തിരുവനന്തപുരം: സ്കൂളിലെ പരിപാടിക്ക് വൈകിയെത്തിയ മന്ത്രിക്കു മുന്നില്‍ സ്കൂള്‍ ഗേറ്റ് തുറന്നില്ലെന്നാരോപിച്ച് കോട്ടണ്‍ഹില്‍ സ്കൂളില്‍ നിന്നും പ്രധാനാധ്യാപിക കെ.കെ.ഊര്‍മ്മിളാദേവിയെ സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നലെയും പ്രതിപക്ഷ ബഹളം. എന്നാല്‍ അധ്യാപികക്കെതിരായ നടപടി പിന്‍വലിക്കില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സര്‍ക്കാരിന്റെ പിടിവാശിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാണ് ഇന്നലെ പ്രശ്നം വീണ്ടും സഭയില്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കി സ്ഥലംമാറ്റം റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
15 ദിവസത്തെ നോട്ടീസ് നല്കിയ ശേഷം മൂന്നാംദിവസം സ്ഥലം മാറ്റിയ നടപടി ചട്ടവും നിയമവും ലംഘിച്ചുകൊണ്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അധ്യാപികയ്ക്കെതിരെ സ്വീകരിച്ചത് ശിക്ഷാനടപടിയല്ലെന്നും ഭരണപരമായ നടപടിയാണെന്നും പറഞ്ഞ മുഖ്യമന്ത്രി അധ്യാപിക അപ്പീല്‍ നല്കിയാല് പരിഗണിക്കുമെന്ന നിലപാടാണ് ഇന്നലെയും ആവര്‍ത്തിച്ചത്.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള കേസായതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നും പ്രതിപക്ഷനേതാവിന് പ്രത്യേക പരിഗണന നല്കി സഭയില്‍ ഉന്നയിക്കാനവസരം നല്‍കിയതാണെന്നും റൂള്‍ ചെയ്ത സ്പീക്കര്‍ മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടുത്ത നടപടിയിലേക്ക് കടന്നു.
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പിന്നീട് അവരുടെ സീറ്റുകളിലേക്ക് തിരിച്ചെത്തി മുദ്രാവാക്യം വിളിച്ചും ഡസ്കിലടിച്ചും പ്രതിഷേധം തുടര്‍ന്നു. ഇതിനിടെ സ്പീക്കര്‍ സബ്മിഷന് അവതരണം മുന്നോട്ടുകൊണ്ടുപോയി. സ്പീക്കറുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വീണ്ടും നടുത്തളത്തിനു സമീപത്തെത്തി പ്രതിപക്ഷനേതാവിനെ ചര്‍ച്ചയ്ക്ക് വിളിയ്ക്കണമെന്നാവശ്യപ്പെട്ടു. ഇതിനു സ്പീക്കര്‍ വഴങ്ങാതായതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തേക്കിറങ്ങി.
കോട്ടണ്‍ഹില്‍ സ്കൂളില്‍ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും എറണാകുളം ജില്ലയില്‍ സമാനമായ മൂന്നു സ്ഥലംമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിഎസ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസവകുപ്പ് അധ്യാപകരോട് ശത്രുതയോടെ പെരുമാറുകയാണ്. സ്ഥലംമാറ്റം തികച്ചും തെറ്റായ നടപടിയാണെന്നും രോഗിയും സ്ത്രീയുമെന്ന പരിഗണന നല്കി പ്രശ്നം പരിഹരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: