രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും കഴിഞ്ഞാല്‍ സമുന്നതമായ ഭരണഘടനാ സ്ഥാനമാണ് ഗവര്‍ണര്‍ പദവി. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ജനപ്രതിനിധികളാല്‍ തെരഞ്ഞെടുക്ക പ്പെടുകയാണെങ്കില്‍ ഗവര്‍ണര്‍ പദവി ലഭിക്കുന്നത് ഏതെങ്കിലും തെരഞ്ഞെടുപ്പിലൂടെയല്ല. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന പദവിയാണത്.
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിക്കാണ് നിയമനാധികാരം. 35 വയസ്സ് പൂര്‍ത്തിയാകണം. ഇന്ത്യന്‍ പൗരനുമായിരിക്കണം. ഗവര്‍ണറാകാന്‍ യോഗ്യത അത്രമാത്രം. രാഷ്ട്രപതിക്ക് 1.5 ലക്ഷവും ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷവും ഗവര്‍ണര്‍ക്ക് 1.10 ലക്ഷവുമാണ് പ്രതിമാസശമ്പളം. സഞ്ചാരം, താമസം, ആരോഗ്യപരിപാലനം എല്ലാം സൗജന്യമായി ലഭിക്കും. 2010 ലാണ് ഈ മൂന്നുപദവിയിലിരിക്കുന്നവരുടെയും വേതനം 300 ശതമാനം വര്‍ധിപ്പിച്ചത്. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതിയുടെ ശുപാര്‍ശപ്രകാരമാണ് 2006 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇത് ഉയര്‍ത്തിയത്.
രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും തെരഞ്ഞെടുപ്പ് കാലാവധി അഞ്ചുവര്ഷമാണെങ്കില് ഗവര്‍ണറുടെ നിയമന കാലാവധി അഞ്ചുവര്‍ഷത്തിനിടയില്‍ തന്നെ മാറ്റം വരുത്താം. അതാണ് കീഴ്വഴക്കം. സ്വാഭാവികമായും സര്‍ക്കാര്‍ മാറിവരുമ്പോള്‍ നിര്‍ദ്ദേശത്തിന് കാത്തുനില്‍ക്കാതെ രാജിവച്ച് ഒഴിഞ്ഞ് പദവിയുടെ മാന്യത ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഏതാനും ഗവര്‍ണര്‍മാര്‍ സാങ്കേതിക കാരണങ്ങള്‍ നിരത്തി പദവിയില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുകയാണ്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍.ജോഷി ഇതിനകം രാജിവച്ചു; ആരുടെയും നിര്‍ബന്ധത്തിന് കാത്തുനില്‍ക്കാതെ. അദ്ദേഹം തികഞ്ഞ രാഷ്ട്രീയക്കാരനല്ലാത്തതുകൊണ്ടാകാം മുട്ടാപ്പോക്ക് ന്യായവാദങ്ങളൊന്നും ഉയര്‍ത്തിയില്ല.
കേന്ദ്ര സര്‍ക്കാരിന്റെ സുഗമമായ ഭരണത്തിന് സംസ്ഥാനങ്ങളില്‍ ഭരണത്തോട് വിയോജിപ്പുള്ള ഗവര്‍ണ്ണമാര്‍ ആണെങ്കില്‍ തടസമുണ്ടാകാം. ഈ സാഹചര്യത്തില്‍ കേന്ദ്ര ഭരണം മാറുമ്പോള്‍ ഗവര്‍ണര്‍മാര്‍ രാജിവെക്കുക പതിവാണ്. ഈ പതിവനുസരിച്ച് ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ഗവര്‍ണ്ണമാരുടെ രാജി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന് അക്കാര്യം സമ്മതിക്കുകയും ചെയ്തു. അനില്‍ ഗോസ്വാമി രണ്ട് തവണ ഇക്കാര്യം നിര്‍ദ്ദേശിച്ചതായി ശങ്കരനാരായണന് സ്ഥിതീകരിച്ചതുമാണ്. എന്നിട്ടും മറ്റാരുടെയോ തിട്ടൂരത്തിനായി അദ്ദേഹം കാത്തുനില്‍ക്കുകയാണ്. കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ശങ്കരനാരായണന് യുഡിഎഫ് തോറ്റപ്പോഴാണ് ഗവര്‍ണര്‍ പദവിയില്‍ നിയമിക്കപ്പെടുന്നത്. മുന്‍ രാജസ്ഥാന് മന്ത്രിയായ കമലാ ബേനിവാള്‍(ഗുജറാത്ത്) മുന്‍ മഹാരാഷ്ട്ര മന്ത്രിയായ സെയ്ദ് അഹമ്മദ്(ഝാര്‍ഖണ്ഡ്) മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ലോക്സഭാ സ്പീക്കറുമായ ശിവരാജ് പാട്ടീല്‍(പഞ്ചാബ്), മുന്‍ കോണ്‍ഗ്രസ് എംപി അസീസ് ഖുറേഷി, മുന്‍ കേന്ദ്രമന്ത്രി രാജസ്ഥാന് ഗവര്‍ണ്ണര്‍ മാര്‍ഗരറ്റ് ആല്‍വ, മുന്‍ ആന്ധ്രാ മുഖ്യമന്ത്രി കെ. റോസയ്യ, മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന്(പശ്ചിമ ബംഗാള്‍) കര്‍ണ്ണാടകാ ഗവര്‍ണ്ണര്‍ എച്ച്. ആര്. ഭരദ്വാജ്, ആസാം ഗവര്‍ണ്ണര്‍ ജെ.ബി. പട്നായിക്, ത്രിപുര ഗവര്‍ണര്‍ ദേവാനന്ദ് കന്‍വര്‍ തുടങ്ങിയവരാണ് യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് ഈ മാര്‍ച്ചിലാണ് ഷീലാ ദീക്ഷിതിനെ കേരളാ ഗവര്‍ണ്ണറായി നിയമിച്ചത്.യുപിഎ സര്‍ക്കാരിെന്റ കാലത്ത് പക്ഷപാതപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും പ്രതിപക്ഷത്തോട് മാന്യതയില്ലാതെ പെരുമാറുകയും ചെയ്തവരാണ് ഇവരില്‍ പല ഗവര്‍ണ്ണമാരും. നഗ്നമായ പക്ഷപാതം കാട്ടിയ എച്ച്.ആര്.ഭരദ്വാജ്, കമലാ ബേനിവാള്‍ എന്നിവര്‍ ഭരണം മാറിയപ്പോള്‍ തന്നെ രാജ്ഭവന് ഒഴിയുമെന്നാണ് സര്‍വ്വരും പ്രതീക്ഷിച്ചത്. ഗവര്‍ണ്ണമാരുടെ രാജിതേടിയ മോദി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും വേട്ടയാടുകയാണെന്നും ഭരണഘടനാപരമായ പദവികളിലുള്ളവരോടാണ് രാജി തേടിയതെന്നും മറ്റുമാണ് കോണ്‍ഗ്രസ് വക്താക്കള്‍ മാറത്തടിച്ച് അലമുറയിടുന്നത്.
അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച അഞ്ചു ഗവര്‍ണ്ണര്‍മാരെ ഒറ്റയടിക്ക് പുറത്താക്കിയ ചരിത്രം കോണ്‍ഗ്രസ് വിസ്മരിച്ചിരിക്കുകയാണ്. 2004 ല്‍എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ആര്‍എസ്എസ് ബന്ധം ആരോപിച്ചാണ് ഗവര്‍ണ്ണര്‍മാരെ പുറത്താക്കിയത്. വിഷ്ണു കാന്ത് ശാസ്ത്രി(യുപി) കൈലാസപതി മിശ്ര (ഗുജറാത്ത്) ബാബു പരമാനന്ദ് (ഹരിയാന) കേദാര്‍ നാഥ് സാഹ്നി (ഗോവ) എന്നിവരെയാണ് പുറത്താക്കിയത്.
അടുത്തിടെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാനെ ആദര്‍ശ് ഭവന നിര്‍മ്മാണ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് രക്ഷിക്കാന്‍ ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന് വഴിവിട്ട് കളിച്ചത് വിവാദമായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ കുംഭകോണങ്ങളില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിത്തിന് പങ്കുണ്ടെന്ന് വ്യക്തമായ ആരോപണം വന്നിരുന്നു. നിയമനടപടിയിലേക്ക് നീങ്ങുന്നതിനിടയിലാണ് ഗവര്‍ണറാക്കി കേരളത്തിലേക്ക് കയറ്റിവിട്ടത്. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ.നാരായണന് പ്രതിരോധസേനയ്ക്ക് ഹെലികോപ്റ്റര്‍ വാങ്ങിയതിലും ആരോപണവിധേയനാണ്. ഭരണം മാറിയിട്ടും ഇരുവരും ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. യുപിഎയുടെ രാഷ്ട്രീയ നിയമനം ഭരണം മാറിയിട്ടും അലങ്കാരമായി കൊണ്ടുനടക്കുന്നത് മിതമായ ഭാഷയില്‍ സദാചാരവിരുദ്ധമാണ്. ആ പദവിയോട് ആദരവുണ്ടെങ്കില്‍ അവര്‍ക്കൊരേയൊരു വഴിയേയുള്ളൂ; രാജി മാത്രം. രാഷ്ട്രപതി ഇടപെട്ട് നീക്കം ചെയ്യുന്നതാണ് അലങ്കോലമെന്ന് ശങ്കരനാരായണനെങ്കിലും മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: