വര്‍ഷത്തോളമായി കേടായിട്ട്. കാസര്‍ഗോഡ് 23 എണ്ണവും കേടായിട്ട് രണ്ടുവര്‍ഷമായി. കോഴിക്കോട് 24 എണ്ണവും സ്ഥാപിച്ചപ്പോഴേ കേടായവയാണ്. കോട്ടയത്തെ 16 എണ്ണം രണ്ടുവര്‍ഷമായി തകരാറിലായിട്ട്. പത്തനം തിട്ടയിയില്‍ എത്ര ഉപകരണമാണ് സ്ഥാപിച്ചതെന്ന കണക്ക് അധികൃതരുടെ പക്കലില്ല. എന്നാല്‍, തിരുവനന്തപുരത്ത് 33ല്‍ 3 എണ്ണം മാത്രം പ്രവര്‍ത്തിക്കുന്നു. എറണാകുളത്ത് 34 ല്‍ 11 എണ്ണം പ്രവര്‍ത്തന രഹിതമാണ്. പാലക്കാട് 21ല്‍ 8എണ്ണവും, തൃശ്ശൂരില്‍ 28ല്‍ 24ഉം, വയനാട് 20ല്‍ 19ഉം, മലപ്പുറത്ത് 21ല്‍ 16ഉം, കൊല്ലത്ത് 48ല്‍ 35ഉം പ്രവര്‍ത്തന രഹിതമായിട്ട് രണ്ടുവര്ഷത്തോളമായെന്ന് ദുരന്തനിവാരണ അതോറിട്ടി അധികൃതര്‍ തന്നെ സമ്മതിക്കുന്നു. 2.76 കോടി മുടക്കിയാണ് എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റം സ്ഥാപിച്ചത്. സൂനാമി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, അഗ്നിബാധ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ ടെലിഫോണ്‍, മൊബെയില്‍ മുതലായ സാധാരണ ഉപയോഗിക്കുന്ന വിനിമയ സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്ന ലൈനുകള്‍ തകരാറിലാകാറുണ്ട്.
ഇതു മൂലം ദുരന്ത പ്രദേശങ്ങളില്‍ ജില്ലാ അധികൃതര്‍ക്കു കാര്യമായ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു തടസ്സം നേരിട്ടതോടെയാണ് 2009ല്‍ സര്‍ക്കാര്‍ പുതിയ സംവിധാനം നടപ്പാക്കാന്‍ തീരുമാനമെടുത്തത്. 14 കളക്ട്രേറ്റുകളിലും, 2 റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും, 63 താലൂക്ക് ഓഫീസുകളിലും, 295 വില്ലേജ് ഓഫീസുകളിലും 5 സംസ്ഥാന ഓഫീസുകളിലുമാണ് എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ലിങ്ക്വെല്‍ എന്ന കമ്പനിയെ ചുമതപ്പെടുത്തുകയും ചെയ്തു. സംവിധാനം പ്രവര്ത്തിപ്പിക്കുന്നതിനു വേണ്ടി ഐജിഎ ടെക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്സില് നിന്നും 2010ല്‍ 25 ലക്ഷം രൂപ മുടക്കി 205 കേന്ദ്രങ്ങളിലേക്ക് ചാര്ജ്ജറോടുകൂടിയ എസ്എംഎഫ് ബാറ്ററികളും വാങ്ങി. ഇവയ്ക്കു ചെലവഴിച്ചത് 2.34 കോടിയാണ്. ഓരോ യൂണിറ്റിനും ചെലവഴിച്ചത് 80, 956 ലക്ഷം രൂപയാണ്. ആകെ 379 കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കാനായി 2.76 കോടിയാണ് അനുവദിച്ചത്. എന്നാല്‍, പദ്ധതി പൂര്‍ത്തിയാക്കാന്‍ പോലും ടെണ്ടര്‍ നല്കിയ കമ്പനി തയ്യാറായില്ല. അതേസമയം ഫണ്ടു കൃത്യമായി സര്‍ക്കാരില്‍ നിന്നും കമ്പനി അധികൃതര്‍ വാങ്ങുകയും ചെയ്തു.
മിക്ക ഉപകരണങ്ങളും സ്ഥാപിച്ചപ്പോള്‍ തന്നെ പ്രവര്‍ത്തന രഹിതമായിരുന്നു. ചില ഉപകരണങ്ങള്‍ കുറച്ചു മാസം പ്രവര്‍ത്തിച്ചതിനു ശേഷം കേടായി. കരാറുകാരായ ലിങ്ക്വെല്‍ കമ്പനി ഉപകരണം സ്ഥാപിച്ചപ്പോള്‍ വകുപ്പുതല നിരീക്ഷണം ഉണ്ടാകാത്തത് പദ്ധതിക്കു തിരിച്ചടിയായെന്നു വിലയിരുത്തിയിട്ടുണ്ട്. കൂടാതെ ജി.ഐ പൈപ്പുകളില്‍ സ്ഥാപിക്കേണ്ട ഉപകരണം മരക്കൊമ്പുകളിലും ഇതിന്റെ ആന്റിന വൈദ്യുതി പോസ്റ്റുകളിലുമാണ് ഘടിപ്പിച്ചത്. മിക്ക സ്ഥലങ്ങളിലും ആന്റിനയും ഉപകരണവും കാറ്റിലും മഴയിലും തകര്‍ന്നു വീഴുകായിരുന്നു. ഇതിനെതിരെ തഹസീല്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ജില്ലാകളക്ടര്മാര്ക്കു പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടമാര്‍ ദുരന്തനിവാരണ അതോറിട്ടിയെ വിവരം ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ്പ്രോഗ്രാം-ഡിസാസ്റ്റര്‍ റിസ്ക് മാനേജ്മെന്റിന്റെ 1.14 കോടിയും (യുഎന്‍ ഡിപി- ഡിആര്‍എം), സൂനാമി എമര്‍ജന്‍സി അസിസ്റ്റന്റ് പ്രോജക്ടിന്റെ 1.62 കോടിയുമാണ്(ടിഇഎപി)എമര്‍ജന്‍സി വാര്‍ണിംഗ് സിസ്റ്റം സ്ഥാപിക്കാനുപയോഗിച്ചത്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: