ധാക്ക: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രിയായി അധികാരമേറ്റതിനുശേഷം സുഷമാസ്വരാജ് നടത്തുന്ന ആദ്യ വിദേശപര്യടനമാണ് ഇത്.
രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഉള്‍പ്പെടെ തന്ത്രപ്രധാനമായ പല വിഷയങ്ങളിലും ഇരുനേതാക്കളും ചര്‍ച്ച നടത്തി. വിസാ ഇളവ് അനുവദിക്കുക, ത്രിപുരയിലെ വൈദ്യുത പ്ലാന്റില്‍ നിന്നും വൈദ്യുതി വാങ്ങുന്നതുള്‍പ്പെടെയുള്ള സഹകരണം സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. ബംഗ്ലാദേശ് സര്‍ക്കാര്‍ ആശങ്കപ്പെടുന്ന വിഷയങ്ങളില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും ആവശ്യമായതെല്ലാം ചെയ്യുമെന്ന് സുഷമ സ്വരാജ് ഉറപ്പു നല്കി.
ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബുല്‍ ഹസന് മഹമൂദ് അലിയുമായും സുഷമ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും നേരിടുന്ന പ്രധാന വിഷയങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു. ടീസ്ത ജലപദ്ധതി, അനധികൃത കുടിയേറ്റം, അതിര്‍ത്തി കരാര്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാന ചര്‍ച്ച.രാജ്യങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിന് ചര്‍ച്ച പ്രയോജനപ്പെടുമെന്ന് വിദേശകാര്യ സെക്രട്ടറി സുജാത സിംഗ് പറഞ്ഞു.
പ്രധാന ഉടമ്പടികളില്‍ ഇരുരാജ്യങ്ങള്‍ ഒപ്പുവെച്ചില്ലെങ്കിലും കൂടിക്കാഴ്ച വിജയകരമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താറുമാറായി കിടന്ന രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുന:സ്ഥാപിക്കാന്‍ കൂടിക്കാഴ്ചയിലൂടെ സാധിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: