ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്റ് ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ പശ്ചിമബംഗാള്‍ ഗവര്‍ണ്ണറും, മലയാളിയുമായ എം.കെ. നാരായണനെ സിബിഐ ചോദ്യം ചെയ്തു. 360 കോടി യുടെ കൈക്കൂലി ഇടപാട് നടന്ന കേസിലെ പ്രധാന സാക്ഷിയെന്ന നിലയിലാണ് മുന്‍ സുരക്ഷാ ഉപദേഷ്ടാവായ എം.കെ. നാരായണനെ ചോദ്യം ചെയ്തത്. ഗോവ ഗവര്‍ണ്ണറും മുന്‍ എസ്പിജി തലവനുമായിരുന്ന ബി.വി വാഞ്ചുവിനെയും ഉടന്‍ ചോദ്യം ചെയ്യും.
കേന്ദ്രസര്‍ക്കാരിലെ പ്രധാനികളായിരുന്ന ഇരുവര്‍ക്കും ഹെലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതികളെപ്പറ്റി വ്യക്തമായ അറിവുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. ഇരുവരെയും സാക്ഷികളാക്കി ചോദ്യം ചെയ്യുന്നതിന് നിയമതടസമില്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗി നിയമോപദേശം നല്‍കിയിരുന്നു.
വിവിഐപികള്‍ക്കായി ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്റില് നിന്നും 3,600 കോടി രൂപ മുടക്കി പന്ത്രണ്ട് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കരാറൊപ്പിട്ടതാണ് കേസിനാസ്പദമായ സംഭവം. കരാര്‍ നേടിയെടുക്കാന്‍ കമ്പനി 360 കോടി രൂപ ഇന്ത്യയിലെ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാര്‍ കരാര്‍ പിന്‍വലിക്കുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി അടക്കമുള്ള 13 പേരാണ് കേസിലെ പ്രതികള്‍.
വിവിഐപി ഹെലികോപ്റ്ററുകള്‍ക്ക് 6,000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയണമെന്ന നിബന്ധന 4500 മീറ്ററാക്കി കുറച്ചത് ഇറ്റാലിയന്‍ കമ്പനിയെ മത്സരത്തില്‍ ഉള്പ്പെടുത്താനായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അഗസ്ത വെസ്റ്റ്ലാന്റ് കമ്പനിക്ക് മാത്രമായി കരാര്‍ ലഭ്യമാക്കാന്‍ അനാവശ്യനിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും എസ്പിജിയുടേയും നിര്‍ദ്ദേശപ്രകാരമായിരുന്നു. ഇതാണ് എം.കെ.നാരായണനും ബി.വി. വാഞ്ചുവിനും വിനയായി മാറിയിരിക്കുന്നത്.
കേസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തി നില്‍ക്കവെ ഇരുവരെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ രാഷ്ട്രപതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍മാര്‍ക്ക് ആര്‍ട്ടിക്കിള്‍ 361 പ്രകാരം വിചാരണ നേരിടുന്നതില്‍ നിന്ന് നിയമസംരക്ഷണമുണ്ടെന്നും ഭരണഘടനാപദവികള്‍ വഹിക്കുന്ന ഇവരെ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ നല്കിയ നിയമോപദേശം. അതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണ്ണര്‍മാരെ ചോദ്യം ചെയ്യുന്നത് തടയപ്പെടുകയായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള നിയമസംരക്ഷണങ്ങള് ഗവര്ണ്ണര്മാര്ക്കില്ലെന്ന് വ്യക്തമാക്കി പുതിയ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സോളിസിറ്റര്‍ ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്കി. ഇതാണ് പശ്ചിമബംഗാള്‍ ഗവര്‍ണ്ണറെ ചോദ്യം ചെയ്ത് വിവരങ്ങളെടുക്കാന്‍ സിബിഐയെ സഹായിച്ചത്.
മുന്‍ കാബിനറ്റ് സെക്രട്ടറി ബി.കെ. ചതുര്‍വേദി, മുന്‍ സുരക്ഷാ സെക്രട്ടറി സുധീര്‍കുമാര്‍, മേഘാലയ ഡിജിപിയായി വിരമിച്ച മുന്‍ എസ്പിജി ഐ.ജി: എന്‍.രാമചന്ദ്രന്, പ്രതിരോധവകുപ്പിലെ പ്രത്യേക സെക്രട്ടറി എച്ച്.സി. ഗുപ്ത എന്നിവരെയെല്ലാം കേസില്‍ സിബിഐ നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: