ആലപ്പുഴ: കയര്‍ഫെഡിന്റെ കേരളത്തിന് പുറത്തുള്ള ഷോറൂമുകളിലേക്ക് മാനേജര്‍മാരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചതായി മാനേജിങ് ഡയറക്ടര്‍ ഡോ.ബി. ശ്രീകുമാര്‍ അറിയിച്ചു. ഇന്റര്‍വ്യൂ സ്ഥലത്തേക്ക് യുവജന സംഘടന മാര്‍ച്ച് നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കയര്‍ഫെഡിന് കേരളത്തിന് പുറത്ത് 27 ഷോറൂമുകളാണുള്ളത്. ഒരു മാനേജര്‍ തന്നെ മൂന്നും നാലും ഷോറൂമുകളുടെ ചുമതല വഹിക്കുന്ന അവസ്ഥയാണുള്ളത്. പലപ്പോഴും ഒരു മാനേജര്‍ ദിവസം നൂറുകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടി വരുന്നു. ഇതൊഴിവാക്കി ഷോറൂമൂകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് മാനേജര്‍ നിയമനം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് ബിരുദം അടിസ്ഥാന യോഗ്യതയുള്ള 1,048 പേരുടെ ലിസ്റ്റ് തയാറാക്കി ഇന്റര്‍വ്യൂവിന് ക്ഷണിക്കുകയായിരുന്നു.
ഒരുദിവസം 75 പേര്‍ക്ക് വീതം ഇന്റര്‍വ്യൂ നടത്തി ഘട്ടംഘട്ടമായി നിയമനം നടത്താനായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യുവജന സംഘടന മാര്‍ച്ച് നടത്തി ഇന്റര്‍വ്യൂ അലങ്കോലപ്പെടുത്തിയ സാഹചര്യത്തില്‍ തുടര്‍ നടപടി നിര്‍ത്തിവച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ കയര്‍ഫെഡിന്റെ നടപടിയില്‍ ദുരൂഹതയുള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഒഴിവുകള്‍ സംബന്ധിച്ച് പത്രമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കാതെ ഭരണകക്ഷിയുടെ താല്പര്യ പ്രകാരം നിയമനങ്ങള്‍ നടത്താനായിരുന്നു ശ്രമമെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: