കൊച്ചി: മുല്ലപ്പെരിയാര്‍ കേസില്‍ നാളെ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുവാന്‍ സംസ്ഥാനം തയ്യാറാകുന്നതിനിടെ കേരളത്തില്‍ സ്ഥിതിചെയ്യുന്ന നാലുഡാമുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കുതന്നെയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കി. മുല്ലപ്പെരിയാര്‍, പെരുവാരിപ്പള്ളം, തൂണക്കടവ്, പറമ്പിക്കുളം ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാടിന് തന്നെയാണെന്ന് ജയലളിത അവകാശപ്പെട്ടതോടെ പ്രശ്നം വീണ്ടും വിവാധത്തിലായി.
ഈ ഡാമുകള്‍ കേരളത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും അവയുടെ മുഖ്യ ഉപഭോക്താവ് തമിഴ്നാടാണ്. ഇതിന്റെ ഉടമസ്ഥാവകാശവും അറ്റകുറ്റപ്പണിയും അടക്കമുള്ള കാര്യങ്ങള്‍ തങ്ങളാണ് നടത്തുന്നതെന്നാണ് അവരുടെ അവകാകാശ വാദം. ഡാം വിഷയത്തില്‍ തികച്ചും ഏകാധിപത്യ സ്വഭാവമാണ് തമിഴ്നാട് കാണിക്കുന്നത്. ഇതിനെതിരെ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരും ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരും രംഗത്ത് വന്നതോടെയാണ് കേരളം അനധികൃതനിര്‍മ്മാണം നടത്തുന്നു എന്ന ആരോപണവുമായി അവര്‍ രഗത്തെത്തിയത്. പക്ഷേ കേരളം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
നേരത്തെ ഈ ഡാമുകളുടെ ഉടമസ്ഥാവകാശം കൈക്കലാക്കാന്‍ തമിഴ്നാട് ശക്തമായ കരുനീക്കിയിരുന്നു. ഡാമുകളെ സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള വാഗ്വാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാടിനാണെന്ന വാദത്തിന് ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ സംസ്ഥാന നിയമസഭയില്‍ ഏറെ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ചിരുന്നു.
ഇക്കാര്യത്തില്‍ ശാശ്വതമായ പരിഹാരത്തിന് വഴികാണേണ്ടിയിരിക്കുന്നു. വിഷയം സുപ്രീം കോടതിയിലായിരിക്കെ കേന്ദ്രസര്‍ക്കാരിന് ഇടപെടുവാന്‍ നിയമപരമായ ബുദ്ധിമുട്ടുകളുണ്ട്. നേരത്തെ കര്‍ണ്ണാടക- തമിഴ്നാട് സര്‍ക്കാരുകള്‍ കാവേരി നദീജല തര്‍ക്കത്തിന്റെ പേരില്‍ തെരുവില്വരെ ഏറ്റുമുട്ടുകയും അതിന്റെ പ്രത്യാഘാതം ഏറെ അനുഭവിക്കുകയും ചെയ്തവരാണ്. കേന്ദ്രവും തമിഴ്നാട് കര്‍ണ്ണാടക സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോഴും പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുവാന്‍ ശ്രമിച്ചില്ല. പിന്നീട് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയ് ഇരു സംസ്ഥാന മുഖ്യമന്ത്രിമാരെയും ഒരു മേശക്ക് ചുറ്റുമിരുത്തി മണിക്കൂറുകള്‍ക്കകം പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. കാവേരി ജലത്തിന് കേരളവും ഒരു ഉപഭോക്താവാണെന്നിരിക്കെ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുവാന്‍ അന്നത്തെ മുഖ്യമന്ത്രി നായനാര്‍ തെയ്യാറായില്ല. എന്നിരിക്കിലും അവസാന തീരുമാനമനുസരിക്കുവാന് ബാധ്യസ്ഥരാകുകയായിരുന്നു.
ഇക്കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളുടെയും താത്പര്യം മുന്‍നിര്‍ത്തി പ്രശ്ന പരിഹാരം കാണുകയാണ് വേണ്ടത്. കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവവും ഇതിന് ഒരു പ്രധാനകാരണമാണ്. തമിഴ്നാട്ടില്‍ ഏത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ് അവര്‍ക്കുള്ളത്. നാലുഡാമുകളുടെ സ്ഥിതി ഇതാണെന്നിരിക്കെ കേരളത്തിലുള്ള ശിരുവാണി ഡാമിലായിരിക്കും തമിഴ്നാടിന്റെ അടുത്ത കണ്ണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: