ന്യൂദല്‍ഹി: മധുവിധുക്കാലത്തിന്റെ സൗജന്യം പ്രതീക്ഷിക്കാതെ നരേന്ദ്രമോദി സര്‍ക്കാര്‍ ജോലി തുടരുകയാണ്. എന്‍ഡിഎ ഭരണം ഒരുമാസം പിന്നിടുമ്പോള്‍ വ്യക്തമാകുന്ന ഏറ്റവും പ്രധാന മാറ്റം രാജ്യത്ത് ശക്തമായ ഒരു സര്‍ക്കാര്‍ അധികാരത്തിലുണ്ടെന്ന ബോധ്യമാണ്. വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ട പാക് അതിര്‍ത്തിയിലേക്ക് പ്രതിരോധമന്ത്രിയെ മണിക്കൂറുകള്‍ക്കകം അയച്ചതും രാജ്യതലസ്ഥാനത്തെ മന്ത്രാലയങ്ങളിലും മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥന്മാരെ ജോലി ചെയ്യിച്ചു തുടങ്ങിയതും മാസങ്ങളായി സ്തംഭിച്ചു കിടന്നിരുന്ന ഫയലുകള്‍ ധൃതഗതിയില്‍ നീങ്ങിത്തുടങ്ങിയതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങള്‍ മാത്രം. നയപരവും സാമ്പത്തികവും നയതന്ത്രപരവും രാഷ്ട്രീയവുമായ സുപ്രധാന നിലപാടുകളാണ് മെയ് 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂപ്പതു ദിവസങ്ങള്‍ക്കകം നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയത്.
നയപരമായ തീരുമാനങ്ങള്‍
പുതിയ നഗരവികസന നയം: ജന്റം പദ്ധതിയുടെ അപാകതകള്‍ മറികടക്കാന്‍ സമഗ്രമായ പുതിയ നഗരവികസന നയമായി. നഗരങ്ങളുടെ വികസനത്തിനപ്പുറം ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍കൂടി വികസിപ്പിക്കുന്ന നയമാണിത്. ജന്റം പദ്ധതി 50 ശതമാനം മാത്രമാണ് വിജയിച്ചത്.
ഗംഗാശുചീകരണ ദൗത്യം: പുണ്യനദിയായ ഗംഗയുടെ ശുചീകരണപദ്ധതികള്‍ ഓഡിറ്റിംഗിന് വിധേയമാക്കാന്‍ ജൂണ്‍ 4ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 7000 കോടി രൂപയുടെ പഴയ പദ്ധതികള്‍ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഗംഗാശുചീകരണ ദൗത്യം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. 2525 കിലോമീറ്റര്‍ ദൂരത്തിലൊഴുകുന്ന ഗംഗാ നദിയെ മാലിന്യമുക്തമാക്കുകയാണ് ലക്്ഷ്യം.ഇതിന് ഉമാഭാരതിയുടെ ചുമതലയില്‍ പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചു.
റെയില്‍വേ നിരക്ക് വര്‍ദ്ധനവ്: സഹസ്രകോടികളുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ആധുനീകരണത്തിനായി യാത്രാ-ചരക്ക് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. യാത്രാനിരക്ക് 14.3 ശതമാനവും ചരക്ക് നിരക്ക് 6.5 ശതമാനവുമാണ് കൂട്ടിയത്. സബര്‍ബന്‍ ട്രെയിന്‍ നിരക്കുകളില്‍ നാമമാത്ര വര്‍ദ്ധന മാത്രമുണ്ടായപ്പോള്‍ നിരക്കു വര്‍ദ്ധനവിലൂടെ അധികം ലഭിക്കുന്ന 8000 കോടി രൂപ പൂര്‍ണ്ണമായും വികസനപദ്ധതികള്‍ക്കായി മുടക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ജൂലൈ 8ന് ലോക്സഭയില്‍ അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റില്‍ കേന്ദ്രസര്‍ക്കാരിന്റെ റെയില്നയം കൂടുതല്‍ വ്യക്തമാകും.
മറ്റു തീരുമാനങ്ങള്‍: തൊഴില്‍ മേഖലയിലെ പരിഷ്ക്കരണങ്ങള്‍ക്ക് ചര്‍ച്ചകള്‍ ആരംഭിച്ചു. പരാതി പരിഹാരത്തിനായി ഏകജാലക സംവിധാനം കൊണ്ടുവരും. ദേശീയ തൊഴില്‍നയത്തില്‍ തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കും. ദേശീയ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിന് ടെലികോം കമ്മീഷന്റെ അംഗീകാരം. സ്റ്റീല്‍,കല്‍ക്കരി, വൈദ്യുതി പദ്ധതികളുടെ അനുമതിയ്ക്കായി ഏകജാലക സംവിധാനം.
സാമ്പത്തികരംഗത്തെ ഇടപെടലുകള്‍
നികുതി മേഖലയില്‍: മുന്‍കാല പ്രാബല്യമുള്ള നികുതികള്‍ സംബന്ധിച്ച് ടെലികോം കമ്പനികളുമായി ചര്‍ച്ച. വോഡഫോണുമായുള്ള നികുതി തര്‍ക്കത്തില്‍ മധ്യസ്ഥനെ നിയമിച്ച് പ്രശ്ന പരിഹാരശ്രമം. ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സേവനനികുതിയില്‍ ഇളവിന് സാധ്യത.
വിലക്കയറ്റം തടയാന്‍: വിപണിയില്‍ ശക്തമായ ഇടപെടലുകള്‍ക്ക് നടപടികള്‍ തുടങ്ങി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും സംബന്ധിച്ച കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. കരിഞ്ചന്ത തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം. സവാള, ഉരുളക്കിഴങ്ങ് എന്നിവയ്ക്ക് കുറഞ്ഞ കയറ്റുമതി വില നിശ്ചയിച്ചു.
വിദേശ നിക്ഷേപങ്ങളുടെ തരംതിരിവു സംബന്ധിച്ച മായാറാം കമ്മറ്റി റിപ്പോര്‍ട്ട് അംഗീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
വിദ്യാഭ്യാസ വായ്പ : പലിശ ഇളവിനുള്ള പരിധി നാലര ലക്ഷമാക്കി
മൂന്നര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കേ വിദ്യാഭ്യാസ വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പലിശയിളവ് പ്രഖ്യാപിച്ചിരുന്നുള്ളൂ. എന്നാല്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ ഇത് ഉയര്‍ത്തി. പുതിയ നയ പ്രകാരം നാലര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസവായ്പയുടെ പലിയെില് ഇളവ് ലഭിക്കും. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്നതാണ് ഈ നടപടികള്‍.
ചടുലമായ നയതന്ത്ര നീക്കങ്ങള്‍
നയതന്ത്ര രംഗത്ത് സ്വതന്ത്ര ഇന്ത്യ ഇതുവരെ കാണാത്ത ഗതിവേഗമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കൈവരിച്ചിരിക്കുത്. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് സാര്‍ക്ക് രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചതില്‍ തുടങ്ങിയ വിദേശകാര്യമന്ത്രാലയത്തിന്റെ ജോലി സുഷമാ സ്വരാജിന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലെത്തി നില്‍ക്കുകയാണ്.
സുപ്രധാന നടപടികള്‍: ഇന്ത്യന്‍ അതിര്‍ത്തികളില്‍ നിന്നാണ് നരേന്ദ്രമോദി നയതന്ത്രം ആരംഭിച്ചത്. പാക്കിസ്ഥാനോട് ഭീകരവാദം നിയന്ത്രിക്കാന്‍ ശക്തമായ ഭാഷ ഉപയോഗിച്ചു. വിദേശകാര്യമന്ത്രിയെ ബംഗ്ലാദേശിലേക്ക് അയക്കുകയും ബംഗ്ലാദേശ് സന്ദര്‍ശനത്തിനുള്ള ക്ഷണം മോദി സ്വീകരിക്കുകയും ചെയ്തു. ശ്രീലങ്കയിലെ ജാഫ്നയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങും. ഭൂട്ടാനില്‍ മോദിയുടെ വിജയകരമായ സന്ദര്‍ശനം. മ്യാന്മാറിലേക്ക് ബസ് സര്‍വ്വീസ് തുടങ്ങിയ തീരുമാനങ്ങള്‍ ശ്രദ്ധേയമായി.
രാഷ്ട്രീയ തീരുമാനങ്ങള്‍
കള്ളപ്പണം കണ്ടെത്തല്‍: വിവിധ വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം കണ്ടെത്തുന്നതിനായി പ്രത്യേക ദൗത്യസംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മുന്‍സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ തലവന്മാരാണ് അംഗങ്ങള്‍. വിശാലമായ അധികാരമാണ് ദൗത്യസംഘത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. സ്വിറ്റ്സര്‍ലന്റിലെ പ്രധാനബാങ്കുകളിലായി 14,000 കോടി രൂപയുടെ കള്ളപ്പണമാണ് ഇന്ത്യക്കാര്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതു തിരിച്ചെത്തിക്കുന്നതിനും കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ കൈമാറണണെന്നും ഇന്ത്യ സ്വിറ്റ്സര്‍ലന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് ശക്തിപ്പെടുത്തല്‍: യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദുര്‍ബലമായി കിടന്നിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശക്തിയും പ്രാധാന്യവും തിരികെയെത്തിച്ചു. യുപിഎ സര്‍ക്കാരില്‍ പത്താംനമ്പര്‍ ജന്പഥായിരുന്നു തീരുമാനങ്ങളെടുത്തിരുന്നതെങ്കില് മോദി സര്‍ക്കാരില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശക്തമാണ്. വിവിധ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശാഖകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച വിവിധ മന്ത്രിതല സമിതികള്‍ പിരിച്ചുവിട്ടു. പിഎംഒയും കേന്ദ്രകാബിനറ്റും മാത്രം അധികാരകേന്ദ്രങ്ങളാക്കി. വിവിധ മന്ത്രാലയങ്ങളുടെ ഹാജര്‍ മുതലുള്ള കാര്യങ്ങളില്‍ സവിശേഷ ശ്രദ്ധ പിഎംഒ ചെലുത്തിയതോടെ ദല്‍ഹിയിലെ ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ വലിയ മാറ്റം ദൃശ്യം. കുറഞ്ഞത് 14 മണിക്കൂറാണ് പിഎംഒയിലെ ജീവനക്കാരുടെ ജോലിസമയം. 18 മണിക്കൂര്‍ വരെ ജോലിചെയ്യുന്ന ടീമാണ് മോദിക്കൊപ്പമുള്ളത്.
മറ്റു നടപടികള്‍: നെല്ലിനുള്ള താങ്ങുവില 50 രൂപ വര്‍ദ്ധിപ്പിച്ചു.മണ്‍സൂണ്‍ കുറഞ്ഞതോടെ അടിയന്തിര യോഗം ചേര്‍ന്ന് കര്‍ഷകര്‍ക്ക് സഹായകരമായ പദ്ധതികളും ഫണ്ടും വകയിരുത്തി. കരിമ്പുകര്‍ഷകര്‍ക്കായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ ഉയര്‍ത്തി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിന് പ്രത്യേക സര്‍ക്കുലര്‍. ഫയലുകളില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ നടപടി. വിവിധ വകുപ്പ് സെക്രട്ടറിമാരുടെ ആശയങ്ങളും പുത്തന്‍ പദ്ധതികളും അംഗീകരിക്കപ്പെടുന്നു.
പെട്രോള്‍, ഡീസല്‍, ഗ്യാസ്
പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ടു രൂപ കുറയ്ക്കാനുള്ള തീരുമാനമാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും പുതിയ നടപടി. വിലക്കയറ്റം തടയാനാണ് ഈ നടപടി. പെട്രോള്‍, ഡീസല്‍ വില ഉടന്‍ കൂട്ടും എന്ന് പ്രചരിപ്പിച്ചിരുന്നവര്‍ക്ക് കനത്ത തിരിച്ചടി കൂടിയാണ് വില കുറയ്ക്കാനുള്ള തീരുമാനം. പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വില ഉടന്‍ കൂട്ടുമെന്നാണ് രണ്ടാഴ്ചയിലേറെയായി മാധ്യമങ്ങളും ചാനലുകളും പറഞ്ഞുനടന്നത്.മാത്രമല്ല തീരുമാനമെടുത്തു കഴിഞ്ഞതായും പല മാധ്യമങ്ങളും തട്ടിവിട്ടു. എന്നാല്‍ ഗ്യാസ് വില കൂട്ടണമെന്ന. യുപിഎ സര്‍ക്കാര്‍ നിയമിച്ച രംഗരാജന് കമ്മിറ്റിയുടെ ശുപാര്‍ശ മോദി സര്‍ക്കാര്‍ തള്ളുകയാണ് ചെയ്തത്. ഇതോടെ ഗ്യാസ് വില കൂട്ടകയില്ലെന്ന് ഉറപ്പായി. പെട്രോളിന്റെയതും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടുമെന്നു പറഞ്ഞ് സര്‍ക്കാരിനെതിരെ പ്രചാരണം തിരിച്ചുവിട്ട ചാനലുകളുടേയും പത്രങ്ങളുടേയും വിശ്വാസ്യതയാണ് ഇതോടെ തകര്‍ന്നടിഞ്ഞത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: