ഏലൂര്‍: കേരളത്തിലെ ദേവസ്വംബോര്‍ഡ് കൈവശം വച്ചിട്ടുള്ള മുഴുവന്‍ ക്ഷേത്രങ്ങളുടെയും ഭരണം ഹൈന്ദവസംഘടനകളും ഭക്തജനങ്ങളും ഉള്‍പ്പെടുന്ന സമിതിയെ ഏല്‍പ്പിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദി ഏലൂര്‍ മുനിസിപ്പല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അത് ഏറ്റെടുക്കുവാനുള്ള സര്‍ക്കാര്‍ ഏതൊരു നീക്കത്തെയും കേരളത്തിലെ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഹിന്ദുവിന്റെ പ്രശ്നങ്ങളില്‍ അതിന് അനുകൂലമായി സംസാരിക്കാന്‍ തയ്യാറാവാത്ത ഹിന്ദു എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വര്‍ഷങ്ങളായി അന്യസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്കുള്ള മനുഷ്യക്കടത്ത് കേസും താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് തീയിട്ട കേസും ഒതുക്കിത്തീര്ക്കാന്വേണ്ടി ശ്രമിക്കുന്നത്.
സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം ക്യാപ്റ്റന്‍ കെ. സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മസഭ ബോര്‍ഡ് അംഗം എ.കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. എ.ബി. ബിജു, പ്രകാശന് തുണ്ടത്തുംകടവ്, വിദ്യാധരന്, വി.എ. ഗിരീഷ് കുമാര്‍, സുപ്രന്, വിനു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എം.എ. കലേശന്, എസ്. ഷാജി, പി.വി. സുഭാഷ്, ഷീല സത്യവാന്, ഗിരിജാ ബാബു എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി പരിസ്ഥിതിക്കുള്ള അംബേദ്കര്‍ അവാര്‍ഡ് ജേതാവ് ഏലൂര്‍ ഗോപിനാഥിനെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളേയും ആദരിച്ചു. ഏലൂര്‍ മേഖലയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിനെതിരെയുള്ള പ്രമേയം എന്‍.പി. ഗിരിജാവല്ലഭന്‍ അവതരിപ്പിച്ചു. ഹിന്ദുഐക്യവേദി നേതാക്കളായ എ.കെ. സുബ്രഹ്മണ്യന്, കെ.ആര്. രമേഷ്, കെ.ജി. മധു, സാബു ശാന്തി, ബി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. എം.എല്‍. സുരേഷ് സ്വാഗതവും കെ.പി. ത്രീദീപന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: