റിയോ ഡി ജെയിനെറോ: ഇരുപതാമത് ലോകകപ്പിലെ അവസാന ഘട്ട ഗ്രൂപ്പ് പോരാട്ടങ്ങള്‍ ഇന്ന് മുതല്‍ അരങ്ങേറും. ഓരോ ഗ്രൂപ്പുകളിലെയും രണ്ട് കളികളും ഒരേ സമയത്താണ് നടക്കുക. ഒത്തുകളി ഒഴിവാക്കാനായാണ് ഇങ്ങനെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഒരേ സമയത്ത് നടക്കുന്നത്. ഗ്രൂപ്പ് ജിയില്‍ ഒരു മത്സരവും ഗ്രൂപ്പ് എച്ചിലെ മത്സരങ്ങളുമാണ് രണ്ടാം റൗണ്ടില്‍ ബാക്കിയുള്ളത്.
ഗ്രൂപ്പുകളിലെ രണ്ട് റൗണ്ട് പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് വമ്പന്‍ അട്ടിമറി നടന്നത്. രണ്ട് മുന്‍ ലോകചാമ്പ്യന്മാരായ ഉറുഗ്വെയെയും ഇറ്റലിയെയും അട്ടിമറിച്ച് താരതമ്യേന ദുര്‍ബലരായ കോസ്റ്ററിക്ക് അവസാന 16-ല്‍ ഇടംപിടിച്ചാണ് ഏറ്റവും ശ്രദ്ധേയം. ഈ ലോകകപ്പിലെ കറുത്തുകുതിരകള് എന്ന പേരിന് അര്‍ഹരായതും കോസ്റ്ററിക്ക തന്നെ. കോസ്റ്ററിക്കയുടെ കുതിപ്പില്‍ ഇംഗ്ലണ്ട് നേരത്തെ തന്നെ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാതെ പുറത്താവുകയും ചെയ്തു. ഇനി ഗ്രൂപ്പ് ചാമ്പ്യന്മാര് ആരെന്ന് മാത്രമാണ് അറിയാനുള്ളത്. നാളെ രാത്രി 9.30ന് നടക്കുന്ന അവസാന മത്സരങ്ങളില്‍ കോസ്റ്ററിക്ക മൂന്നാം അട്ടിമറി വിജയം ലക്ഷ്യമിട്ട് ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യം വെച്ച് ഇറ്റലിയും ഉറുഗ്വെയും കൊമ്പുകോര്‍ക്കും. ഇരുവരും തമ്മിലുള്ള മത്സരം സമനിലയിലായാല്‍ ഇറ്റലി അവസാന 16-ല്‍ ഇടംപിടിക്കും. അതേസമയം ഉറുഗ്വെക്ക് ഇറ്റലിയെ കീഴടക്കിയാലേ നോക്കൗട്ടില്‍ പ്രവേശിക്കാന്‍ കഴിയൂ.
ഗ്രൂപ്പ് എയില്‍ ബ്രസീല്‍, മെക്സിക്കോ, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്ക് തുല്യസാധ്യതയാണുള്ളത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ന് നടക്കുന്ന മത്സരങ്ങളില്‍ ബ്രസീലിന് എതിരാളികള്‍ കാമറൂണും മെക്സിക്കോക്ക് ക്രൊയേഷ്യയുമാണ് എതിരാളികള്‍. ബ്രസീലിനും മെക്സിക്കോക്കും അവസാന മത്സരത്തില്‍ സമനില നേടിയാല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. എന്നാല്‍ ക്രൊയേഷ്യക്ക് മെക്സിക്കോയെ പരാജയപ്പെടുത്തിയാല്‍ മാത്രമേ അവസാന 16-ല്‍ ഇടംപിടിക്കാന്‍ കഴിയൂ.
ഗ്രൂപ്പ് ബിയില്‍ നിലവിലെ ലോകചാമ്പ്യന്മാരായ സ്പെയിന് ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പുറത്തായതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഹോളണ്ടിനോടും ചിലിയോടും ദയനീയമായി പരാജയപ്പെട്ട സ്പെയിന് ഇന്ന് രാത്രി 9.30ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയെ നേരിടും. ഓസ്ട്രേലിയയും രണ്ട് മത്സരങ്ങളും തോറ്റ് പുറത്തായിക്കഴിഞ്ഞു. ഈ ഗ്രൂപ്പില്‍ നിന്ന് ഹോളണ്ടും ചിലിയും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. ഇന്നത്തെ അവസാന മത്സരം ഇരുടീമുകളും ഏറ്റുമുട്ടുന്നത് ഗ്രൂപ്പ് ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കാനാണ്.
ഗ്രൂപ്പ് സിയില്‍ നിന്ന് കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച കൊളംബിയ മാത്രമാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് ഒരു മത്സരം വിജയിച്ച ഐവറി കോസ്റ്റാണ്. ബുധനാഴ്ച പുലര്‍ച്ചെ 1.30ന് നടക്കുന്ന മത്സരത്തില്‍ കൊളംബിയക്ക് ജപ്പാനും ഐവറി കോസ്റ്റിന് ഗ്രീസുമാണ് എതിരാളികള്‍. ഐവറികോസ്റ്റിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കില്‍ ഗ്രീസിനെ പരാജയപ്പെടുത്തണം. എന്നാല്‍ മത്സരം സമനിലയില്‍ കലാശിക്കുകയും ജപ്പാന് കൊളംബിയയെ അട്ടിമറിക്കുകയും ചെയ്താല്‍ ജപ്പാന് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കും. അതേസമയം ജപ്പാന് പരാജയപ്പെടുകയും ഗ്രീസ് വന്‍ മാര്‍ജിനില്‍ വിജയിക്കുകയും ചെയ്താല്‍ ഐവറികോസ്റ്റും ജപ്പാനും പുറത്താകുകയും ഗ്രീസ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറും.
ഗ്രൂപ്പ് ഇയില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. ഒരു മത്സരം വിജയിച്ച ഇക്വഡോറിനും സ്വിറ്റ്സര്‍ലന്റിനും മൂന്ന് പോയിന്റ് വീതമാണുള്ളത്. 26ന് പുലര്‍ച്ചെ 1.30ന് നടക്കുന്ന പോരാട്ടത്തില്‍ ഇക്വഡോര്‍ ഫ്രാന്‍സുമായും സ്വിറ്റ്സര്‍ലന്റ് ഹോണ്ടുറാസുമായും ഏറ്റുമുട്ടും. ദുര്‍ബലരായ ഹോണ്ടുറാസുമായി കളിക്കുന്ന സ്വിറ്റ്സര്‍ലന്റാണ് അവസാന 16-ല്‍ ഇടംപിടിക്കാനുള്ള സാധ്യത.
ഗ്രൂപ്പ് എഫില്‍ നിന്ന് രണ്ട് വിജയങ്ങളിലൂടെ നേടിയ 6 പോയിന്റുമായി അര്‍ജന്റീന അടുത്ത ഘട്ടത്തിലേക്ക് മുന്നേറിക്കഴിഞ്ഞു. നാല് പോയിന്റുള്ള നൈജീരിയക്കാണ് രണ്ടാം സ്ഥാനത്ത്. ബുധനാഴ്ച 9.30ന് നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്റീന നൈജീരിയയുമായും ബോസ്നിയ ഇറാനുമായും ഏറ്റുമുട്ടും. ഇറാന് ബോസ്നിയയെ അട്ടിമറിക്കുകയും നൈജീരിയ അര്‍ജന്റീനയുമായി തോല്‍ക്കുകയും ചെയ്താല്‍ ഗോള്‍ ആവറേജിലൂടെയായിരിക്കും നോക്കൗട്ട് റൗണ്ടില്‍ കടക്കുന്ന രണ്ടാമത്തെ ടീമിനെ തീരുമാനിക്കുക. മറിച്ച് ഇറാന് തോല്‍ക്കുകയോ സമനില പാലിക്കുകയോ ചെയ്യുകയും നൈജീരിയ അര്‍ജന്റീനയെ പരാജയപ്പെടുത്തുകയോ ചെയ്താല്‍ ആഫ്രിക്കന്‍ കരുത്തര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറും. രണ്ടാം സ്ഥാനക്കാരായി അര്‍ജന്റീനയും യോഗ്യത നേടും.
ഗ്രൂപ്പ് ജിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് പോയിന്റുള്ള ജര്‍മ്മനി ഒന്നാമതും മൂന്ന് പോയിന്റുള്ള അമേരിക്ക രണ്ടാം സ്ഥാനത്തുമാണ്. അവസാന മത്സരത്തില്‍ ജര്‍മ്മനിക്ക് എതിരാളികള്‍ അമേരിക്കയും പോര്‍ച്ചുഗലിന് ഘാനയുമാണ്. 26ന് രാത്രി 9.30നാണ് പോരാട്ടങ്ങള്‍. ഗ്രൂപ്പ് എച്ചില് 27ന്പുലര്‍ച്ചെ 1.30ന് നടക്കുന്ന അവസാന മത്സരങ്ങളില്‍ ബെല്‍ജിയം ദക്ഷിണ കൊറിയയുമായും റഷ്യ അള്‍ജീരിയയുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: