ബാഗ്ദാദ്: സുന്നി ഭീകരര്‍ ഇറാഖിന്റെ കൂടുതല്‍ മേഖലകളില്‍ സ്വാധീനം ഉറപ്പിക്കുന്നു. ബക്യൂബ നഗരം ഭീകരര്‍ പിടിച്ചടക്കി. അടുത്ത ലക്ഷ്യം ബാഗ്ദാദാണ്. ഇറാഖിലുള്ള അമേരിക്കക്കാര്‍ക്കും ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്കും സുരക്ഷ നല്‍കുന്നതിനായി 275 സൈനികരെ ഇറാഖിലേക്ക് അയയ്ക്കുമെന്ന് പ്രസിഡന്റ് ഒബാമ അറിയിച്ചു. ഇറാഖില്‍ വീണ്ടും എംബസി തുറന്ന് വിഷയത്തില്‍ ഇടപെടുമെന്ന സൂചന ബ്രിട്ടണും നല്‍കിക്കഴിഞ്ഞു. ഇതോടെ ഇറാഖ് കൂടുതല്‍ കലുഷിതമാകും. നിലവില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്.
ബാഗ്ദാദ് നഗരത്തില്‍ നിന്നും 37 മെയില്‍ ദൂരെയാണ് ബക്യൂബ. ഷിയാ-കുര്‍ദ് വിഭാഗവും ഇറാന് സൈന്യവും ചേര്‍ന്ന് ഭീകരരുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു രാത്രിയേ ശ്രമത്തിന് ആയുസ്സുണ്ടായുള്ളു. ബക്യൂബ നഗരത്തിന്റെ ഭൂരിഭാഗവും ഭീകരര്‍ നിയന്ത്രണത്തിലാക്കി. ഏറ്റുമുട്ടലില്‍ ഭീകരര്‍ 44 പേരെ കൊന്നു. സൈനികരില്‍ നിന്നും പിടിച്ചെടുത്ത ടാങ്കറുകളും റോക്കറ്റ് ലോഞ്ചറുകളും സ്കഡ് മിസെയിലുകളും ഉപയോഗിച്ചാണ് ഭീകരര്‍ സര്‍ക്കാര്‍ സൈന്യത്തെ നേരിടുന്നത്. കഴിഞ്ഞ ദിവസം ഭീകരര്‍ മൊസൂളിന് സമീപമുള്ള സിറിയന്‍- ഇറാഖ് അതിര്‍ത്തിയിലെ തല്‍ അഫര്‍ നഗരം പിടിച്ചടക്കിയിരുന്നു.
മൂന്ന് വര്‍ഷത്തിനു ശേഷമാണ് ബ്രിട്ടണ് ഇറാഖില്‍ എംബസി തുറക്കാനൊരുങ്ങുന്നത്. ബ്രിട്ടണ് വിദേശകാര്യ സെക്രട്ടറി വില്യം ഹാഗ്യുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്്. 2011 ല്‍ ബ്രിട്ടീഷ് എംബസിക്ക് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് എംബസി പൂട്ടിയത്. ഭീകരരെ തുരത്താന്‍ അമേരിക്കയുടേയും ഇറാന്റെയും കൂടെ ബ്രിട്ടണും ഉണ്ടാകുമെന്ന് ഇതോടെ വ്യക്തമായി. യുഎസ്എസ് ജോര്‍ജ് ബുഷ് വിമാനവാഹിനി കപ്പലിന് പുറമെ രണ്ടു യുദ്ധക്കപ്പലുകള്‍കൂടി ഗള്‍ഫ് മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.
ഭീകരര്‍ ഇറാഖില്‍ മുന്നേറ്റം നടത്തുമ്പോള്‍ അമേരിക്കയും ഇറാനും സംയുക്ത സൈനിക നീക്കത്തിന് ഒരുക്കം തുടങ്ങി. പ്രശ്നമേഖലകളില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആക്രമണത്തിനാണ് ആലോചിക്കുന്നതെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്പീഷര്‍ മേഖലയില്‍ നിന്ന് പിടികൂടിയവരില്‍ സ്ഥിരം സൈനികരെ വിട്ടയച്ചശേഷം ഭീകരരെ നേരിടാന്‍ താല്‍ക്കാലികമായി സൈനിക സേവനത്തിനെത്തിയ ഷിയാ വിഭാഗത്തിലുള്ളവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാഖ് അംബാസഡറെ വിളിച്ചുവരുത്തി
ന്യൂദല്‍ഹി: ഇന്ത്യയിലെ ഇറാഖ് അംബാസഡറെ ഇന്നലെ വിദേശകാര്യമന്ത്രാലയത്തില്‍ വിളിച്ചു വരുത്തി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഇറാഖിലുള്ള 46 ഇന്ത്യന്‍ നഴ്സുമാര്‍ സുരക്ഷിതരാണെന്നും അവരുടെ ജീവരക്ഷയ്ക്ക് എല്ലാ സംവിധാനങ്ങളും കൈക്കൊള്ളുമെന്നും അംബാസഡര്‍ അഹമ്മദ് ദെര്വാരി ഉറപ്പു നല്‍കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദല്‍ഹിയില്‍ ഇറാഖ് സഹായ സംവിധാനം തുടങ്ങിയിട്ടുണ്ട്. ഫോണ്‍: 011 23012113, 23017905
പ്രതികരിക്കാൻ ഇവിടെ എഴുതുക: