ന്യൂദല്‍ഹി: സര്‍ക്കാരിതര സംഘടനയായ “ഗ്രീന്‍പീസിനെതിരെ’ കടുത്ത നടപടിക്കൊരുങ്ങുന്നു. വിദേശ ഫണ്ടുകള്‍ സ്വീകരിക്കാനുള്ള സംഘടനയുടെ അനുമതി റദ്ദാക്കിക്കൊണ്ടുള്ള നടപടിക്കാണ് ഐബി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിനും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും ഇതുസംബന്ധിച്ച് ഐബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതടക്കം സംഘടനയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതി നല്‍കുന്നത് സംബന്ധിച്ച് പുന:പരിശോധന നടത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കല്‍ക്കരി ഖാനികള്‍, വൈദ്യുത പദ്ധതികള്‍, ആണവ പദ്ധതികള്‍ എന്നിവയ്ക്കെതിരെ പ്രചാരണം നടത്തുന്ന എന്‍ജിഒകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന 12 വിദേശ പൗരന്മാരെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കല്‍ക്കരി ഖാനികള്‍, ആണവപദ്ധതികള്‍ എന്നിവ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രചാരണം നടത്തുന്ന ആഗോള സംഘടനയാണ് ഗ്രീന്‍പീസ്. പരിസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് അവകാശപ്പെടുമ്പോഴും ഇതിന്റെ മറവില്‍ രാജ്യത്ത് മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സംഘടന ശ്രമിക്കുകയാണെന്ന് ഐബി ചൂണ്ടിക്കാട്ടുന്നു.
വിദേശത്തുനിന്നും വന്‍തോതില്‍ ഫണ്ടുകള്‍ വാങ്ങുന്നത് ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയാകുമെന്ന് നേരത്തെ തന്നെ ഐബി മുന്നറിയിപ്പ് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ധനമന്ത്രാലയത്തിനും ബന്ധപ്പെട്ട മറ്റ് മന്ത്രിമാര്‍ക്കും ഐബി സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മഹാന് കല്‍ക്കരി ഖാനിക്കെതിരെ ഗ്രീന്‍പീസ് പ്രവര്‍ത്തക പ്രിയ പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ പ്രക്ഷോഭത്തെയും ഐബി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രക്ഷോഭങ്ങളെ ജാഗ്രതയോടെ കാണണമെന്നും ഐബി മുന്നറിയിപ്പ് നല്കുന്നു.
അതേസമയം, സംഘടനയ്ക്കെതിരായ ഐബി റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് ഗ്രീന്‍പീസ് വക്താവ് ഭാരതി സിന്‍ഹ പറയുന്നത്. എന്തുകൊണ്ടാണ് സംഘടനയ്ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ വരുന്നതെന്ന് അറിയില്ല. സര്‍ക്കാര്‍ ഉന്നയിക്കുന്ന ഏതു ചോദ്യത്തിനും വിശദീകരണം നല്കാന് തങ്ങള്‍ തയ്യാറാണ്. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചാണ് സംഘടന മുന്നോട്ടുപോകുന്നത്. സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. സംഘടനയുടെ എല്ലാ വാര്‍ഷിക റിപ്പോര്‍ട്ടുകളും വെബ്സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: