തൃശൂര്‍: മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാവില്ലെന്നതിന്റെ തെളിവാണ് അടിയന്തരാവസ്ഥയെ അതിജീവിച്ച് മുന്നോട്ടുള്ള പ്രയാണം തുടരുന്ന ജന്മഭൂമിയുടെ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്നും ജന്മഭൂമിയുടെ ആറാമത് എഡിഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രകാശ് ജാവ്ദേക്കര്‍.
വൈവിധ്യങ്ങളായ ഭാഷകള്‍ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമെന്നതുപോലെ തന്നെ വിവിധങ്ങളായ ഭാഷാ മാധ്യമങ്ങളും രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. ഭാഷാദിനപ്പത്രങ്ങള് ആശയവിനിമയത്തിനുള്ള ഉപകരണം എന്നതു മാത്രമല്ല, അതു പ്രാദേശികമായ സംസ്ക്കാരത്തേയും രീതികളേയും വിശ്വാസങ്ങളേയും കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രാദേശിക ഭാഷാ മാധ്യമങ്ങളുടെ വളര്‍ച്ച ശ്രദ്ധേയമാണ്. രാജ്യത്ത് അച്ചടിക്കുന്ന എഴുപതിനായിരത്തോളം ദിനപ്പത്രങ്ങളില്‍ 90 ശതമാനവും ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമാണ്. ഇംഗ്ലീഷ് മാധ്യമങ്ങള്‍ വളരെക്കുറച്ച് ആളുകളിലേക്ക് മാത്രമാണ് എത്തുന്നത്. ഭാഷാദിനപ്പത്രങ്ങളുടെ വളര്‍ച്ച സൂചിപ്പിക്കുന്ന കണക്കുകളാണ് വാര്‍ത്താവിതരണ മന്ത്രാലയത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ആയിരത്തിലധികം ഭാഷകളും ഭാഷാഭേദങ്ങളുമാണുള്ളത്. അതാതു ഭാഷകളില്‍ നാം ആശയവിനിമയം നടത്തുമ്പോഴുണ്ടാകുന്ന വികാരവിചാരങ്ങള്‍ ആളുകളില്‍ വലിയ സ്വാധീനമാണ് സൃഷ്ടിക്കുന്നത്. ഇതാണ് പ്രാദേശികഭാഷാ മാധ്യമങ്ങളെ സഹായിക്കുന്നത്. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തില്‍ അവഗണിക്കാനാകാത്ത ശക്തിയാണ് പ്രാദേശിക മാധ്യമങ്ങള്‍. നവമാധ്യമങ്ങളുടെ വരവും പ്രാദേശിക ഭാഷകളെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ജോലി തേടി വിവിധ മെട്രോ നഗരങ്ങളിലേക്ക് പോകുന്ന മലയാളികളെ അവരുടെ മാതൃഭാഷയുമായി ബന്ധിപ്പിച്ചു നിര്‍ത്തേണ്ട കടമയും ജന്മഭൂമി നിര്‍വഹിക്കേണ്ടതുണ്ട്, പ്രകാശ് ജാവ്ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ മാത്രം 250ലധികം വാര്‍ത്താ വെബ്സൈറ്റുകളുണ്ടെന്നാണ് കണക്ക്. ഇത്തരം നവമാര്ഗങ്ങളിലൂടെ ലോകത്തിന്റെ എല്ലാ കോണുകളിലേക്കുമെത്തിച്ചേരുന്ന പ്രാദേശികമാധ്യമങ്ങള്‍ കൂടുതല്‍ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കേണ്ടതിന്റെ അനിവാര്യതയാണ് ഇതു കാണിക്കുന്നത്. പ്രാദേശിക ഭാഷാ മാധ്യമങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലോകത്തുള്ള എല്ലാ പ്രദേശങ്ങളിലും വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് പ്രാപ്യമാകണമെങ്കില്‍ നവ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക തന്നെ വേണം, മന്ത്രി പറഞ്ഞു.
പരിസ്ഥിതി വിഷയങ്ങളില്‍ നിര്‍ണായകമായ പങ്കുവഹിക്കാന്‍ ജന്മഭൂമി പോലുള്ള മാധ്യമങ്ങള്‍ക്ക് സാധിക്കുമെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി കൂടിയായ പ്രകാശ് ജാവ്ദേക്കര്‍ കൂട്ടിച്ചേര്‍ത്തു. പ്രാദേശികഭാഷകളോടുള്ള വായനക്കാരുടെ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ പരിശ്രമങ്ങളും ജന്മഭൂമി നിര്‍വഹിക്കണം. വായനക്കാരുടെ ലേഖനങ്ങള്‍ എഡിറ്റോറിയല്‍ പേജില്‍ ലേഖനങ്ങളായി നല്കുന്ന ജന്മഭൂമിയുടെ രീതി മാതൃകാപരമാണ്. ഇതു വായനക്കാര്‍ക്ക് അവരുടെ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശരിയായ മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: