കോട്ടയം: കോടിമതയിലെ പച്ചക്കറി ചന്തയ്ക്ക് സമീപം റോഡരികില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നു. നഗരം മാലിന്യമുക്തമാണെന്ന് നിരന്തരം നഗരസഭാ അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് നഗരസഭയുടെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം റോഡരികില്‍ ആഴ്ചകളോളം പഴക്കമുള്ള മാലിന്യശേഖരം. മാംസാവശിഷ്ടങ്ങളടക്കം ചാക്ക് കെട്ടുകളായും പ്ലാസ്റ്റിക് കൂടുകളിലും അല്ലാതെ വാരി നിരത്തിയ നിലയിലും ഇവിടെകാണാം. ദിവസങ്ങള്‍ പഴക്കമുള്ള മാംസാവശിഷ്ടങ്ങള്‍ പുഴുനുരയ്ക്കുന്ന സ്ഥിതിയിലാണ്. മാര്‍ക്കറ്റിലേക്കുള്ള റോഡിന്റെ ഇരുവശത്തും മാലിന്യങ്ങള്‍ നിരത്തിയിട്ടിരിക്കുകയാണ്. അഴുകിയ മാലിന്യങ്ങളില്‍നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണ്. മൂക്കുപൊത്തിപിടിച്ചാണ് വേണം പച്ചക്കറി മാര്‍ക്കറ്റിലേക്ക് ആളുകള്‍ പോകുന്നത്. പുഴുക്കള്‍ മദിക്കുന്ന ഇവിടെ ഈച്ചകളുടെയും വിഹാരകേന്ദ്രമാണ്. പകര്‍വ്വ വ്യാധികളുടെ ഈറ്റില്ലമാവുകയാണ് ഈ സ്ഥലമെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം നഗരത്തില്‍ മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞുവെന്നാണ് നഗരസഭാ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ അവകാശപ്പെടുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നഗരസഭ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എന്നാല്‍ മാലിന്യ സംസ്കരണത്തിന് സര്‍ക്കാര്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്നും ചെയര്മാന് അഭിപ്രായപ്പെടുന്നു. നഗരവാസികള്‍ മാത്രമല്ല മറ്റു സ്ഥലങ്ങളില്‍നിന്നും എത്തുന്നവരും നഗരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ട്. പൊതുജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണംകൂടി ഉണ്ടങ്കിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനം വിജയിപ്പിക്കാനാവൂ. നഗരസഭയുടെ നേതൃത്വത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പൈപ്പു കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ പദ്ധതികള്‍ വീടുകളില്‍ നടപ്പാക്കാനും മാലിന്യം ഉറവിടത്തില്‍തന്നെ സംസ്കരിക്കാനുമുള്ള പദ്ധതികള്‍ നടത്തുന്നുണ്ടെന്നും ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: