പെരുന്ന(ചങ്ങനാശ്ശേരി): കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരില്‍ മെച്ചപ്പെട്ട പ്രതീക്ഷയാണ് എന്‍എസ്എസിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ആഗ്രഹിച്ച നിലയിലാണ് കേന്ദ്രത്തിലെ ഭരണമാറ്റം. രാജ്യം പരിതാപകരമായ അവസ്ഥയിലാണ് കടന്നുപോയത്. ഈ സന്ദര്‍ഭത്തിലാണ് മികച്ച അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ കഴിവ് തെളിയിച്ച നരേന്ദ്രമോദി ദേശീയനേതൃത്വത്തിലേക്ക് വന്നത്. മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയ്ക്ക് അപ്പുറത്ത് ജനങ്ങള്‍ വിശ്വാസത്തിലെടുത്തുവെന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. മോദി സര്‍ക്കാര്‍ ഒരു മാസം പിന്നിടുന്നതേയുള്ളൂ. ഈ സന്ദര്‍ഭത്തില്‍ ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ കഴിയില്ല. എല്ലാ ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കഴിയുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
സംസ്ഥാനത്തു പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കാന്‍ ശേഷിയുള്ള വന്‍ലോബി സര്‍ക്കാരിനു മുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ നിലയ്ക്കു നിര്‍ത്താനും ഉദ്യോഗസ്ഥമേധാവിത്വം അവസാനിപ്പിക്കുവാനുമുള്ള ആര്‍ജ്ജവം വിദ്യാഭ്യാസമന്ത്രി കാണിക്കുന്നില്ലെന്ന് സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയ്ക്ക് പൊതുവായി ഗുണംചെയ്യുന്ന നിലപാടുകള്‍ വിദ്യാഭ്യാസമന്ത്രി സ്വീകരിക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ കാര്യത്തില്‍ പലപ്പോഴും മുഖ്യമന്ത്രിപോലും നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുന്ന നിലയിലാണ് ഉദ്യോഗസ്ഥലോബിയുടെ ഇടപെടലുകള്‍. ഉന്നതങ്ങളില്‍ ഇരിക്കുന്ന ചിലരെയെങ്കിലും സര്‍ക്കാരിന് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതായും എന്‍എസ്എസ് നേതാവ് കുറ്റപ്പെടുത്തി.
എന്‍എസ്എസ്-എസ്എന്‍ഡിപി അകല്‍ച്ചയ്ക്കു കാരണം വെള്ളാപ്പള്ളി നടേശനുമായുള്ള അനൈക്യം ഒന്നുമാത്രാമാണ്. എസ്എന്‍ഡിപി എന്ന സംഘടനയുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
നിയന്ത്രണമില്ലാതെയാണ് സ്വാശ്രയസ്ഥാപനങ്ങള്‍ കേരളത്തില്‍ അനുവദിക്കുന്നത്. എ.കെ.ആന്റണിയുടെ കാലത്ത് 15 സ്വാശ്രയ കോളേജുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇത് ഇപ്പോള്‍ 160 ആയി ഉയര്‍ന്നു. ഇതില്‍ പലതും വിദ്യാര്‍ത്ഥികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ സ്വാശ്രയ എന്‍ജി നിയറിംഗ്, മെഡിക്കല്‍ കോളജുകളുടെ നടത്തിപ്പ് കണക്കുകളില്‍ കൃത്യതയില്ലാത്ത കൊള്ളപ്പണക്കാരെക്കൊണ്ടു മാത്രമേ നിര്‍വ്വഹിക്കുവാന്‍ കഴിയുകയുള്ളുവെന്ന് ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: