ന്യൂദല്‍ഹി: മണ്‍സൂണ്‍ കുറഞ്ഞ് വരള്‍ച്ച ശക്തമായാല്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നിര്‍ദ്ദേശം നല്കി. കൃഷിഭൂമിയില്‍ ജലസേചനം നടത്തുന്നതിനുള്‍പ്പെടെ കര്‍ഷകര്‍ക്ക് ധനസഹായം നല്കാന് കേന്ദ്രഫണ്ടില്‍ നിന്നും പണം മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ വകയിരുത്തിയിരിക്കുന്ന തുകയില്‍ പത്തുശതമാനം വരള്‍ച്ച നേരിടാന്‍ ലഭ്യമാക്കാന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.
മഴയില്‍ 45 ശതമാനം കുറവുവന്നതു വിലയിരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. കാര്‍ഷികമേഖലയ്ക്ക് വൈദ്യുതിയും വിത്തും കൃത്യമായി ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ജൂലൈ ആദ്യവാരത്തിനുശേഷം മണ്‍സൂണ്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രതിനിധികള്‍ യോഗത്തിലറിയിച്ചിട്ടുണ്ട്. കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ചവരെ രാജ്യത്ത് 7.59 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് നെല്ലും 12.29 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ഭക്ഷ്യധാന്യങ്ങളും 2.60 ലക്ഷം ഹെക്ടറില്‍ പയറിനങ്ങളും 1.23 ഹെക്ടറില്‍ എണ്ണക്കുരുവും നട്ടിട്ടുണ്ട്. മഴ ലഭിച്ചില്ലെങ്കില്‍ വലിയ ഭക്ഷ്യപ്രതിസന്ധിയാണ് ഉണ്ടാകുക. ഇത് മറികടക്കാനാണ് കേന്ദ്രഫണ്ട് അടിയന്തരമായി ലഭ്യമാക്കുക.
യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്,കൃഷിമന്ത്രി എന്നിവരാണ് പങ്കെടുത്തത്. നെല്ലുള്‍പ്പെടെയുള്ള വിരിപ്പുകൃഷിയുടെ വിതയ്ക്കല്‍ ക്രമീകരണങ്ങളുടെ പുരോഗതിയും വിലയിരുത്തി.
ജൂണ്‍ 17വരെയുള്ള മണ്‍സൂണിന്റെ ആദ്യഘട്ടത്തില്‍ 45 ശതമാനം കുറവുണ്ടായത് കാര്‍ഷിക മേഖലയ്ക്ക് വലിയ ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്. ജൂണ്‍ 25 വരെ 31 ശതമാനത്തിന്റെ കുറവുണ്ട്. എന്നിനോ പ്രതിഭാസമാണ് മഴ കുറയാന്‍ കാരണം.
യുപിഎ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ നടത്തിപ്പ് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടായി. ജൂലൈ നാലിനുശേഷം നടപ്പാക്കേണ്ട നിയമമാണിത്.2013 ജൂലൈ 5നാണ് ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയത്. ഒരു വര്‍ഷത്തിനകം യഥാര്‍ത്ഥ ഉപഭോക്താക്കളെ കണ്ടെത്തണമെന്ന നിര്‍ദ്ദേശം ഇതുവരെ നിര്‍വഹിച്ചിരിക്കുന്നത് കേവലം 11 സംസ്ഥാനങ്ങള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച പ്രായോഗികതയും യോഗം ചര്‍ച്ച ചെയ്തു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു മൂന്നു മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ നല്കുന്ന ഭക്ഷ്യധ്യാന്യങ്ങളുടെ കേന്ദ്രവിഹിതം നിലനിര്‍ത്തുമെന്നും ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് യോഗശേഷം അറിയിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതി ചര്‍ച്ച ചെയ്യാന്‍ ജൂലൈ 4ന് പ്രത്യേക യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയാന്‍ ഇത്തരം കേസുകളുടെ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: