ക്യുയൈബ: ലോകകപ്പ് ഫുട്ബോളില്‍ ഏഷ്യന്‍ സാന്നിധ്യങ്ങള്‍ക്ക് ഇതുവരെ ലഭിച്ചത് സമ്മിശ്രാനുഭവങ്ങള്‍. ജപ്പാനും ഓസ്ട്രേലിയയും പരാജയപ്പെട്ടപ്പോള്‍ ഇറാന് നേടിയത് സമനിലയുടെ സുഖം. ദക്ഷിണകൊറിയയെ സംബന്ധിച്ചും ഫലം മറ്റൊന്നായിരുന്നില്ല. ഗ്രൂപ്പ് എച്ചില് കരുത്തരായ റഷ്യയെ ഇന്നലെ അവര്‍ സമാസമം പിടിച്ചു (1-1). ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് കൊറിയ സമനില വഴങ്ങിയത്.
68-ാം മിനിറ്റിലാണ് റഷ്യന്‍ ഗോളിയുടെ പിഴവില്‍ നിന്ന് കൊറിയക്ക് അപ്രതീക്ഷിതമായി ലീഡ് വീണുകിട്ടിയത്. ഒരു പ്രത്യാക്രമണത്തില്‍ കൂക് യങ്ങ് ഹാനില്‍ നിന്ന് ലഭിച്ച പന്തുമായി കുതിച്ച ലീ ക്യൂണ് ഹോ തീര്‍ത്ത ഷോട്ട് ശക്തമായിരുന്നെങ്കിലും ഗോളിക്ക് കൈപ്പിടിയിലൊതുക്കാമായിരുന്നു. പക്ഷേ, 69 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയമുള്ള റഷ്യന്‍ ഗോളി ഇഗര്‍ അകിന്‍ഫീവിന്റെ ഗ്ലൗസില്‍ നിന്ന് പന്ത് വഴുതിവീണ് ഗോള്‍വര കടന്നു.
74-ാം മിനിറ്റില്‍ കെര്ഷകോവിന്റെ ഗോളില്‍ റഷ്യ സമനില പിടിച്ചു. ആന്ദ്രെ എഷ്ചെങ്കോ നല്കിയ പന്തുമായി തന്ത്രശാലിയായ സഗായേവ് ബോക്സിലേയ്ക്ക് നുഴഞ്ഞുകയറി രണ്ട് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഷോട്ട് തൊടുത്തെങ്കിലും കൊറിയന്‍ ഗോളി കുത്തിയകറ്റി. തുടര്‍ന്നുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ റീബൗണ്ട് നേരെ കെര്ഷകോവിന്റെ കാലിലേക്ക്. കെര്ഷകോവിന് ലക്ഷ്യം പിഴച്ചില്ല (1-1).
പ്രതികരിക്കാൻ ഇവിടെ എഴുതുക: