ബ്രസീലിയ: കാമറൂണിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ വിജയം. എ ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ബ്രസീല്‍ കാമറൂണിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കീഴടക്കിയത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് ഏഴ് പോയിന്റുമായി ബ്രസീല്‍ ഒന്നാമതെത്തി. ബ്രസീലിനുവേണ്ടി നെയ്മര്‍ രണ്ടും ഫ്രെഡ്, ഫെര്‍ണാണ്ടിഞ്ഞോ എന്നിവര്‍ ഓരോ ഗോളും നേടി. ജോയല്‍ മാറ്റിപ്പാണ് കാമറൂണിന്റെ ആശ്വാസഗോള്‍ നേടിയത്.
കാണറൂണിനെതിരെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയത് ബ്രസീലായിരുന്നു. സ്വതസിദ്ധമായ ആക്രമണ ഫുട്ബോള്‍ കളിച്ച ബ്രസീലിനെ പതിനേഴാം മിനിട്ടില്‍ നെയ്മര്‍ മുന്നിലെത്തിച്ചു. ലൂയിസ് ഗുസ്താവോ നല്കിയ ക്രോസില്‍നിന്നായിരുന്നു നെയ്മറുടെ ഗോള്‍. എന്നാല്‍ പതറാതെ കളിച്ച കാമറൂണ്‍ പത്തുമിനിട്ടുകള്ക്കുള്ളില് ഗോള്‍ മടക്കി. ഡാനി ആല്‍വേസിനെ കബളിപ്പിച്ച് മുന്നേറിയ ജോയല്‍ മാറ്റിപ്പാണ് ഗോള്‍ നേടിയത്. മുപ്പത്തിയഞ്ചാം മിനിട്ടില്‍ നെയ്മര്‍ ബ്രസീലിനെ വീണ്ടും മുന്നിലെത്തിച്ചു. കാമറൂണ്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് 25 വാര അകലെനിന്ന് നെയ്മര്‍ തൊടുത്ത ഷോട്ട് മനോഹരമായി വലയിലെത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ നെയ്മറുടെ നാലാം ഗോളായിരുന്നു ഇത്. നിലവില്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ നെയ്മറാണ് ഒന്നാമത്.
ഇടവേളയ്ക്ക് പിരിയുമ്പോള്‍ ബ്രസീല്‍ 2-1ന് മുന്നിലായിരുന്നു. ഇടവേളയ്ക്ക് ശേഷം ഫ്രെഡ് ബ്രസീലിന്റെ ലീഡുയര്‍ത്തി. ഇടതുവശത്ത് നിന്ന് ബോക്സിനുള്ളിലേക്ക് ഡേവിഡ് ലൂയിസിന്റെ ക്രോസിന് തലവെച്ച ഫ്രെഡിന് പിഴച്ചില്ല. ഇരു ടീമുകളും അക്രമണ പ്രത്യാക്രമണങ്ങളിലൂടെ കളംനിറഞ്ഞങ്കെലും ബ്രസീലിന്റെ ആധിപത്യമാണ് ദൃശ്യമായത്. ബ്രസീലിയന്‍ നിരയില്‍ നിറംമങ്ങിപ്പോയ ഹള്‍ക്കിന് പകരം റാമിറസിനെ സ്കൊളാരി കളത്തിലിറക്കി.
അതിനിടെ കാമറൂണിന്റെ സ്റ്റെഫാനെ എംബിയയുമായി കൂട്ടിയിടിച്ച നെയ്മര്‍ക്ക് കാല്‍മുട്ടിന് പരിക്കേറ്റത് ബ്രസീലിയന്‍ ക്യാംപിനെ ആശങ്കയിലാഴ്ത്തി. അധികം വൈകാതെ നെയ്മറെ തിരിച്ചുവിളിച്ച് വില്യനെ കളത്തിലിറക്കി. എന്‍പത്തിനാലാം മിനിട്ടിലായിരുന്നു ബ്രസീല്‍ പട്ടിക തികച്ച ഗോള്‍ പിറന്നത്. ഓസ്ക്കറില്നിന്ന് ലഭിച്ച പാസ് പിഴവ് കൂടാതെ ഫെര്‍ണാണ്ടിഞ്ഞോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മെക്സിക്കോ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തോല്‍പ്പിച്ച് രണ്ടാം റൗണ്ട് ഉറപ്പാക്കി.
മെക്സിക്കോയ്ക്ക് വേണ്ടി റാഫേല്‍ മാര്‍ക്വേസ്, ആന്ദ്രേസ് ഗാര്‍ഡാഡോ, ജാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. ഇവാന് പെഴ്സിക് ക്രൊയേഷ്യയുടെ ആശ്വാസഗോള്‍ നേടി. വിരസമായ ആദ്യ പകുതിക്ക് ശേഷമാണ് മല്‍സരത്തിലെ നാല് ഗോളുകളും പിറന്നത്. എഴുപത്തിരണ്ടാം മിനിട്ടില്‍ വെറ്ററന്‍ താരം റാഫേല്‍ മാര്‍ക്വേസാണ് ഹെഡറിലൂടെ മെക്സിക്കോയെ മുന്നിലെത്തിച്ചത്. മൂന്നു മിനിട്ടിനകം ഗ്വാര്ഡാഡോയിലൂടെ മെക്സിക്കോ ലീഡുയര്‍ത്തി. എന്‍പത്തിരണ്ടാം മിനിട്ടില്‍ മെക്സിക്കോ വീണ്ടും ഗോളടിച്ചു. മാര്‍ക്വേസും ഗ്വാര്‍ഡാഡോയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ജാവിയര്‍ ഹെര്‍ണാണ്ടസാണ് ഗോള്‍ നേടിയത്.
കളി തീരാന്‍ മൂന്നു മിനിട്ട് ബാക്കിനില്‍ക്കെയാണ് ക്രൊയേഷ്യ ഗോള്‍ മടക്കിയത്. ഇടതുവശത്ത് നിന്ന് ഇവാന് പെറിസിക് നേടിയ തകര്‍പ്പന്‍ ഷോട്ടാണ് മെക്സിക്കന്‍ ഗോളി ഓക്കോവയെ മറികടന്നത്. അവസാന മിനിട്ടില്‍ റെബിക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ക്രൊയേഷ്യയുടെ പതനം പൂര്‍ണമായി. ഗോള്‍ ശരാശരിയില്‍ ഒന്നാമതെത്തിയ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ ചിലിയെ നേരിടും. മെക്സിക്കോയ്ക്ക് ബി ഗ്രൂപ്പിലെ ജേതാക്കളായ ഹോളണ്ടുമായാണ് പ്രീ ക്വാര്‍ട്ടര്‍ മല്‍സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: