ഗമന സ്വഭാവമുള്ളതാണ് ജഗത്ത്. നമ്മുടെ കണ്മുമ്പില് എല്ലാം സദാ മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ വികാരങ്ങള്‍ മാറുന്നു. മനോനില മാറുന്നു, തീരുമാനങ്ങള്‍ മാറുന്നു, ആശയങ്ങള്‍ മാറുന്നു. അങ്ങനെ എല്ലാം മാറ്റത്തിന് വിധേയമാണ്. ആയതിനാല്‍ ഇന്ദ്രിയഗോചരമായതെല്ലാം മായയാണെന്നും, മിഥ്യയാണെന്നുമെല്ലാം തോന്നുവാന്‍ ഇടയാകുന്നു. ജഗത്ത് മിഥ്യയാണെങ്കിലും തീരെ ഇല്ലാത്തതല്ല. അതുകൊണ്ട് എല്ലാം ദൈവം തന്നെയാണ്. സത്തില്‍ നിന്നന്യമായി ഭാവമില്ലല്ലോ? ഒരേ സമയം ഉള്ളതായും ഇല്ലാത്തതായും പ്രതീതമാകുന്ന ദൈവാഭിന്നമായ മായ ദൈവം തന്നെയാകുന്നു- മായാവിയില്‍ നിന്നന്യമായി മായാജാലം ഇല്ലാത്തതുപോലെ, സിനിമാ സംവിധായകനില്‍ നിന്ന് സിനിമ അഭേദമായിരിക്കുന്നതുപോലെ, പ്രപഞ്ചമാകുന്ന മായാവിലാസങ്ങള്‍ കണ്ട് ദൈവം, അഥവാ നമ്മള് തന്നെ വിനോദിക്കുന്നു; അവള് ദുര്ഘടയാണെങ്കിലും.
ഈ മായാവിലാസങ്ങളെല്ലാം എരിഞ്ഞടങ്ങി, പ്രപഞ്ചപ്രതീതികള് എല്ലാം ഉപശമിക്കുമ്പോള്‍ ഉണ്ടാകുന്ന ആ അപാരമായ ശാന്തിയെ സര്‍ജ്ജനം ചെയ്ത് തന്നിരിക്കുന്നതും ദൈവമേ നീ തന്നെയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, എല്ലാം എരിഞ്ഞടങ്ങേണ്ടത് എന്നില്‍ തന്നെയാണ്. ഞാനും ദൈവവും രണ്ടല്ലല്ലോ. ശ്രുതി മാതാവ് മൊഴിഞ്ഞിരിക്കുന്നു: അയം ആത്മാ ബ്രഹ്മാ എന്ന്. അതായത് ഈ ഞാന്‍ എന്നു പറയുന്നത് പരമമായ സത്യം തന്നെയാകുന്നു എന്ന്. കനകവും കുണ്ഡലവും അഭേദമായിരി ക്കുന്നതു പോലെ.
ഒരു നര്‍ത്തകനില്‍ നിന്നും നൃത്തം വിരിഞ്ഞു വരുന്നതുപോലെ, ജാഗ്രത്തിലെ സുഖദുഃഖാനുഭവങ്ങളും സ്വപ്നത്തിലെ മധുരവും, വിരസവുമായ അനുഭവങ്ങളും എല്ലാം ഒരു മായാവിയെപ്പോലെ നിന്നില്‍ നിന്നു തന്നെ വരുന്നു. അതുകൊണ്ട് ദൈവമേ! മായാവിയും നീ തന്നെ. ദൈവത്തിന്റെ മായാവിലാസങ്ങള്‍ കണ്ടു രസിക്കുന്നവന് ദൈവം തന്നെയാണ് അഥവാ ഞാന്‍ തന്നെ!
…..തുടരും
– സ്വാമി അദ്വൈതാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: