കൊച്ചി: സിപിഎം മധ്യമേഖലാ യോഗത്തില്‍ എം.എ. ബേബിക്കും പി. രാജീവിനും രൂക്ഷവിമര്‍ശനം. പിണറായി വിജയനും എസ്. രാമചന്ദ്രന്‍പിള്ളയും ബേബിയുടെ പേരെടുത്ത് പറഞ്ഞുതന്നെ വിമര്‍ശിച്ചു. അതേസമയം രാജീവിന്റെ പേരുപറഞ്ഞില്ലെങ്കിലും ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ പുനര്‍ചിന്തനം നടത്തണമെന്ന് പിണറായി താക്കീതിന്റെ സ്വരത്തില്‍ പറയുകയായിരുന്നു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗീകരിച്ച നയരേഖ വിശദീകരിക്കാനാണ് അഞ്ച് ജില്ലകളിലെ ഭാരവാഹികളുടെ യോഗം എറണാകുളത്ത് ചേര്‍ന്നത്. എം.സി. ജോസഫൈന് അധ്യക്ഷത വഹിച്ചു. എം.എ. ബേബിയുടെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് പിണറായി പറഞ്ഞു. ബേബി പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടും തിരുത്താന്‍ തയ്യാറായില്ല. ഇത് ഗൗരവമായി കാണേണ്ടതാണ്. ബേബിയുടെ നിലപാടുകളെ പിന്തുണക്കുന്നവരെ പരോക്ഷമായി താക്കീത് ചെയ്യുന്നതായിരുന്ന പിണറായിയുടെ പ്രസംഗം.
ലോകസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നയപരിപാടികളില്‍ മാറ്റം ആവശ്യമാണെന്ന സി. പി. എം. കേന്ദ്ര കമ്മറ്റി അംഗീകരിച്ച രേഖ എസ്. രാമചന്ദ്രന്‍പിള്ള വിശദീകരിച്ചു. നയപരമായ പുന:പരിശോധനയും നടപടികളുമുണ്ടാകുമെന്ന് പാര്‍ട്ടിരേഖ അവതരിപ്പിച്ച് എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞു.
കോണ്‍ഗ്രസിനും ബി. ജെ. പി.ക്കും ബദലായി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവെച്ച മൂന്നാം മുന്നണി എന്ന ആശയം ജനത്തിന് സ്വീകാര്യമായില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിയുടെ മേല്‍ഘടകം തന്നെ ഏറ്റെടുക്കുന്നതായി എസ് ആര് പി പറഞ്ഞു.
കേരളത്തില്‍ പത്ത് സീറ്റാണ് പ്രതീക്ഷിച്ചതെന്ന് എസ് ആര് പി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങളും സംഘടനാ ദൗര്‍ബല്യങ്ങളും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ആര്. എസ്. പി. കാണിച്ച രാഷ്ട്രീയ വഞ്ചന ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ക്ഷീണം ചെയ്തു. മതസാമുദായിക സംഘടനകള്‍ യു. ഡി. എഫിനൊപ്പമാണ് പല മണ്ഡലങ്ങളിലും നിലയുറപ്പിച്ചത്. മറ്റ് മണ്ഡലങ്ങളില്‍ യു ഡി എഫിനെ പിന്തുണച്ചെങ്കിലും ഇടുക്കിയിലും തൃശൂരിലും ചാലക്കുടിയിലും മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. ജാതിമത ശക്തികളെ സ്വാധീനിച്ച് കൂടെ നിര്‍ത്താനുള്ള യു. ഡി. എഫിന്റെ ശ്രമം ഒരു പരിധി വരെ വിജയിച്ചു. ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ ബി ജെ പിക്ക് അനുകൂലമായി ചെറിയ തോതിലുള്ള ചോര്‍ച്ച ഉണ്ടായതും ഇടതുപക്ഷത്തെ ബാധിച്ചു.
എറണാകുളം, തൃശൂര്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: