ഏഷ്യയിലെ തന്നെ വലുതും ഉന്നതവിജയം നേടുന്നതുമായ പെണ്‍പള്ളിക്കൂടമാണ് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഏതാനും ദിവസമായി അവിടെ അധ്യയനമല്ല അസ്വസ്ഥതയാണ് ആധിപത്യമുറപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ തലതിരിഞ്ഞ നടപടികളാണ് ഇതുണ്ടാക്കിവച്ചത്. ജൂണ്‍ 16 ന് സ്കൂളില്‍ സംഘടിപ്പിച്ച ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനമാണ് തുടക്കം. ചടങ്ങിന് രണ്ട് മണിക്കൂര്‍ വൈകി എത്തിയ മന്ത്രിയെ പ്രധാന അധ്യാപിക വിമര്‍ശിച്ചു എന്നാണ് ആരോപണം. പ്രധാന അധ്യാപിക കെ.കെ.ഊര്‍മിള അതിന് സ്ഥലംമാറ്റപ്പെടുകയും ചെയ്തു. ഇത് സ്കൂളില്‍ പ്രശ്നമായി. പ്രശ്നം നിയമസഭയിലെത്തി. തെരുവിലും എത്തി. സംസ്കാര സമ്പന്നം എന്നവകാശപ്പെടുന്ന കേരളത്തില്‍ ഭിന്നാഭിപ്രായവും വിമര്‍ശനവും അനുവദിക്കില്ലെന്ന ധിക്കാരപരമായ നടപടികളാണ് ഭരണകൂടത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
അബ്ദുറബ്ബിനെ സ്വീകരിച്ചാനയിക്കാത്തതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയ സംഭവത്തെച്ചൊല്ലി നിയമസഭയില്‍ ആദ്യദിവസം സംഘര്ഷാവസ്ഥപോലുമുണ്ടായി. ബഹളംമൂലം സഭാനടപടികള്‍ പൂര്‍ത്തിയാക്കി നേരത്തെ പിരിയുകയും ചെയ്തു. ഇന്നലെയും പ്രശ്നം സഭയിലെത്തി. സഭ നടക്കുമ്പോള്‍ ഒരു മന്ത്രി പുറത്ത് പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന സ്പീക്കറുടെ റൂളിംഗ് പ്രതിപക്ഷനേതാവ് ക്രമപ്രശ്നമായി ഉന്നയിച്ചതുവഴിയാണ് വിഷയം സഭയിലെത്തിയത്. ടീച്ചര്‍ക്ക് അപ്പീല്‍ നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. കഴിഞ്ഞദിവസം മന്ത്രിയെ പൂര്‍ണമായും ന്യായീകരിച്ച മുഖ്യമന്ത്രിക്കുണ്ടായ നേരിയ മനംമാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്. മന്ത്രിയുടെ നടപടിയെ മുസ്ലീംലീഗല്ലാതെ മറ്റാരും ന്യായീകരിച്ചിട്ടില്ല.
മന്ത്രി റബ്ബ് സ്വീകരിച്ച നടപടിയില്‍ പ്രതിപക്ഷവും ഭരണപക്ഷത്തുള്ള ചിലരും ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. മന്ത്രിയുടെ പ്രതികാര നടപടിയുടെ ഭാഗമായി പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മന്ത്രിയുടെ കോലംകത്തിച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ, കെഎസ്യു തുടങ്ങിയ സംഘടനകളും മന്ത്രിക്കെതിരെ രംഗത്തെത്തി. സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രധാന അധ്യാപികയെ ന്യായീകരിച്ചും കോട്ടണ്‍ഹില്‍ സ്കൂളിലെ കുട്ടികളും രംഗത്തിറങ്ങിക്കഴിഞ്ഞു. അധ്യാപികമാരും പ്രധാന അധ്യാപികയ്ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയെ വിമര്‍ശിച്ചതിനും വേണ്ടരീതിയില്‍ സ്വീകരിക്കാത്തതിനുമുള്ള പ്രതികാര നടപടിയായാണ് ക്യാന്‍സര്‍ രോഗിയും പട്ടികവിഭാഗക്കാരിയുമായ പ്രധാനാധ്യാപികയെ സ്ഥലംമാറ്റിയതെന്ന് സഭയില്‍ വിഷയം കൊണ്ടുവന്ന വി. ശിവന്‍കുട്ടി ആരോപിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ വൈകിയെത്തിയതിന് താന്‍ ഖേദം പ്രകടിപ്പിച്ച ശേഷവും പ്രധാനാധ്യാപിക വിഷയത്തെ പര്‍വ്വതീകരിച്ച് തന്നെ ഇകഴ്ത്തികെട്ടാനാണ് ശ്രമിച്ചതെന്നാണ് അബ്ദുറബ്ബ് പറഞ്ഞത്. പരിപാടിക്ക് എത്തിയ വിഐപികളെ സ്വീകരിച്ച് ഉപവിഷ്ടരാക്കുന്നതിനുള്ള ശ്രമം പ്രധാനാധ്യാപികയുടെ ഭാഗത്തു നിന്നുണ്ടായില്ല. പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്ന സമയത്ത് അവര്‍ സ്കൂള്‍ ഓഫീസില്‍ മറ്റൊരു യോഗം ചേരുകയായിരുന്നു. സ്കൂളിന്റെ സല്‍പ്പേര് നിലനിര്‍ത്തുന്നതില്‍ പ്രധാനാധ്യാപികയുടെ നേതൃത്വം പര്യാപ്തമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് എന്നൊക്കെയാണ് മന്ത്രി വിശദീകരിച്ചത്. ലീഗും മന്ത്രിയും വാദിക്കുന്നത് പ്രധാന അധ്യാപികയോട് എന്തോ ഔദാര്യം ചെയ്ത മട്ടിലാണ്. സര്‍വീസില്‍ നിന്നും മാറ്റിനിര്‍ത്തണമെന്ന ശുപാര്‍ശയാണ് സര്‍ക്കാരിന് ലഭിച്ചതെങ്കിലും മാനുഷിക പരിഗണന നല്‍കിയാണ് ജില്ലയില്‍ തന്നെയുള്ള അയിലം സ്കൂളിലേക്ക് സ്ഥലം മാറ്റിയതെന്നും നടപടി ക്രമപ്രകാരമാണെന്നും മന്ത്രി ന്യായീകരിച്ചു.
തുഗ്ലക്ക് മനസ്സാണ് മന്ത്രിക്കെന്ന് തുടക്കം മുതല്‍ തന്നെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. നിലവിളക്ക് കത്തിക്കുന്നത് മതവിരുദ്ധമെന്ന് വിശ്വസിക്കുന്ന വിദ്യാഭ്യാസമന്ത്രി കാഴ്ചവയ്ക്കുന്ന സംസ്കാരം എന്താണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. മന്ത്രി തൊട്ടതെല്ലാം വിവാദമാക്കുകയാണ് പതിവ്. സ്കൂളുകളുടെ മേല്‍ക്കൂര പച്ചയായിരിക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള മന്ത്രിക്ക് താലത്തോടും താലപ്പൊലിയോടും അനിഷ്ടമൊന്നുമില്ല. പക്ഷേ, താലമേന്തുന്നവരുടെ വസ്ത്രം പച്ചയാകണമെന്നുമാത്രം. കണ്‍ന്റോണ്‍മെന്റ് കോമ്പൗണ്ടില്‍ ലഭിച്ച വസതിയുടെ പേര് ‘ഗംഗ’ എന്നായതില്‍ മന്ത്രിക്കുണ്ടായ ദഹനക്കേടും വിവാദമായതാണ്. ഒടുവില്‍ ഗംഗയ്ക്ക് പകരം ‘ഗ്രേസ്’ എന്നാക്കി വീട്ടുപേര്. മുസ്ലീം ലീഗുകാരില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കുന്നതാണല്ലോ തെറ്റ്. അബ്ദു റബ്ബിന്റെ നേതാവ് സി.എച്ച്.മുഹമ്മദ്കോയ വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ സമാനമായ സംഭവം മറക്കാനാവില്ലല്ലോ. മന്ത്രിക്ക് ഹിതകരമല്ലാത്ത കാര്‍ട്ടൂണ്‍ വരച്ചതിന് കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രിയെ വിദ്യാഭ്യാസവകുപ്പില്‍ നിന്നും പുറത്താക്കി. രണ്ടുവര്‍ഷത്തിനുശേഷമാണ് അദ്ദേഹത്തിന് സര്‍വ്വീസില്‍ തിരിച്ചുകയറാനായത്. ജനാധിപത്യത്തിനും സാംസ്കാരത്തിനും ചേരാത്ത സമീപനവും നടപടികളും സ്വീകരിക്കുന്ന മന്ത്രി വിദ്യാഭ്യാസ വകുപ്പിനുതന്നെ അപമാനമാണ്. മന്ത്രിയെ തിരുത്തേണ്ട പാര്‍ട്ടി മന്ത്രിക്കൊപ്പമാണ്. ഈ തലതിരിഞ്ഞ രാഷ്ട്രീയത്തെ തിരുത്തിക്കാന്‍ കേരളീയര്‍ ഒരുങ്ങേണ്ട കാലം അതിക്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: