ദുബായ്: ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ വിട്ടു നിന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന് വിരാട് കോഹ്ലിക്ക് അന്താരാഷ്ട്ര ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. കോഹ്ലിയെ പിന്തള്ളിയ ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്സിനാണ് നിലവലെ ഒന്നാം സ്ഥാനം. ബംഗ്ലാദേശിനെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ വിട്ടു നിന്നതാണ് കോഹ്ലിക്ക് സ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ടെസ്റ്റിലും ഡിവില്ലിയേഴ്സ് തന്നെയാണ് ഒന്നാമത്, കോഹ്ലി പത്താമതാണ്.
നേരത്തെ ഡിവില്ലിയേഴ്സിനെക്കാള്‍ ഒമ്പതു പോയിന്റ് മുന്നിലായിരുന്നു കോഹ്ലി. എന്നാല്‍ മൂന്നു മത്സരങ്ങളില്‍ പങ്കെടുക്കാതിരുന്നതോടെ കോഹ്ലിയുടെ റാങ്ക് ഒരു ശതമാനം വീതം താഴുകയായിരുന്നു. അങ്ങനെ 13 പോയിന്റ് കോഹ്ലിക്ക് നഷ്ടമായി. ഡിവില്ലിയേഴ്സിന് 872 പോയിന്റുള്ളപ്പോള്‍ കോഹ്ലിയ്ക്ക് 868 പോയിന്റാണുള്ളത്.
ഓസ്ട്രേലിയയുടെ ജോര്‍ജ് ബെയ്ലി മൂന്നാമതാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി 771 പോയിന്റുമായി ആറാമതാണ്. ഇന്ത്യന്‍ താരം ശിഖര്‍ ധവാന് രണ്ടു സ്ഥാനം ഇറങ്ങി പത്താമതായപ്പോള് രോഹിത ശര്‍മ മൂന്നു സ്ഥാനം താഴേക്ക് പോയി ഇരുപത്തി മൂന്നാമതായി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയെ നയിച്ച സുരേഷ് റെയ്ന മൂന്നു സ്ഥാനം മെച്ചപ്പെടുത്തി ഇരുപത്തിയേഴാമതെത്തി.
ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഏഴാമതും രവിചന്ദ്രന്‍ അശ്വിന് പതിനേഴാമതുമാണുള്ളത്. ഉമേഷ് യാദവ് എഴുപത്തിയെട്ടാം സ്ഥാനത്താണ്.
ഏകദിന ടീം റാങ്കിംഗില്‍ 112 പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 115 പോയിന്റുള്ള ഓസ്ട്രേലിയയാണ് ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: