കോഴിക്കോട്: ഹയര്‍സെക്കന്ററി വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ച പ്രൊഫ. പി.ഒ. ജെ ലബ്ബ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിക്കുന്നു. ഹയര്‍ സെക്കന്ററി പ്രവൃത്തി ദിനത്തില്‍ സുപ്രധാനമായ മാറ്റമാണ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
ഇപ്പോള്‍ ആഴ്ചയില്‍ ആറു ദിവസം പഠനം എന്നത് അഞ്ചു ദിവസമാക്കുക എന്നതാണ് ഈ നിര്‍ദ്ദേശം. ശരാശരി ആറു മണിക്കൂര്‍ ക്ലാസ് എന്നത് അഞ്ച് ദിവസങ്ങളിലായി രാവിലെയും വൈകീട്ടും അരമണിക്കൂര്‍ കൂടുതല്‍ എടുത്ത് നഷ്ടപ്പെടുന്ന പഠന സമയം പരിഹരിക്കാനാണ് ലബ്ബ കമ്മിറ്റി നല്കിയ പ്രധാന ശുപാര്‍ശ. എന്നാല്‍ അധ്യയനവര്‍ഷം ആരംഭിച്ചിട്ടും ഈ ശുപാര്‍ശ ഇതുവരെ നടപ്പായിട്ടില്ല.
എസ്കെഎസ്എസ്എഫ് അടക്കമുള്ള മുസ്ലീം സംഘടനകളുടെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണ് സമയമാറ്റം അംഗീകരിക്കപ്പെടാത്തത്. മദ്രസ പഠനത്തെ ബാധിക്കും എന്ന ബാലിശമായ വാദമാണ് ഇത്തരം സംഘടനകള്‍ മുന്നോട്ടുവെക്കുന്നത്. പുതിയ ടൈംടേബിള്‍ തയാറാക്കുമ്പോള്‍ സമയ മാറ്റം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശം. എന്നാല്‍ വകുപ്പില്‍ നിന്ന് ഇതുവരെ ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല.
പൊതുപരീക്ഷ ഒഴിവാക്കി എസ്സി ഇ ആര് ടിയുടെ നേതൃത്വത്തില്‍ ഏകീകൃതമായി തയാറാക്കുന്ന ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തില്‍ 11-ാംക്ലാസിലെ വാര്‍ഷിക പരീക്ഷ സ്കൂള്‍ തലത്തില്‍ നടത്തുക, ഒരു ബാച്ചില്‍ 1:40 എന്ന രീതിയില്‍ അധ്യാപക, വിദ്യാര്‍ത്ഥി അനുപാതം ക്രമീകരിക്കുക, ഹയര്‍സെക്കന്ററി പ്രിന്‍സിപ്പലിന്റെ അധ്യാപന ജോലി ആഴചയില്‍ പരമാവധി 5 മണിക്കൂറായി നിജപ്പെടുത്തുക തുടങ്ങിയ സുപ്രധാനമായ മറ്റു നിര്‍ദ്ദേശങ്ങളും ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല ഹയര്‍ സെക്കന്ററി രംഗത്തെ അക്കാദമികവും കലാപരവും ആയ ഗുണ നിലവാരം ഉയര്‍ത്തുന്നതിനുള്ള നിരവധി ശുപാര്‍ശകളാണ് ഒരു വിഭാഗം മത സംഘടകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപ്പാകാതെ പോകുന്നത്.
ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ശനിയാഴ്ച ഹയര്‍ സെക്കന്ററി അധ്യാപകര്‍ സംസ്ഥാനവ്യാപകമായി ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചിരുന്നു.
ഒരു വിഭാഗം ന്യൂനപക്ഷ സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്ന ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാത്ത മന്ത്രിയുടെ നടപടിയില്‍ ഹയര്‍ സെക്കന്ററി തലത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും കടുത്ത എതിര്‍പ്പാണ് പ്രകടമാക്കുന്നത്.
പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ സെക്രട്ടറി (റിട്ട) കെ.ജി. സുകുമാരപിള്ള, എസ്സിഇആര്ടി ഡയറക്ടര്‍ പ്രൊഫ.കെ.എ ഹാഷിം എന്നിവരായിരുന്നു കമ്മറ്റിയിലുണ്ടായിരുന്ന മറ്റംഗങ്ങള്‍. ഏപ്രില്‍ 16 ന് കമ്മറ്റി വിശദമായ റിപ്പോര്‍ട്ട് വിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ചിട്ടും ഒരു നടപടിയും മന്ത്രി ഇക്കാര്യത്തില്‍ എടുത്തിട്ടില്ല.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: