ആലപ്പുഴ: കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി എ-സി കനാല്‍ തുറക്കല്‍ ഒന്നാംഘട്ട ജോലികള്‍ ആറുമാസം പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങുന്നു. പദ്ധതി നടത്തിപ്പില്‍ ക്രമക്കേടെന്ന് ആക്ഷേപങ്ങള്‍ ഉയരുന്നു. കുട്ടനാട് പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നാണ് ആലപ്പുഴ-ചങ്ങനാശേരി കനാലിന്റെ നിലവിലുള്ള തടസങ്ങള്‍ നീക്കി പള്ളാത്തുരുത്തി വരെ തുറക്കുക എന്നത്. ഒന്നാം ഘട്ടം ചങ്ങനാശേരി മനയ്ക്കച്ചിറ മുതല്‍ ഒന്നാംകര വരെയും, ഒന്നാംകര മുതല്‍ നെടുമുടി വരെ രണ്ടാംഘട്ടവും തുടര്‍ന്ന് പള്ളാത്തുരുത്തി വരെ മൂന്നാം ഘട്ടവും ജോലികളാണ് എ-സി കനാല്‍ നവീകരണവുമായി നടത്തേണ്ടത്.
മനയ്ക്കച്ചിറ മുതല്‍ ഒന്നാംകര വരെ 5.8 കോടി രൂപയാണ് കരാര്‍ പണികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. കനാലിലെ ചെളിയും മണ്ണും നീക്കം ചെയ്യുക, എ-സി കോളനി ഭാഗത്ത് പുറം ബണ്ട് കരിങ്കല്ലുപയോഗിച്ച് പുനര്‍ നിര്‍മിക്കുക തുടങ്ങിയവയാണ് നടക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ തുടക്കം കുറിച്ച കനാല്‍ തുറക്കല്‍ ജോലി ആറുമാസം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല. മുട്ടാര്‍ വരെ കനാല്‍ തുറന്നതായി അവകാശപ്പെടുമ്പോഴും നടത്തിപ്പില്‍ അപാകതയേറെയാണ്. പ്രവര്‍ത്തിയുടെ എസ്റ്റിമേറ്റ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്കാന് ഇറിഗേഷന്‍ വിഭാഗം തയ്യാറാകാത്തതിലും ദുരൂഹതയുണ്ട്.
മൂവാറ്റുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്കാണ് കരാര്‍ ജോലികളുടെ ചുമതല. മനയ്ക്കച്ചിറ മുതല്‍ കിടങ്ങറ വരെ 55 മീറ്ററും കിടങ്ങറ മുതല്‍ ഒന്നാകര വരെ 45 മീറ്ററുമാണ് നിലവിലുള്ള വീതി. എ-സി റോഡിന്റെയും എ-സി കോളനിയുടെയും ഇരുവശങ്ങളില്‍ നിന്നും 10 മീറ്റര്‍ വിട്ടാണ് കനാലിന്റെ ആഴം 2.7 മീറ്ററായി വര്‍ധിപ്പിക്കുന്നത്. എ-സി റോഡിന്റെ കല്‍ക്കെട്ട് ബണ്ടില്‍ നിന്നും 10 മീറ്റര്‍ മാറിയാണ് ചെളി കോരിയെടുക്കുന്നതെങ്കിലും എ-സി റോഡിന്റെ വശങ്ങളില് ബലക്ഷയം നേരിടുമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
എ-സി കനാല്‍ ആഴം കൂട്ടുമ്പോള്‍ എ-സി റോഡ് താഴാന്‍ സാധ്യത ഏറെയാണ്. കനാല്‍ നവീകരണത്തന്റെ ഭാഗമായി എസി റോഡിന്റെ വശങ്ങളിലുള്ള 206 കച്ചവടക്കാരുടെ പുനരധിവാസവും നീളുകയാണ്. ഒന്നാം ഘട്ടത്തില്‍ 11.78 മീറ്റര്‍ ദൂരം കരാര്‍ പണികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ രണ്ടു വര്‍ഷം വേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്. കനാലിന്റെ നീരൊഴുക്കിന് തടസമായി നില്ക്കുന്ന പാലങ്ങള്‍ ഉയര്‍ത്തി നിര്‍മിച്ചും കനാലിലേക്ക് ഇറക്കി നിര്‍മിച്ചിരിക്കുന്ന അപ്രോച്ചുകള്‍ പൊളിച്ചുമാറ്റിയും തടസങ്ങള്‍ മാറ്റണമെന്നാണ് സ്വാമിനാഥന് കമ്മീഷന് പറഞ്ഞിട്ടുള്ളത്. ഇത് അട്ടിമറിക്കപ്പെട്ടാല്‍ അടുത്ത പ്രളയക്കെടുതിയില്‍ എ-സി റോഡും സമീപപ്രദേശങ്ങളും മുങ്ങിത്താഴാനാണ് സാധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക: