നരേന്ദ്രമോദി ഭരണകൂടം അധികാരമേറ്റെടുത്ത് ഒരു മാസം തികഞ്ഞപ്പോള്‍ പ്രധാനമന്ത്രി തന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ കുറിപ്പിനു നല്കിയ തലക്കെട്ട് ”ഞങ്ങള്‍ ഭരണത്തില്‍ ഒരു മാസം പൂര്‍ത്തിയാക്കുന്ന വേളയിലെ ചില ചിന്തകള്‍” എന്നായിരുന്നു. തൊട്ടതിനുംപിടിച്ചതിനുമൊക്കെ പുതിയ ഭരണകൂടത്തെ അകാരണമായി പ്രതിക്കൂട്ടിലാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരാണ് കോണ്‍ഗ്രസ്-ഇടതു പക്ഷ കക്ഷികള്‍. ഒരു മാസം മുമ്പ് പിറന്നൂവീണ ഭരണകൂടശിശുവിന് ഒന്നുനേരെ നില്‍ക്കാനോ പിച്ചവയ്ക്കാനോ ശ്വാസോഛ്വാസം ശരിയാംവിധം നടത്താന്‍ പോലുമോ അവസരം നല്‍കാതെയാണ് ഇക്കൂട്ടര്‍ മീതെ ചാടിവീണിട്ടുള്ളത്. ഒരു ക്യാബിനറ്റ് പുതിയതായി നിലവില്‍ വന്നാല്‍ നിശ്ചിതസമയം അതിനെ എതിരാളികള്‍ വിമര്‍ശിക്കാന്‍ പാടില്ലെന്ന നിബന്ധന മിക്ക ജനാധിപത്യ രാജ്യങ്ങളിലും നിലവിലുണ്ട്. ഇന്ത്യയില്‍ ബിജെപി അപ്രകാരമൊരാവശ്യമുന്നയിക്കുന്നില്ല. മറിച്ച് ഇന്നത്തെ നിഷേധാത്മക സമീപനത്തിനു പകരം സക്രിയ വിമര്‍ശനങ്ങളെ ബിജെപി സ്വാഗതം ചെയ്യുന്നു.
2014 മെയ് 26ന് കോണ്‍ഗ്രസ് ഭരണകൂടം നരേന്ദ്രമോദിക്ക് അധികാരം കൈമാറുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തികച്ചും തകര്‍ന്ന അവസ്ഥയിലാണുണ്ടായിരുന്നത്. കേവല സാമ്പത്തിക പ്രശ്നമെന്നതിനപ്പുറം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ആഴക്കയങ്ങളിലേക്ക് ധനപ്രതിസന്ധി നമ്മെ താഴ്ത്തിയിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട വിലക്കയറ്റം, സാമ്പത്തിക വളര്‍ച്ചാനിരക്ക്, അഴിമതികളാല്‍ വിശ്വാസം നഷ്ടപ്പെട്ട ഭരണസംവിധാനം, നാണയപ്പെരുപ്പം, കറന്‍സിയുടെ വ്യഥ തുടങ്ങി സമ്പദ് വ്യവസ്ഥ ആകെ തകര്‍ന്ന നിലയിലാണുള്ളത്. 2004 ല്‍ വാജ്പേയ് ഭരണകൂടം മന്മോഹന്സിംഗിന് കൈമാറിയ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരവും വികസനോന്മുഖവുമായിരുന്നു. ചിദംബരം അവതരിപ്പിച്ച കന്നി ബജറ്റ് ഇക്കാര്യം വിളിച്ചോതുന്നു.
എന്നാല്‍ 2014 ലെ അധികാരമാറ്റം അത്തരത്തിലുള്ളതല്ല. 2014 ലെ ആദ്യമാസങ്ങളില്‍ മാത്രമായി ബാങ്ക് നിക്ഷേപത്തില്‍ 30,000 കോടിയുടെ കുറവുണ്ടായി. ആര്‍ബിഐയുടെ കണക്കനുസരിച്ച് ജൂണ്‍ 13 ന് അവസാനിച്ച ആഴ്ചയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13.9 ശതമാനം വളര്‍ച്ച നേടി. കേന്ദ്രത്തില്‍ സുസ്ഥിര സര്‍ക്കാര്‍ അധികാരത്തിലെത്തിയത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് സഹായകമാകുന്നു എന്ന സൂചനയാണ് നല്‍കുന്നത്. 2014 ലെ 5 മാസക്കാലം കൊണ്ട് 30,000 കോടിയുടെ നിക്ഷേപം കുറഞ്ഞ സ്ഥാനത്താണ് ഇപ്പോഴത്തെ വളര്‍ച്ച എന്നത് ശ്രദ്ധേയമാണ്.
ലോക വിപണിയില്‍ എടുക്കാച്ചരക്കായി മാറിയ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകര്‍ച്ച അപമാനകരവും അപകീര്‍ത്തികരവുമാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനെതുടര്‍ന്ന് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം 15 ശതമാനം കണ്ട് വളര്‍ന്നിട്ടുണ്ട്. ഓഹരി വിപണിയും വന്കുതിച്ചുചാട്ടത്തിലാണുള്ളത്. റിസര്‍വ് ബാങ്കിന്റെ നിലവിലുള്ള അശാസ്ത്രീയമായ റിപ്പോ നിരക്ക് സങ്കല്‍പ്പങ്ങളും പുനരാവിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കയാണ്. ഭൂമിയുടെ അക്വിസിഷന്‍ രംഗത്ത് എന്‍ഡിഎ സര്‍ക്കാര്‍ നടത്താന്‍ പോകുന്ന പുതിയ സമ്പ്രദായങ്ങളും ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണപ്രദമാകുമെന്നുറപ്പാണ്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിലവാര പ്രശ്നം, റെയില്‍വേ ചാര്‍ജ് വര്‍ദ്ധന, പഞ്ചസാര വിലകൂട്ടല്‍ തുടങ്ങി ജനങ്ങള്‍ക്ക് അപ്രിയവും പ്രതിഷേധവും തോന്നുന്ന ചില തീരുമാനങ്ങളെടുക്കാന്‍ നരേന്ദ്രമോദി ഭരണകൂടം നിര്‍ബന്ധിതമായിട്ടുണ്ട്. ഇത്തരം കടുത്ത നിലപാടിലേക്കെങ്ങനെ ജനകീയ ഭരണകൂടം എത്തിപ്പെട്ടു എന്ന സത്യം തുറന്നു ചിന്തിക്കാന്‍ ജനങ്ങള്‍ തയ്യാറാകാതിരിക്കട്ടെ എന്ന നിലപാടാണ് മിക്ക മാധ്യമങ്ങളും സ്വീകരിച്ചത്. റെയില്‍വേയുടെ നിലനില്‍പ്പും സംരക്ഷണവും ഉറപ്പു വരുത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും സര്‍ക്കാരിനു മുമ്പിലുണ്ടായിരുന്നില്ല.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രയാണം പാളം തെറ്റിയ അവസ്ഥയിലായിട്ട് കാലം കുറെയായി. മണ്‍സൂണ്‍ മഴയുടെ കുറവ് സൃഷ്ടിക്കുന്ന ജല ദൗര്‍ലഭ്യം, അപ്രതീക്ഷികമായി പൊട്ടിപ്പുറപ്പെട്ട ഇറാഖിലെ ആഭ്യന്തര യുദ്ധം എന്നിവ നമ്മുടെ പ്രതീക്ഷകള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിട്ടുള്ളത്. യുദ്ധകാല അന്തരീക്ഷത്തില്‍ എണ്ണയുടെ ആഗോള വില ബാരലിന് 115 ഡോളറായി കുതിച്ചുയര്‍ന്നിരിക്കുന്നു. 2013 ല്‍ ഈ സ്ഥാനത്ത് ബാരല്‍ വില 100 ഡോളര്‍ മാത്രമായിരുന്നു. 2010 ല്‍ ഇത് 90 ഡോളറായിരുന്നു. ഊര്‍ജ വിഭവങ്ങളുടെ വിലയും ആന്തരിക ചെലവുകളും കൂടുമെന്ന അവസ്ഥയില്‍ ഇന്ധന വില കൂടുക സ്വാഭാവികമാണ്. മുന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്ത നിലപാടുകള്‍ പരസ്യവുമാണ്. നാണയപ്പെരുപ്പ നിരക്ക്, ഇറക്കുമതി ചെലവ് എന്നിവ വര്‍ദ്ധിക്കാന്‍ ഇത് ഇടയാക്കും. കറന്റ് അക്കൗണ്ട് കമ്മി പെരുകുമെന്ന കാര്യവും ഉറപ്പാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് പ്രശ്നങ്ങളെ നേരിടുകയാണ് ഇപ്പോള്‍ വേണ്ടത്.
2014 ഇന്ത്യയില്‍ വരള്‍ച്ചയുടെ വര്‍ഷമായിരിക്കുമെന്ന് വിദഗ്ദ്ധന്മാര് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ധനക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും നമ്മെ വലയം ചെയ്ത് ഭീഷണിയുയര്‍ത്തുന്നു. കാര്‍ഷിക ഉല്‍പ്പാദന മേഖല ശുഭസൂചനകളല്ല നല്കിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പ്രതിപക്ഷങ്ങളുടെതുള്പ്പെടെ സമസ്ത ജനവിഭാഗങ്ങളുടെയും പിന്തുണ നരേന്ദ്രമേദി അഭ്യര്‍ത്ഥിച്ചിരിക്കയാണ്.
രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സന്ദര്‍ഭങ്ങളില്‍ അതിനെ രാഷ്ട്രീയ നേട്ടത്തിനുള്ള ഇന്ധനമാക്കി മാറ്റാനല്ല പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കേണ്ടത്. 1991 ല്‍ പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലുണ്ടായിരുന്ന എ. ബി വാജ്പേയ്യും ജോര്‍ജ് ഫെര്‍ണാണ്ടസും കാട്ടിയ മാതൃക കോണ്‍ഗ്രസ് ഇപ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്. അന്നത്തെ ധനമന്ത്രി മന്‍മോഹന്‍സിംഗ് രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷത്തിന്റെ സഹായം പ്രശ്ന പരിഹാരത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ ബിജെപി അതിനോടു സഹകരിക്കാന്‍ തയ്യാറാവുകയാണുണ്ടായത്. പക്ഷെ ഇപ്പോള്‍ സാമ്പത്തിക തകര്ച്ചക്കുത്തരവാദിയായ കോണ്‍ഗ്രസ് റെയില്‍ നിരക്ക് കൂട്ടിയതിനെയും മറ്റും മുതലെടുക്കാനായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് അധാര്‍മ്മികവും നീതിരഹിതവുമാണ്.
”തന്റെ ഗവണ്മെന്റ് കൈക്കൊണ്ട ഇപ്പോഴത്തെ ഓരോ തീരുമാനവും ദേശതാല്പ്പര്യങ്ങളാല് നയിക്കപ്പെട്ടവയായിരുന്നു” എന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ കുറിപ്പ് സത്യസന്ധവും വസ്തുനിഷ്ഠവും ക്രാന്തദര്ശിത്തമുള്ളതുമാണ്. രാഷ്ട്രീയ താല്‍പ്പര്യത്തെക്കാള്‍ രാഷ്ട്രതാല്‍പ്പര്യത്തിന് മുന്‍തൂക്കം നല്കി വന്ന വാജ്പേയിയുടെ നയ തുടര്‍ച്ചയാണ് ഇതുവഴി നരേന്ദ്രമോദിയിലൂടെ പ്രകടിതമായിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ നരേന്ദ്ര മോദി വരുംനാളുകളില്‍ വികസനവും ഭരണ സുതാര്യതയും ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ആഭ്യന്തര ഉപഭോഗ ശേഷിയെ ചാലക ശക്തിയായി നിര്‍ത്തിക്കൊണ്ടു തന്നെ ഉല്‍പ്പാദനവും വികസനവും ഉറപ്പു വരുത്താനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്മ പരിഹരിക്കാനും അതോടൊപ്പം തൊഴില്‍ മേഖലയിലെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഇതിനായി ഭരണകക്ഷി-പ്രതിപക്ഷ വ്യത്യാസം കൂടാതെ സര്‍വ്വരുടെയും നിര്‍ദ്ദേശങ്ങളും സഹകരണവും പ്രധാനമന്ത്രി സ്വാഗതം ചെയ്യുന്നു. 21-ാം നൂറ്റാണ്ട് സമൃദ്ധ ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനുള്ള അവസരമാക്കി മാറ്റാന്‍ ജനങ്ങള്‍ യോജിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: