‘ഇന്നലെയോളമെന്തന്നറിഞ്ഞിലാ
ഇനിനാളെയുമെന്തന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്ക് വിനാശവും
ഇന്നനേരമെന്നേതുമറിഞ്ഞീലാ
കണ്ടുകൊണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്ന് വരുത്തുന്നതും ഭവാന്’
പൂന്താനം ഈ വരികള്‍ കുറിക്കുമ്പോള്‍ നിയമസഭയും ലോക്സഭയുമില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു ജയവും തോല്‍വിയുമില്ല. പത്രങ്ങളും ഇത്രത്തോളം ചാനലുകളുമില്ല. വാദങ്ങളില്ല, വിവാദങ്ങളില്ല. ‘പ്രൈംടൈം’ ചര്‍ച്ചകളുമില്ല. എന്നിട്ടും അന്നും ഇന്നും എത്ര പ്രസക്തമായി പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’.
‘രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്.
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പുകേറ്റുന്നതും ഭവാന്.’
ഇത്രയും കൂടി കുറിച്ചപ്പോള്‍ പൂന്താനം ജ്ഞാനദൃഷ്ടിയില്‍ എം.എ.ബേബിയെ കണ്ടുകാണുമോ? കണ്ടേക്കും. അല്ലെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളം അച്ചട്ടമാകുമോ?
എം.എ.ബേബി ഇന്ന് അല്ലറ ചില്ലറ കക്ഷിയാണോ? ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റുപാര്ട്ടിയായ സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗം. വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി കെട്ടുപിണഞ്ഞുനില്ക്കവെ തന്നെ രാജ്യസഭയില്‍ എത്താന്‍ കഴിഞ്ഞ ബേബി, ദല്‍ഹിയില്‍ ചെന്ന് ഇംഗ്ലീഷ് ഇംഗ്ലീഷായും മലയാളം ഇംഗ്ലീഷിലാക്കിയും വെള്ളംപോലെ ഉച്ചരിക്കാനറിയുന്ന നേതാവ്. കേരളത്തിന്റെ പ്രമേയങ്ങളും കത്തുകളും ഇംഗ്ലീഷിലാക്കി അവതരിപ്പിച്ചാലല്ലെ പരദേശി സഖാക്കള്ക്കാസ്വദിക്കാനാകൂ. പരദേശികളുടെ പേശുകള് മനസ്സിലാക്കാനും ബേബിയെ ആശ്രയിക്കണം. ഇത്തരം പേശുകളാണ് എം.എ.ബേബിയെ സിപിഎമ്മിന്റെ അനിവാര്യഘടകമാക്കിയതെന്നാര്ക്കാണറിയാത്തത്. രാജ്യസഭയില്‍ പന്ത്രണ്ട് വര്‍ഷമിരുന്ന് ദല്‍ഹിയിലെ ചിട്ടവട്ടങ്ങളെല്ലാമറിഞ്ഞ ബേബിക്കറിയാം വ്യത്യസ്തതയുള്ള വ്യക്തിത്വങ്ങള്‍ക്കാണ് രാഷ്ട്രീയത്തില്‍പ്പോലും മാര്ക്കേറ്റ്ന്ന്. അങ്ങനെ രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ബുദ്ധിജീവി എന്ന പേരെടുക്കാന്‍ ബേബിക്ക് അനായാസം സാധിച്ചു. ഒരു ചര്‍ച്ച, അല്ലെങ്കിലൊരു പ്രസംഗം. ബേബി മലയാളഭാഷയ്ക്ക് ആകര്‍ഷകമായ വാക്യങ്ങള്‍ പരിചയപ്പെടുത്തിയിരിക്കും. “സ്വരം കേട്ടാല്‍ അറിയാം ഒരാളുടെ സ്വഭാവം”. ഇത് ബേബി പറഞ്ഞത് മാര്‍ക്സിനെപ്പോലും മനുഷ്യത്വം പഠിപ്പിക്കുന്ന പി.ജയരാജന്റെ ഭൂമിയായ കതിരൂരില്‍ വച്ചാണ്. അതാകട്ടെ പിണറായിക്കു പോലും പാര്ട്ടിക്ലാസെടുക്കുന്ന പി.എം.മനോജിനെ ആദരിക്കുന്ന ചടങ്ങില്‍. ബേബിയല്ല, മറ്റാരെങ്കിലുമാണ് ഇത് കതിരൂരില്‍ ചെന്നു പറയുന്നതെങ്കില്‍ “തെറിക്കും പൂങ്കുലപോലെ തലച്ചോര്‍.” പ്രസംഗം കേട്ട കാരണവന്മാരായ കതിരൂര്ക്കാര് “ഓനാരാ മോന്” എന്ന ആത്മഗതം പ്രകടിപ്പിച്ചുകാണും.
പോലീസ് പുല്ലാണെന്ന മുദ്രാവാക്യം വിളിക്കലിലൊന്നും കഴമ്പില്ലെന്ന് ബേബി പണ്ടേക്കുപണ്ടേ തിരിച്ചറിഞ്ഞതാണ്. എകെജിയെപ്പോലെയോ ഇ.കെ.നായനാരെപ്പോലെയോ പിണറായിവിജയനെപ്പോലെയോ സമരം നയിച്ച് ജയിലില്‍ പോകലെല്ലാം പഴഞ്ചന്‍ രാഷ്ട്രീയമെന്ന് തിരിച്ചറിഞ്ഞ ബേബി അത്തരം ഏടാകൂടങ്ങളോട് എന്നും അകലം പാലിക്കാന്‍ ശ്രദ്ധിച്ചു. തോളില്‍ തൂങ്ങുന്ന തുണി സഞ്ചിയും അലക്കിതേച്ച കുപ്പായവും സംഗീതം കേട്ടാല്‍ ചെവികൊടുക്കുകയും ചെയ്താല്‍ തന്നെ ജനസേവനം വേണ്ടത്രയായി. ഭാവിയിലെ വിപ്ലവം സ്വരലയതാളങ്ങളിലൂടെയെന്ന് തിരിച്ചറിഞ്ഞ ബേബി, സമാനശീലവും ചിന്തയുമുള്ള ഡോ. ഐസക്കിനേയും രാജീവനേയും കൂട്ടിനുകിട്ടിയപ്പോള് “പാര്ട്ടിയാരെടാ, ഞാനാടാ വലിയവന്‍” എന്ന ഭാവത്തിലെത്തി എന്ന് സഖാക്കള്‍ പരക്കെ ചിന്തിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.
താനളന്ന മുഴക്കോലുകൊണ്ട് തന്നെയും അളക്കപ്പെടും എന്ന കാര്യം അറിയാത്ത ആളല്ലല്ലോ എം.എ.ബേബി. കൊല്ലം ലോക്സഭാ തെരഞ്ഞെടുപ്പ് തനിക്കുവേണ്ടി നടത്തുന്നതാണന്ന് തന്നെയായിരുന്നു ബേബി കരുതിയത്. കൊല്ലത്ത് ജയിക്കും. എം.എ. ബേബി എം.പിയാകും. കക്ഷിനേതാവായി രാഷ്ട്രീയത്തില്‍ മാത്രമല്ല, ഇടതുപക്ഷ നിരയില്‍ തന്നെ ഒന്നാമനായി മാറും എന്നൊക്കെ ചിന്തിക്കുന്നത് താന്‍ മാത്രമാണെന്ന് കരുതിയതാണ് ബേബിക്ക് വിനയായത്. നേതാക്കളോട് തോള്‍ചേര്‍ന്ന് നടക്കുന്നവരിലും ഈ ചിന്ത പടരുന്നത് ബേബി അറിഞ്ഞില്ല. അവിടെയാണ് പണി വീണത്. വി.എസിന്റെ കാര്യമെങ്കിലും ബേബി ഓര്‍ക്കേണ്ടതായിരുന്നു. ഉറപ്പായും മുഖ്യമന്ത്രിയാകാന്‍ മാരാരിക്കുളത്ത് മത്സരിച്ച വിഎസിനെ ഭംഗിയായി സഖാക്കള്‍ കാലുവാരിയപ്പോള്‍ എം.എ.ബേബി വത്തിക്കാനിലൊന്നുമായിരുന്നില്ലല്ലോ. വി.എസിന്റെ പരാജയം നന്നായി ആസ്വദിച്ചവരില്‍ ബേബി ഇല്ലെന്നാര്ക്കെങ്കിലും പറയാമോ? കുളത്തോട് കോപിച്ച് ചിലത് ചെയ്യാത്ത വിരുതന്മാരെക്കുറിച്ച് പറയാറുണ്ടല്ലോ. അതുപോലെ ബേബി നിയമസഭയോട് അകലവും അറപ്പും പ്രകടിപ്പിക്കുന്നത് ആരെ തോല്‍പ്പിക്കാനാണ് എന്ന് സംശയിച്ചേക്കാം. എന്നാല്‍ ബേബിയുടെ ചിന്തയിലും ശരിയില്ലെ?
കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ കുണ്ടറ (ബേബിയുടെ മണ്ഡലം) ഉള്‍പ്പെടെ സിപിഎം ജയിച്ച മണ്ഡലങ്ങളില്‍ ബേബി ഏറെ പിന്നിലായി. മറ്റ് ഇടതുകാരുടെ സീറ്റില്‍ മുന്നിലുമായി. ഇതെന്ത് മറിമായം. അവിടെയാണ് ബേബിയെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയശേഷം ആര്‍എസ്പിയെ പിണക്കി പുറത്താക്കിയതും ബേബിയുടെ എതിര്‍സ്ഥാനാര്‍ത്ഥിക്ക് ‘പരനാറി’ പട്ടം ചാര്ത്തിക്കൊടുത്തതിന്റേയും ലക്ഷ്യം വ്യക്തമാകുന്നത്. ‘പരനാറി’ പ്രയോഗത്തിന് കൊല്ലത്ത് ഇത്ര ജനസ്വാധീനമുണ്ടോ? ബേബിയുടെ വോട്ടുനില നോക്കുമ്പോള്‍ ആര്‍ക്കും സംശയമുയരാം.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭ പത്തുദിവസം ചേര്‍ന്നു. ബേബി സഭയിലെത്താത്തത് വിവാദമായപ്പോള്‍ രണ്ടു ദിവസമെങ്കിലും വന്നത് ആര്‍ക്കാനും വേണ്ടി ഓക്കാനിക്കും പോലെ. ആദ്യ ദിവസമാകട്ടെ ഹാജര്ബുക്കില് ഒപ്പിട്ടതുമില്ല. മെമ്പര്‍ ഒപ്പിട്ടില്ലെങ്കില്‍ 750 രൂപ അലവന്‍സ് കിട്ടില്ല. എം.എ.ബേബി 750 രൂപയ്ക്ക് വേണ്ടിയല്ലല്ലോ സഭയില്‍ കയറുന്നത്. എംഎല്‍എ കാറുപോലും ഇപ്പോഴദ്ദേഹം ഉപയോഗിക്കുന്നില്ല. എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിനൊന്നും ബേബിക്ക് പരസ്യമായ ഉത്തരമില്ല.
പാര്‍ട്ടി വേദിയില്‍ പറയുമായിരിക്കാം. ഏതായാലും നാട്ടുകാരെകൊണ്ട് പറയിപ്പിക്കാനുള്ള പണിയാണല്ലോ ‘സഖാവ്’ വരുത്തിവച്ചതെന്ന് നേതാക്കള്‍ പരിതപിക്കുന്നുണ്ടാവാം. സ്വരം മോശമാകുമ്പോള്‍ പാട്ടുനിര്‍ത്തണമെന്ന് ബേബിയെ ആരും പഠിപ്പിക്കേണ്ട. പക്ഷേ “പാത്രമറിഞ്ഞ് ഭിക്ഷയും ക്ഷേത്രമറിഞ്ഞ് പൂജയും” എന്ന തത്ത്വം പാര്‍ട്ടി നേതൃത്വം പഠിക്കാതെ പോയി. അണ്ണാക്കില്‍ പൂണ്ണുവന്ന അവസ്ഥ. അതാണിപ്പോള്‍ സിപിഎം അനുഭവിക്കുന്നത്.
അവസാനിപ്പിക്കാന്‍ പൂന്താനത്തെ ആശ്രയിക്കാം.
“സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ചു
നാണം കെട്ടുനടക്കുന്നിതുചിലര്
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടുനടക്കുന്നിതു ചിലര്‍”
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: