തിരുവനന്തപുരം: കൃഷിഭൂമി ചുരുങ്ങിക്കൊണ്ടിരിക്കുന്നതില് ആശങ്കപ്പെടുന്നതിന് പകരം അവഗണിക്കുന്ന സമീപനമായിരുന്നു യുപിഎ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. ഈ സമീപനമാണ് കേരളത്തെ കൃഷി നടക്കാത്ത ഉപഭോക്തൃ സംസ്ഥാനമാക്കി മാറ്റിയത്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പകരം ടൂറിസം വിറ്റ് പണമുണ്ടാക്കാനാണ് ഈ സര്‍ക്കാരുകള്‍ ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ ജനത കര്‍ഷക മോര്‍ച്ച സംസ്ഥാന ഘടകം സംഘടിപ്പിച്ച കേരള കര്ഷകനിയമസഭഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിഭൂമിയും നീര്‍ത്തടങ്ങളും സംരക്ഷിക്കാനുള്ള നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങളാണ് ഇരുസര്‍ക്കാരുകളും നടത്തിയിരുന്നത്. ഇത് ഭൂമാഫിയകളെയും പരിസ്ഥിതി ചൂഷകരെയും സഹായിക്കുന്നതിന് വേണ്ടിയായിരുന്നു. കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം അനിയന്ത്രിതമായ പ്രകൃതി ചൂഷണമാണ്. കാടുകള്‍ വെട്ടിനശിപ്പിക്കുകയും വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുകയും ചെയ്യുന്നതിന്റെ ദുരന്തമാണ് നാമിന്ന് അനുഭവിക്കുന്നത്. നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നില്ലെന്നു മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിഷമയമായ ഭക്ഷ്യധാന്യങ്ങളുടെ ഉപയോഗം കാരണം മലയാളികള്‍ മാരകരോഗികളായി മാറിക്കൊണ്ടിരിക്കുകയാണ്. നാണ്യവിളകള്‍ സാമ്പത്തിക ഭദ്രത നല്‍കുമെങ്കിലും അതിനോടൊപ്പം ഭക്ഷ്യവിളകളുടെ ഉത്പാദനം കുറയാതെ നോക്കേണ്ട ബാധ്യത കര്‍ഷക മോര്‍ച്ച ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്തുവര്‍ഷമായി കര്‍ഷകര്‍ കടക്കെണിയിലായിരുന്നു. സാങ്കേതിക കാരണം പറഞ്ഞ് കാര്‍ഷിക വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളിയിട്ടില്ലായിരുന്നു. നരേന്ദ്രമോദി സര്‍ക്കാരില്‍ കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ലോക്സഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനവും മറുപടിയും കര്‍ഷകരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്. രാജ്യത്തെ നദികളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കാനാണ് നരേന്ദ്രമോദി പദ്ധതിയിടുന്നത്. കാര്‍ഷിക മേഖലയിലെ പുതിയ പരിവര്‍ത്തനത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. എന്നാല്‍ ആ പരിവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും വി. മുരളീധരന് കുറ്റപ്പെടുത്തി.
കേരള കര്‍ഷക നിയമസഭയുടെ സ്പീക്കര്‍ ആര്‍എസ്പി മുന്‍ ജനറല്‍ സെക്രട്ടറി എ.വി. താമരാക്ഷനായിരുന്നു. കേരളത്തിലെ എല്ലാ നിയോജക മണ്ഡലത്തില്‍ നിന്നും രണ്ടുവീതം പ്രതിനിധികളാണ് കര്‍ഷക നിയമസഭയില്‍ പങ്കെടുത്തത്. കേരളത്തിലെ കര്‍ഷക പ്രശ്നങ്ങള്‍ സഭയില്‍ അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. പരിഹാര മാര്‍ഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള കര്‍ഷക നിയമസഭയില്‍ കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ചന്ദ്രനാരായണ റെഡ്ഡി, കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യാ സെക്രട്ടറി പി.സി. മോഹനന്മാസ്റ്റര്, സംസ്ഥാന അധ്യക്ഷന്‍ കെ.എസ്. രാജന്, ജനറല്‍ സെക്രട്ടറി പി.ആര്. മുരളീധരന്, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, വക്താവ് വി.വി. രാജേഷ്, ജോര്‍ജ് കുര്യന്, അഡ്വ. എസ്. സുരേഷ്, വെള്ളാഞ്ചിറ സോമശേഖരന്‍, കല്ലയം വിജയകുമാര്‍, സി. അയ്യപ്പന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: