ബെലോ ഹോറിസോന്റെ: ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. രാത്രി എട്ടിന് നടക്കുന്ന ആദ്യ കളിയില്‍ ആതിഥേയരായ ബ്രസീല്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ ശക്തികളായ ചിലിയുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമടക്കം 7 പോയിന്റ് നേടി ജേതാക്കളായാണ് ബ്രസീല്‍ നോക്കൗട്ട് റൗണ്ടില്‍ കടന്നത്. അതേസമയം ചിലി ഗ്രൂപ്പ് ബിയില്‍ ഹോളണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായുമാണ് അവസാന 16-ല്‍ ഇടം പിടിച്ചത്.
കഴിഞ്ഞ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലും ബ്രസീലും ചിലിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. അന്ന് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്. ഇത്തവണയും ജയത്തില്‍ കുറഞ്ഞതൊന്നും ബ്രസീല്‍ ലക്ഷ്യം വെക്കുന്നില്ല. യുവ സൂപ്പര്‍താരം നെയ്മര്‍ തന്നെയായിരിക്കും ബ്രസീലിയന്‍ ആക്രമണത്തിന്റെ കുന്തമുന. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകള്‍ നേടി ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂവിലേക്ക് കുതിക്കുന്ന നെയ്മറെ പിടിച്ചുകെട്ടുക എന്നതാണ് ചിലിയുടെ ഏറ്റവും വലിയ വെല്ലുവിളി. നെയ്മറിനൊപ്പം കാമറൂണിനെതിരെ ഗോള്‍ നേടിയ ഫ്രെഡ് ആയിരിക്കും സ്ട്രൈക്കറായി ഇറങ്ങുക. എന്നാല്‍ കഴിഞ്ഞ മത്സരങ്ങൡ സംഭവിച്ച പ്രതിരോധ-മധ്യനിര പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ ബ്രസീലിന് മത്സരം കടുകട്ടിയാവും. കാമറൂണിനെതിരായ മത്സരത്തിലാണ് ബ്രസീലിയന്‍ പ്രതിരോധത്തിന്റെ പാളിച്ചകള്‍ മുഴുവന്‍ തുറന്നുകാട്ടിയത്. മധ്യനിരയില്‍ ഓസ്കര് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും നെയ്മറിന് അത്യദ്ധ്വാനമാണ് വേണ്ടിവരുന്നത്. സ്വന്തം പ്രതിരോധത്തിലേക്കിറങ്ങിച്ചെന്ന് പന്ത് പിടിച്ചെടുത്ത് വേണം വിംഗുകളിലൂടെ ആക്രമണം നടത്താന്‍. കഴിഞ്ഞ മത്സരത്തിലും നിറംമങ്ങിയ പ്രകടനം നടത്തിയ ഹള്‍ക്കിന് പകരം ഇന്ന് റാമിറസിനെ പരീക്ഷിക്കാനാണ് സാധ്യത.
ഗോള്‍വലക്ക് മുന്നില്‍ ജൂലിയോ സെസാര്‍ മികച്ച ഫോമിലാണ്. എന്നാല്‍ പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയും ഡാനി ആല്‍വസും മാഴ്സെലോയും ഡേവിഡ് ലൂയിസും കഠിനാധ്വാനം ചെയ്താലേ രക്ഷയുള്ളൂ എന്ന സ്ഥിതിയാണുള്ളത്. ഓസ്കറും പൗളീഞ്ഞോയും ലൂയിസ് ഗുസ്താവോയും ഉള്‍പ്പെട്ട മധ്യനിര കളിനിയന്ത്രിച്ചാല് നെയ്മര്‍ അടങ്ങുന്ന സ്ട്രൈക്കര്‍മാര്‍ക്ക് എതിര് വലയിലേക്ക് പന്തടിച്ചുകയറ്റാന്‍ ഏറെ വിഷമിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല.
അതേസമയം ചിലിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്പെയിനും ഹോളണ്ടും ഓസ്ട്രേലിയയും ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ നിന്നാണ് രണ്ടാം സ്ഥാനക്കാരായി ചിലി പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ഹോളണ്ടിനോട് പരാജയപ്പെട്ടെങ്കിലും സ്പെയിനും ഓസ്ട്രേലിയയും ചിലിയന്‍ കരുത്തിന് മുന്നില്‍ മുട്ടുമടക്കിയിരുന്നു. അലക്സി സാഞ്ചസും എഡ്വാര്‍ഡോ വര്‍ഗാസുമാണ് ചിലിയുടെ പ്രധാന സ്ട്രൈക്കര്‍മാര്‍. മധ്യനിരയില്‍ കളിമെനയാല്‍ അര്‍ട്ടൂറോ വിദാലും ഫ്രാന്‍സിസ്കോ സില്‍വയും മാഴ്സലോ ഡയസ്, ഫിലിപ്പ് ഗൂട്ടിറസുമടങ്ങുന്ന മധ്യനിര മികച്ച ഫോമിലാണ് എന്നതും ചിലിയന്‍ താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.
എന്നാല്‍ ബ്രസീലിനെതിരെ മുന്‍പ് നടന്ന മത്സരങ്ങളില്‍ ചിലിയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. 68 മത്സരങ്ങള്‍ കളിച്ചതില്‍ 48 എണ്ണത്തിലും വിജയം ബ്രസീലിനായിരുന്നു. 13 എണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ 7 എണ്ണത്തില്‍ മാത്രമാണ് ചിലിക്ക് ജയിക്കാന്‍ കഴിഞ്ഞത്. 2000-ല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ചിലിയോട് പരാജയപ്പെട്ടശേഷം പിന്നീടിതുവരെ ബ്രസീല്‍ അവര്‍ക്കെതിരെ തോല്‍വിയറിഞ്ഞിട്ടില്ല.
മാരക്കാനയില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊളംബിയ കരുത്തരായ ഉറുഗ്വെയുമായി ഏറ്റുമുട്ടും. അര്‍ദ്ധരാത്രി 1.30നാണ് കളി. ഇറ്റലിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ജോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിച്ചതിനെ തുടര്‍ന്ന് ഒമ്പത് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ സൂപ്പര്‍താരം ലൂയി സുവാരസിന്റെ അഭാവത്തിലാണ് ഉറുഗ്വെ ഇന്ന് കളത്തിലിറങ്ങുന്നത്. സുവാരസിന്റെ അഭാവം ഉറുഗ്വെക്ക് കനത്ത തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. സുവാരസിന് പകരം വെറ്ററന്‍ സ്ട്രൈക്കര്‍ ഡീഗോ ഫോര്‍ലാനായിരിക്കും ഇന്ന് എഡിസണ് കവാനിക്കൊപ്പം സ്ട്രൈക്കറുടെ റോളിലിറങ്ങുക.
അതേസമയം കൊളംബിയ തകര്‍പ്പന്‍ ഫോമിലാണ്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയ അവര്‍ ഇന്നും മറ്റൊരു വിജയത്തോടൊപ്പം ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്നം കണ്ടാണ് ഇറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: