കൊച്ചി: പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് പി.രാജീവ് നടത്തിയ പ്രസംഗം സി.പി.എം നേതൃത്വത്തിലും അണികള്‍ക്കിടയിലും പൊട്ടിത്തെറികള്‍ സൃഷ്ടിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ രണ്ടാം നിര നേതാക്കള്‍ പിണറായി വിജയനെതിരെ രംഗത്തു വരുമെന്നാണ് സൂചന.
പിണറായി വിഭാഗത്തിന്റെ എറണാകുളം ജില്ലയിലെ സാരഥിയായിരുന്നു പി.രാജീവ്. പ്രത്യേകിച്ചും ഗോപി കോട്ടമുറിക്കല്‍ ലൈംഗികാപവാദത്തില്‍ പെട്ട് പുറത്തായ ശേഷം. ലോക്സഭാ തെരഞ്ഞടുപ്പോടെയാണ് പി.രാജീവ് നേതൃത്വവുമായി അകന്നത്. എറണാകുളത്ത് രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ജില്ലാ കമ്മിറ്റിയുടെ താത്പര്യം. എസ്.ശര്‍മ്മ, തോമസ് ഐസക്ക് തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. നിലവില്‍ എം.എല്‍എ മാരായ മറ്റു രണ്ടു പേരേക്കാള് പി.രാജീവിന്റെ പേരിന് തന്നെയായിരുന്നു മുന്‍തൂക്കം. പ്രത്യേകിച്ചും രാജ്യസഭാംഗം എന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാവാറായ സാഹചര്യത്തില്‍. എന്നാല്‍ ഈ സ്ഥാനാര്‍ത്ഥി പട്ടിക പിണറായി തള്ളിക്കളയുകയായിരുന്നു. ഒടുവില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയായി ക്രിസ്റ്റി ഫെര്‍ണാണ്ടസ് വരികയും ചെയ്തു. തെരഞ്ഞടുപ്പ് പ്രചരണ രംഗത്തും പി.രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സജീവമായിരുന്നില്ല. എസ്.എഫ്. ഐയിലും ഡി.വൈ.എഫ്.ഐയിലും കരുത്തു തെളിയിച്ച് വളര്‍ന്നു വന്ന രാജീവിന് അര്‍ഹമായ പരിഗണന പാര്‍ട്ടിക്കുള്ളില്‍ ലഭിച്ചില്ലെന്ന വികാരമുണ്ട്.
രാജ്യസഭാംഗമായതൊഴിച്ചാല്‍ കാര്യമായ പദവികളൊന്നും രാജീവിന് പാര്‍ട്ടി നല്‍കിയിട്ടില്ല. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ ആദ്യഘട്ടത്തില്‍ വി.എസ് വിഭാഗത്തോടൊപ്പമായിരുന്ന രാജീവ് പിന്നീട് പിണറായി പക്ഷത്തേക്ക് മാറുകയായിരുന്നു. നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന രാജീവിന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗം നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടണമെന്നും ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. എന്നാല്‍ വിശദീകരണം തേടുന്നത് വിവാദം വളര്‍ത്താന്‍ ഇടയാക്കുമെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്. എം.എ ബേബിയുടേയും തോമസ് ഐസക്കിന്റേയും നേതൃത്വത്തില്‍ നടക്കുന്ന പുതിയ ധ്രുവീകരണത്തിന്റെ ഭാഗമാണ് രാജീവിന്റെ ചുവടുമാറ്റമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പിണറായിക്കെതിരെയുള്ള നീക്കങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചതിലും ആഴത്തിലും പരപ്പിലുമാണെന്ന് സിപിഎം നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കരുതലോടെ മാത്രം പ്രതികരിച്ചാല്‍ മതിയെന്ന നിലപാടിലാണ് നേതൃത്വം. ബേബി -ഐസക്ക് വിഭാഗവും പഴയ വിഎസ് വിഭാഗവും ഒരുമിച്ച് പിണറായിക്കെതിരെ നീങ്ങാനുള്ള സാഹചര്യമാണ് ഇപ്പോഴത്തേത്.
പിണറായിയും ജയരാജന്മാരും പുലര്‍ത്തുന്ന ധാര്‍ഷ്ട്യവും ധിക്കാരം നിറഞ്ഞ ശരീരഭാഷയും പാര്‍ട്ടിയെ പൊതുജനങ്ങള്‍ക്കിടയില്‍ അസ്വീകാര്യമാക്കുന്നുവെന്നാണ് ആക്ഷേപം. കണ്ണൂര്‍ ലോബിയില്‍ കോടിയേരി ബാലകൃഷ്ണന് ഒഴികെയുള്ളവരെല്ലാം ഇപ്പോഴും പിണറായിക്കൊപ്പമാണ്. കോടിയേരി മനസ്സു കൊണ്ട് ബേബി-ഐസക്ക് വിഭാഗത്തിനൊപ്പമാണെങ്കിലും ഇതുവരെ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.
പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ രൂക്ഷമാകുന്ന ഈ ചേരിപ്പോര് പാര്‍ട്ടിയുടെ നേതൃത്വം ലക്ഷ്യമിട്ടാണെന്നാണ് സൂചന. മൂന്നു ടേമിലേറെ സെക്രട്ടറി പദവിയില്‍ തുടരുന്ന പിണറായിക്ക് ഇക്കുറി സ്ഥാനമൊഴിയേണ്ടി വരും. ഇ.പി ജയരാജനേയാണ് പിണറായി പിന്‍ഗാമിയായി കാണുന്നത്. ജയരാജനെ അടുത്ത സെക്രട്ടറിയാക്കാനുള്ള നീക്കം പിണറായിയും കൂട്ടരും തുടങ്ങിയതോടെയാണ് മറു വിഭാഗവും നീക്കങ്ങള്‍ ശക്തമാക്കിയത്. പി.ബി അംഗങ്ങളായ കോടിയേരിയേയും ബേബിയേയും മറികടന്ന് ജയരാജനെ സെക്രട്ടറിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന നിലപാടിലാണ് പിണറായി വിരുദ്ധര്‍.
കോടിയേരിയോ ബേബിയോ സെക്രട്ടറിയാകണമെന്ന നിലപാടാണ് ഇവരുടേത്. കോടിയേരിയേക്കാള്‍ ബേബിയോടാണ് വി.എസ് വിഭാഗത്തിന് താത്പര്യം. പിണറായി പാര്‍ലമെന്ററി രംഗത്തേക്ക് മാറുന്നതോടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ നിന്ന് ഒരാള്‍ വരണമെന്നും ബേബിയുടെ ബുദ്ധിജീവി പരിവേഷവും സാമുദായിക പശ്ചാത്തലവും പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ബേബിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. വി.എസ് വിഭാഗത്തെ അരിഞ്ഞു വീഴ്ത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ എതിരാളികളില്ല എന്നു കരുതിയിരുന്ന പിണറായിയേയും കൂട്ടരേയും പുതിയ നീക്കങ്ങള്‍ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: