പൊക്കത്തിലും പൊങ്ങച്ചത്തിലും കഥയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് എ.കെ.ആന്റണി. പൊക്കക്കുറവ് പൊക്കമേറിയ സ്ഥാനത്തെത്താന്‍ ആന്റണിക്ക് ഒരിക്കലും തടസമായിട്ടില്ല. പൊങ്ങച്ചത്തില്‍ പെട്ടുപോകരുതെന്ന് അണികളെ ഉപദേശിക്കാനും ആന്റണി ലുബ്ദ് കാണിക്കാറില്ല. ”മറ്റുള്ളവരുടെ വാക്കുകളില്‍ വേവലാതിപ്പെടാനുള്ളതല്ല നിങ്ങളുടെ ജീവിത”മെന്ന ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് സാമുവല്‍ ഹാനിമന്റെ ഉപദേശം ഉള്‍ക്കൊണ്ടുതന്നെ പറയട്ടെ എ.കെ.ആന്റണിയുടെ അടുത്തകാലത്തെ വാക്കുകള്‍ അല്പം കടന്നുപോകുന്നു എന്നാര്‍ക്കും തോന്നും. കേരളം പ്രശ്നങ്ങളാല്‍ നട്ടംതിരിയുമ്പോള്‍ ആന്റണിയെ കേരളത്തില്‍ കണ്ടവരേ ഇല്ല. കേരളത്തിലെ നേതൃമാറ്റം സജീവചര്‍ച്ചയായ സംഭവം മറക്കാറായിട്ടില്ലല്ലോ.
താക്കോല്‍ സ്ഥാനത്ത് നല്ലനായരെ ഇരുത്താനുള്ള തര്‍ക്കങ്ങളും വാദങ്ങളും പ്രതിവാദങ്ങളും കൊണ്ട് കേരളം മുഖരിതമായപ്പോള്‍ ‘ഞാന്‍ ഇന്നാട്ടുകാരനല്ല’ എന്ന നിലപാടായിരുന്നു ആന്റണിക്ക്; ‘പൊടിപോലുമില്ല കണ്ടുപിടിക്കാന്‍’ എന്നുപറഞ്ഞപോലെ. ആ സമയങ്ങളില്‍ കേരളത്തിലേക്കുള്ള വിമാനത്തിന്റെ ഇരമ്പല്‍ മാറിമറിയുംവരെ ആന്റണി കണ്ണും കാതും തുറക്കാറേ ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയപ്പോഴാണ് ആന്റണിക്ക് കേരളം ഓര്‍മയിലെത്തിയത്. കിട്ടിയവണ്ടിക്ക് പറന്നെത്തി കോണ്‍ഗ്രസിന്റെ നേട്ടം പറയാനില്ലാതെ ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടുസ്വരൂപിക്കാനാണ് നോക്കിയത്. ”ബിജെപിയെങ്ങാന്, നരേന്ദ്രമോദിയെങ്ങാന് കേന്ദ്രഭരണത്തിലെത്തിയാല്‍ ഇന്ത്യ, ഇന്ത്യയല്ലാതാകും. ഛിന്നഭിന്നമാകും.” അതുകൊണ്ട് മാളോരെ സൂക്ഷിച്ചോ വോട്ട് കോണ്‍ഗ്രസിന് തന്നെ നല്‍കണമെന്നായിരുന്നു അഭ്യര്‍ത്ഥന.
എന്തായിരുന്നു നരേന്ദ്രമോദിയില്‍ കണ്ടെത്തിയ കുറവ്. ഒരു പന്തീരാണ്ട് മുന്‍പ് ഗുജറാത്തില്‍ കലാപമുണ്ടായി. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ മുഖ്യപ്രതിയായി കോണ്‍ഗ്രസ് അവതരിപ്പിച്ചു. ആന്റണി അതേറ്റുപറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷങ്ങളിലും സംഘട്ടനങ്ങളിലും മുഖ്യമന്ത്രി ഒന്നാംപ്രതിയാകുമെങ്കില് ആന്റണി മുഖ്യമന്ത്രിയാകുമ്പോഴല്ലേ മാറാട് എട്ട് മത്സ്യത്തൊഴിലാളികളെ വാഴവെട്ടുംപോലെ വെട്ടിയരിഞ്ഞത്. എത്ര കുടുംബങ്ങളെ അനാഥരാക്കി. ആന്റണി നരാധമന് എന്നാരെങ്കിലും പറഞ്ഞോ? യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍, അന്വേഷണം ഊര്‍ജിതമാക്കാന്‍ അഞ്ചുമാസം കടലോരമക്കള്‍ സഹനസമരം നടത്തേണ്ടിവന്നില്ലേ? അതൊക്കെ മറന്ന് നരേന്ദ്രമോദിയുടെ ചോരയ്ക്കുവേണ്ടി മറ്റുള്ളവരെപ്പോലെ ആന്റണി ദാഹിച്ചോടി നടന്നത് ഒട്ടും ശരിയല്ലെന്ന് വിവരമുള്ളവരെല്ലാം അന്നേ വിലയിരുത്തിയതാണ്.
കേരളത്തിലെ വോട്ടെടുപ്പ് തീര്‍ന്നതിനുശേഷം സ്ഥലം വിട്ട ആന്റണിയെ മഷിനോട്ടത്തില്പോലും കണ്ടെത്താനാവില്ല. ഫലപ്രഖ്യാപനം കഴിഞ്ഞ് മാസമൊന്നുകഴിഞ്ഞപ്പോഴാണ് ആന്റണിയുടെ സ്വരം കേള്‍ക്കാനായത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം രാജ്യാതാല്പര്യങ്ങള്ക്ക് ഹാനികരം എന്നാണ് അദ്ദേഹത്തിന്റെ വലിയവായില്‍ നിന്നുത്ഭവിച്ചത്. എതാണാവോ ഈ രാജ്യദ്രോഹം! പ്രതിരോധമേഖലയിലെ വിദേശനിക്ഷേപം പിന്നെന്താണ് തെളിയിക്കുന്നതെന്നദ്ദേഹത്തിന്റെ മറുചോദ്യം. എട്ടുവര്‍ഷം പ്രതിരോധ വകുപ്പിന്റെ മന്ത്രിയായിരുന്നല്ലൊ ആന്റണി. ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ രണ്ടാമന്. കേവല ഭൂരിപക്ഷം യുപിഎയ്ക്ക് ലഭിക്കാതിരിക്കുകയും എന്നാല്‍ ഭരണം തട്ടിക്കൂട്ടാന്‍ സാഹചര്യം വരികയും ചെയ്താല്‍ പ്രധാനമന്ത്രിയാകാനും കണ്ടുവച്ച വ്യക്തി-അതല്ലെങ്കില്‍ ഉപ രാഷ്ട്രപതി. തരംകിട്ടിയാല്‍ രാഷ്ട്രപതി. ജനങ്ങള്‍ സങ്കല്പിച്ചതങ്ങനെയൊക്കെയായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ പ്രതീക്ഷയുടെ നാലയലത്തുപോലും അടുക്കാന്‍ പറ്റാത്തവിധം ജനങ്ങള്‍ കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്തി.
കോണ്‍ഗ്രസിന് നൂറുസീറ്റിനടുത്തേ ലഭിക്കൂവെന്ന പ്രവചനക്കാരെപ്പോലും ലജ്ജിപ്പിച്ച് അമ്പതില്‍ താഴെ സീറ്റില്‍ കോണ്‍ഗ്രസിനെ മൂലക്കിരുത്തി. ഇതിലെ അമര്‍ഷവും അരിശവും നിരാശയും ഏത് നേതാവിനും സ്വാഭാവികം. എന്നാല്‍ അത് അതിരുകടക്കാമോ?
ബിജെപിക്ക് രാജ്യസ്നേഹം കൂടിപ്പോയി എന്നേ പറയാറുള്ളൂ. രാജ്യദ്രോഹം ചെയ്യുമെന്ന് ശത്രുക്കള്‍പോലും ചിന്തിക്കില്ല. ആന്റണി പക്ഷേ, ആ ധാരണയെല്ലാം തെറ്റിച്ചു. പ്രതിരോധം ഭരിച്ചതുകൊണ്ടാണത്രേ പറയുന്നത്. ”വിദേശനിക്ഷേപം സ്വീകരിച്ച് ആയുധം ഇവിടെ നിര്‍മിച്ചാല്‍ രഹസ്യസ്വഭാവം നഷ്ടപ്പെടും.” ഇപ്പറഞ്ഞതിന്റെ വ്യാകരണമാണ് മനസ്സിലാകാത്തത്. ആയുധങ്ങളടക്കം പ്രതിരോധ സാമഗ്രികള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യം. ഒന്‍പതാം സ്ഥാനമാണ് ഇന്ത്യക്ക്. 2004 നും 2011 നും ഇടയില്‍ നമ്മുടെ ആയുധ ഇറക്കുമതി 111 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2.03 ലക്ഷം കോടിയായിരുന്നു. ആയുധം വാങ്ങുമ്പോള്‍ കാശ് തീരും. പിന്നെ പട്ടാളക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും ആകര്‍ഷകമായ പദ്ധതി വെള്ളത്തിലാകും. പ്രതിരോധസാധനങ്ങളില് 75 ശതമാനവും ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. ഏഴ് ശതമാനമേ അമേരിക്കയില്‍ നിന്നുള്ളൂ. 18 ശതമാനം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും. അയുധങ്ങള്‍ അടക്കം ഇറക്കുമതിയെ ആശ്രയിക്കുമ്പോള്‍ നമുക്കുള്ള രഹസ്യസ്വഭാവം എന്താണ്? തന്ത്രങ്ങള്‍ മാത്രം. അത് കോണ്‍ഗ്രസിനേക്കാള്‍ ആവിഷ്കരിക്കാനും സൂക്ഷിക്കാനും നടപ്പാക്കാനും ബിജെപിക്ക് സാധിക്കുമെന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാകുമോ?
പ്രതിരോധവകുപ്പിന് ഒരു ഓലപ്പടക്കമെങ്കിലും ഉണ്ടാക്കാനായോ? കപ്പലിനും ഹെലികോപ്റ്ററിനും വിമാനങ്ങള്‍ക്കും തോക്കിനും തിരയ്ക്കുമെല്ലാം പുറംരാജ്യത്തെ ആശ്രയിക്കുമ്പോള്‍ രാജ്യത്തിന്റെ യശസ്സ് ഉയരുമോ? കമ്മിഷന് കൈക്കലാക്കി ഇടത്തട്ടുകാര്‍ കൊഴുത്തുകാണും. പക്ഷേ, 125 കോടി ജനങ്ങള്‍ അതും കാര്യപ്രാപ്തിയുള്ള, യുവാക്കളുള്ള രാജ്യത്തിന് ഇതിലും വലിയ അപമാനമുണ്ടോ? തീരുമാനങ്ങള്‍ യഥാസമയം എടുക്കാന്‍ കഴിയാത്ത മന്ത്രി എന്നത് ഖ്യാതിയായാണോ ആന്റണി കരുതുന്നത്? നാവികസേനയുടെ മുങ്ങിക്കപ്പല്‍ തകര്‍ന്ന് നാവികര്‍ കൊല്ലപ്പെടുകയും കോടികളുടെ നഷ്ടം സംഭവിച്ചതും കാര്യപ്രാപ്തി (?) യുള്ള ആന്റണി ഭരിച്ചപ്പോഴല്ലേ. കേടായ ബാറ്ററി മാറ്റിസ്ഥാപിക്കാനുള്ള നിരന്തരമായ ആവശ്യം അംഗീകരിച്ചെങ്കില്‍ അത് സംഭവിക്കുമായിരുന്നോ?
വിദേശനിക്ഷേപത്തോടെ ഇവിടെ പ്രതിരോധ സാധന സാമഗ്രികള്‍ നിര്‍മ്മിക്കുന്ന സാഹചര്യമുണ്ടായാല്‍ അതാര്‍ക്കാണ് നേട്ടമാവുക? നമ്മുടെ രാജ്യന്നത്തിനല്ലെ? സ്ഥാപനങ്ങളുണ്ടാകും. യുവാക്കള്‍ക്ക് തൊഴില്‍ സാധ്യത വന്‍തോതില്‍ ലഭിക്കും. എന്നാല്‍ ചില്ലറ മേഖലയിലാകട്ടെ ഒരു തരത്തിലുള്ള വിദേശനിക്ഷേപവും അനുവദിക്കുന്നുമില്ല.
എട്ടുവര്‍ഷം പ്രതിരോധവകുപ്പ് ഭരിച്ചിറങ്ങിപ്പോകുമ്പോള് പുതിയ സര്‍ക്കാരിനെതിരെ കുശുമ്പും കുന്നായ്മയുമല്ലാതെ എടുത്തുപറയാന്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചോ? കേരളത്തില്‍ തിരുവനന്തപുരത്തെ ‘ബ്രഹ്മോസ്’ ഏറ്റെടുത്തില്ലേ എന്ന് ചോദിച്ചേക്കാം. ഒ.രാജഗോപാല്‍ പ്രതിരോധവകുപ്പ് സഹമന്ത്രിയായിരുന്നപ്പോഴാണ് ‘ബ്രഹ്മോസ്’ ഏറ്റെടുക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയത്. 10 വര്‍ഷം യുപിഎ ഭരിച്ചിട്ടും എ.കെ.ആന്റണി പ്രതിരോധവകുപ്പിലിരുന്നിട്ടും ‘ബ്രഹ്മോസ്’ ഏറ്റെടുത്തതിന്റെ പ്രയോജനം ലഭ്യമാക്കിയോ? ശരിയാ കരസേനാ മേധാവിയുമായി കൊമ്പുകോര്‍ത്തു. ജനറല്‍ വി.കെ.സിംഗിനെ കോടതി കയറ്റി. എന്നിട്ടെന്തുസംഭവിച്ചു? പ്രതിരോധവകുപ്പിനും രാജ്യത്തിനും അതുകൊണ്ട് നേട്ടമാണോ കോട്ടമാണോ സംഭവിച്ചത്? സ്വയം വിലയിരുത്താനെങ്കിലും പ്രതിരോധമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ സമയം ലഭിച്ചോ? ഏതായാലും മന്ത്രിപുറത്ത് ചാടിക്കാന്‍ ശ്രമിച്ച ജനറല്‍ വി.കെ.സിംഗ് ഇന്ന് കേന്ദ്രമന്ത്രിസഭയിലെത്തി. അന്നത്തെ കേന്ദ്രമന്ത്രിയാകട്ടെ ‘തറ നഷ്ടപ്പെട്ട ഗുളിക’നെന്നപോലെ ചുറ്റിക്കറങ്ങാന്‍ വിധിക്കപ്പെടുകയും ചെയ്തു.
കേരളത്തിലെ ബിജെപി അടിത്തറ വികസിച്ചത് വര്‍ഗീയ പ്രചാരണം നടത്തിയതുകൊണ്ടാണെന്ന് ആക്ഷേപിച്ച എ.കെ.ആന്റണി ”കോണ്‍ഗ്രസ് പാര്‍ട്ടി മതേതരത്വം പറഞ്ഞ് ഏതെങ്കിലും മതത്തിന് അനുകൂലമായി ചായുന്നുണ്ടോ, ചരിയുന്നുണ്ടോ?” എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. അങ്ങനൊരു സംശയം ഉള്ളത് നന്നായി. ഒന്നുറങ്ങി എഴുന്നേറ്റപ്പഴാണ് സ്വപ്നത്തിലെന്നപോലെ ആന്റണിക്ക് വെളിപാടുണ്ടായത്. കോണ്‍ഗ്രസിന്റെ മതേതരനിലപാടില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതായും ആന്റണി പറഞ്ഞിരിക്കുന്നു. കോണ്‍ഗ്രസുകാര്‍ മാത്രമല്ല, കമ്യൂണിസ്റ്റുകാരും ബിജെപിയുടെ അടിത്തറ വിപുലപ്പെട്ടതില് ആശങ്കയിലാണ്. വര്‍ഗീയ പ്രീണനത്തില്‍ മടുത്ത ജനങ്ങളാണ് ഇരുപാര്‍ട്ടിയില്‍ നിന്നും ബിജപിക്കൊപ്പമെത്തിയത്. അത് ബിജെപി വിരുദ്ധന്മാരുടെ ഉറക്കം കെടുത്തുകയാണ്. സാമുവല്‍ ഹനിമാന്റെ വാക്കുകള്‍ തന്നെ കടമെടുക്കാം. ”ശാന്തമായി ഉറങ്ങുന്നവനെ ദുഃസ്വപ്നങ്ങള്‍ അലട്ടുകയില്ല.”
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: