തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളിലെ ഗസ്റ്റ് അധ്യാപകരെ ഒഴിവാക്കാനുള്ള ഡിപിഐയുടെ നടപടികാരണം വിദ്യാര്‍ത്ഥികളുടെ പഠനസമയം നഷ്ടപ്പെടുന്നു. ഗസ്റ്റ് അധ്യാപകരെ ഒഴിവാക്കിയതുകാരണം മൂന്നുംനാലും പിരീഡുകള്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് വെറുതേയിരിക്കേണ്ടിവരുന്നു. ഓരോ സ്കൂളും നാലു മുതല്‍ എട്ടുവരെ അധ്യാപകരെയാണ് ദിവസക്കൂലിക്ക് ഗസ്റ്റ് അധ്യാപകരായി നിയമിച്ചിരുന്നത്. എന്നാല്‍ അധ്യാപകരുടെ പുനഃക്രമീകരണം നടത്തുവാന്‍ വേണ്ടി എന്ന ന്യായം പറഞ്ഞ് ഇപ്പോള്‍ ഗസ്റ്റ് അധ്യാപകരെ സംസ്ഥാനത്താകെ സ്കൂളുകളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പുനഃക്രമീകരണ നടപടികള്‍ എവിടെയും ആരംഭിച്ചിട്ടുമില്ല. ഇതുകാരണം ബുദ്ധിമുട്ടുന്നത് സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന സാധാരണക്കാരുടെ മക്കളാണ്.
പല സ്കൂളുകളിലും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതുകാരണം ക്ലാസ്സുകള്‍ വെട്ടിക്കുറക്കേണ്ടിവന്നു. ആ അധ്യാപകരേയും പുനഃക്രമീകരിക്കേണ്ടതുണ്ട്. അതിന്റെ പേരില്‍ കുട്ടികളുടെ വിദ്യാഭ്യാസ സദാചാരത്തെ ആകെ തകര്‍ക്കുന്ന ഈ നടപടികള്‍ കൊണ്ട് അടുത്ത വര്‍ഷം കൂടുതല്‍ ‘ഡിവിഷന് ഫാള്ഡ്’ വരുമെന്നല്ലാതെ ഈ പ്രശ്നത്തിന് പരിഹാരമാകുന്നില്ല.
ഇത്തരം ഒരു പുനഃക്രമീകരണം സ്വീകരിക്കണമെങ്കില്‍ വേനല്‍ അവധിക്കാലത്ത് നടപടികള്‍ സ്വീകരിക്കാമായിരുന്നു. എന്നാല്‍ കുട്ടികളുടെ ഭാവി തകര്‍ക്കുന്ന ഈ നടപടി സ്കൂള്‍ തുറന്ന് പഠനം ആരംഭിച്ചശേഷമാണ് ആരംഭിച്ചത്. വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ ഇറക്കാതെ എസി, ഡിസി മീറ്റിങ്ങുകളിലൂടെയാണ് ദുരൂഹത ഉണര്‍ത്തുന്ന ഈ നടപടി കൈക്കൊണ്ടത്. സ്കൂള്‍ തുറന്ന് ഒരു മാസത്തോളം ആകാറായി. ഇതുവരെ മുപ്പതിനും നാല്പതിനും ഇടയിലുള്ള പിരീഡുകളാണ് കുട്ടികള്‍ക്ക് നഷ്ടമായത്. ഇനിയും മാസങ്ങളെടുക്കും അധ്യാപക പുനഃക്രമീകരണം നടക്കുവാന്‍. പക്ഷേ, അതുവരെ നഷ്ടപ്പെടുന്ന ക്ലാസ് സമയം കുട്ടികള്‍ക്ക് എങ്ങനെ തിരികെ ലഭിക്കുമെന്നാണ് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നത്. ഒന്നുകില്‍ പുനഃക്രമീകരണം നടത്തി അധ്യാപക ഒഴിവുകള്‍ നികത്തുക. അല്ലെങ്കില്‍ ക്രമീകരണം നടക്കുംവരെ പഴയപടി ഗസ്റ്റ് അധ്യാപകര്‍ പഠിപ്പിക്കുക എന്നതുമാത്രമാണ് പോംവഴി. സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസത്തേക്കാള്‍ വകുപ്പില്‍ പ്രാമുഖ്യം നല്‍കുന്നത് അധ്യാപക പുനഃക്രമീകരണത്തില്‍ ഇഷ്ടക്കാരെ അവര്‍ ആവശ്യപ്പെടുന്ന സ്കൂളുകളില്‍ നിയമിക്കുവാനും, അധ്യാപക സ്ഥലമാറ്റത്തിലൂടെയുള്ള ചാകരയുമാണ ലക്ഷ്യം.
ഹരി ജി.ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: