തിരുവനന്തപുരം: അബന്ധങ്ങളുടെ ഘോഷയാത്രയുമായി ദൂരദര്ശന് തിരുവനന്തപുരം കേന്ദ്രം. നിലവാരമില്ലാത്ത വാര്‍ത്തകളും ഗുരുതരമായ പിഴവുകളും തുടര്‍ക്കഥയാകുന്നു. ഒരു വാര്ത്താസ്ഥാപനത്തില് പ്രതീക്ഷിക്കുന്ന കുറഞ്ഞ നിലവാരംപോലും പാലിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി വ്യാപകം.
പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തത് വാര്‍ത്തയായി നല്‍കാതിരുന്നതും രാഷ്ട്രപതിയുടെ നയപ്രഖ്യാപനസമയത്ത് സംഗീതപരിപാടി സംപ്രേക്ഷണം ചെയ്തതും ഒടുവിലത്തെ സംഭവം മാത്രം. നാവികസേനയുടെ വിക്രമാദിത്യയില്‍ പ്രധാനമന്ത്രി യാത്രചെയ്യുന്നതുള്പ്പെടെ എല്ലാ ചാനലുകളും തല്‍സമയം വാര്‍ത്തയാക്കിയപ്പോള്‍ തിരുവനന്തപുരം കേന്ദ്രത്തിന് അത് തത്സമയം പ്രേക്ഷകരെ കാണിക്കാന്‍ മനസ്സുണ്ടായില്ല.
പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍സിംഗ് നടത്തിയ പത്രസമ്മേളനത്തിന്റെ തലവാചകമായി മലയാളം ദൂരദര്ശന് നല്‍കിയത് “മോദി പ്രധാനമന്ത്രിയായാല്‍ രാജ്യം മുടിയും” എന്ന തലക്കെട്ടാണ്. ‘മുടിയും’ എന്നതൊക്കെ ഒരു വാര്‍ത്താ ഭാഷയല്ല എന്നു മാത്രമായി. മന്‍മോഹന്‍സിംഗ് അങ്ങനെ പറഞ്ഞിരുന്നുമില്ല.
എംപിമാരും മറ്റും നേതാക്കളുടെ കാല്‍തൊട്ടു വണങ്ങേണ്ടതില്ലെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന “പാദസേവ വേണ്ട- മോദി” എന്നായിരുന്നു ദൂരദര്ശന് വാര്‍ത്ത. പാദം തൊട്ടു വണങ്ങലും പാദസേവയും തമ്മിലുള്ള അര്‍ത്ഥവിത്യാസം അറിയാത്തവരാണ് വാര്‍ത്ത എഴുതിയതെന്നു സാരം.
പി.സി. ചാക്കോ തൃശ്ശൂരില്‍ പരാജയപ്പെട്ടു, നവീന്‍ പടനായിക് ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. (ചാലക്കുടിക്ക് പകരം തൃശൂര്‍, ഒറീസക്ക് പകരം ബീഹാര്‍) തുടങ്ങിയ……….. തലവാചകമായി കാണിക്കുക മാത്രമല്ല പല ബുള്ളറ്റിനുകളിലും ആവര്‍ത്തിക്കുകയും ചെയ്തു. തെറ്റു വന്നാല്‍ തന്നെ അത് പരിശോധിക്കാനോ തിരുത്താനോ സംവിധാനമില്ലാത്തതിന്റെ തെളിവാണിത്.
സാധാരണ നേതാക്കളുടെ പ്രസംഗങ്ങളോ പത്രസമ്മേളനങ്ങളോ വാര്‍ത്തയാക്കുമ്പോള്‍ വാര്‍ത്തയാകുന്ന കാര്യംതന്നെയാകും വിഷ്വല്‍ ക്ലാപ്പിംഗ് ആയി കൊടുക്കുക. നരേന്ദ്രമോദി നയപ്രഖ്യാപന പ്രസംഗത്തില്‍ സാമ്പത്തിക പ്രതിസന്ധിയെകുറിച്ച് പറഞ്ഞത് വാര്‍ത്തയാക്കിയെങ്കിലും പ്രസംഗമായി കാണിച്ചത് വോട്ടിംഗ് ശതമാനത്തെക്കുറിച്ചു പറഞ്ഞതും. സാമാന്യബുദ്ധി പ്രയോഗിക്കാതെ എന്തെങ്കിലും ഒക്കെ കൊടുത്ത് വാര്‍ത്താ ബുള്ളറ്റില്‍ സമയം തീര്‍ക്കുന്നതാണ് ഇതിനു കാരണം.
നിയമസഭ ചേരുമ്പോള്‍ വൈകുന്നേരത്തെ വാര്‍ത്തകള്‍ക്ക് ശേഷം നിയമസഭാ വാര്‍ത്തകള്‍ നല്കുന്ന പതിവ് ദൂരദര്‍ശന്റെ തുടക്കം മുതല്‍ ഉള്ളതാണ്.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകരെകൊണ്ടാണ് ഇത് ചെയ്യിച്ചിരുന്നത്. ഇത്തവണയും ഇക്കാര്യത്തിനായി മാധ്യമപ്രവര്‍ത്തകരുമായി കരാര്‍ വെച്ചിരുന്നു. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നയുടന്‍ നിയമസഭാ വാര്‍ത്തകള്‍ വേണ്ടെന്ന് തീരുമാനിക്കുകയും ഇത് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കാത്ത കാര്യമായിരുന്നു ഇത്. വിവാദമായതിനെ തുടര്‍ന്ന് നിയമസഭാ വാര്‍ത്തകള്‍ പുനഃസ്ഥാപിച്ചു. വാര്‍ത്താ വിഭാഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായി പ്രധാനമായും രണ്ടുപേരാണ്. ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും. ബാക്കിയുള്ളവരെല്ലാം കരാര്‍ ജീവനക്കാരാണ്. വാര്‍ത്ത വായിക്കുന്നതും വാര്‍ത്ത തയ്യാറാക്കുന്നതുമെല്ലാം താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ ചെയ്യും. അവര്‍ക്ക് ആരോടും പ്രത്യേകിച്ച് ഉത്തരവാദിത്വമില്ല. മോദി വിരുദ്ധ രാഷ്ട്രീയം പേറുന്നവരാണിധികം. വാര്‍ത്തയിലെ പിശകും പോരായ്മയും ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ പരിഹാസത്തോടെയാണ് പ്രതികരിക്കുന്നതെന്ന പരാതി വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: