പത്തനംതിട്ട: ശബരിഗിരി വൈദ്യുതിപദ്ധതിയില്‍ 26 ന് വൈദ്യുതോല്‍പ്പാദനം പുനരാരംഭിക്കും. രണ്ടാം നമ്പര്‍ പെന്‍സ്റ്റോക്ക് പൈപ്പിലെ ബട്ടര്‍ഫ്ലൈ വാല്‍വ് മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ക്ക് വേണ്ടിയാണ് ഇവിടെ വൈദ്യുതോല്‍പ്പാദനം നിര്‍ത്തിയത്. മെയ് 22 ന് ആരംഭിച്ച വാല്‍വ് മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്.
ശബരിഗിരിയില്‍ വൈദ്യുതോല്‍പ്പാദനം നിര്‍ത്തിയത് സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുത പ്രതിസന്ധിക്ക് കാരണമായിരുന്നു. തുടര്‍ന്ന് കെഎസ്ഇബിയ്ക്ക് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടിവന്നു. പദ്ധതിയിലെ ആറ് ജനറേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനാകും.
പുതിയവാല്വ് ഘടിപ്പിച്ച ശേഷം ചോര്ച്ചസംബന്ധിച്ച് അവസാന പരീക്ഷണങ്ങളും ഇന്നലെ നടന്നു. ജലത്തിന്റെ സമ്മര്‍ദ്ദവും വേഗതയും എല്ലാം പരീക്ഷണ വിധേയമായി. പെന്‍സ്റ്റോക്ക് പൈപ്പിലും ടണലിലും വെള്ളം നിറയ്ക്കുന്ന ജോലി 26 ന് പൂര്‍ത്തിയാകും. 26 ന് വൈകുന്നേരം വൈദ്യുതോല്‍പ്പാദനം പുനരാരംഭിക്കും.
സംഭരണികളില്‍ ഇപ്പോള്‍ 13 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ഇത് ആശങ്കയുയര്‍ത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഇതേദിവസം 21 ശതമാനം വെള്ളമുണ്ടായിരുന്നു. വാല്‍വ് മാറ്റി സ്ഥാപിക്കാന്‍ പരമാവധിവെള്ളം നേരത്തെ ഉപയോഗിച്ചതാണ് അളവ് കുറയാന്‍ കാരണം. കാലവര്‍ഷം ശക്തിപ്പെട്ടില്ലെങ്കില്‍ പദ്ധതിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം നിയന്ത്രിക്കേണ്ടിവന്നേക്കാം. പദ്ധതിയിലെ ആറ് ജനറേറ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണ്. ഇവിടെ പൂര്‍ണ്ണതോതില്‍ ഉല്‍പ്പാദനം തുടങ്ങിയാല്‍ ഒരുമാസത്തില്‍ താഴെമാത്രം ഉപയോഗിക്കാനുള്ള വെള്ളമേ സംഭരണികളില്‍ ശേഷിക്കുകയുള്ളൂ. പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായാല്‍ പ്രതിദിനം 400 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പ്പാദിപ്പിക്കാനാകുക.
ചില ഡാമുകള്‍ ഇതിനകം നിറഞ്ഞിട്ടുണ്ട്. ഇവിടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് ശബരിഗിരിയില്‍ പരിമിതപ്പെടുത്താനാണ് സാദ്ധ്യത.
കെഎസ്ഇബി പുറത്തുനിന്നും കൂടുതല്‍ വൈദ്യുതി വാങ്ങുന്ന സമയങ്ങളില്‍ ശബരിഗിരിയില്‍ ഉല്‍പ്പാദനം നടത്തുക എന്നതാവും നയം. വന്‍ വില നല്കി പുറത്തുനിന്നും വൈദ്യുതി വാങ്ങിക്കുന്നത് കുറയ്ക്കാന്‍ ഈ നടപടി സഹായകമായേക്കും.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: