കൊച്ചി: കലൂര്‍ സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷനും അംബേദ്കര്‍ സ്റ്റേഡിയം കേരള ഫുട്ബോള്‍ അസോസിയേഷനും കളിയാവശ്യങ്ങള്ക്കായി ദീര്‍ഘകാലത്തേക്ക് പാട്ടത്തിനു നല്കാന് ജി.സി.ഡി.എ. ഭരണസമതിയും ജനറല്‍ കൗണ്‍സിലും അംഗീകാരം നല്കി. കെ.സി.എ.ക്ക് ടെസ്റ്റ് മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ 30 വര്‍ഷത്തേക്കും കെ.എഫ്.എക്ക് ദേശീയ, രാജ്യാന്തര മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ 20 വര്‍ഷത്തേക്കും പാട്ടത്തിനു നല്‍കണമെന്ന അപേക്ഷയാണ് അംഗീകരിച്ചത്. ഇതുസംബന്ധിച്ച സാമ്പത്തിക കാര്യങ്ങളിലും ഇരുസംഘടനകളും ജി.സി.ഡി.എ. തീരുമാനം അംഗീകരിച്ചു. ഇന്നലെ ജി.സി.ഡി.എ. ചെയര്മാന് എന്‍.വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതി-ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് അംഗീകാരമായത്. പുതിയ കരാറനുസരിച്ച് കെ.സി.എ. 30 വര്‍ഷ പാട്ടത്തിന്റെ ഭാഗമായി ഒരു കോടി രൂപ ജി.സി.ഡി.എ. അക്കൗണ്ടില്‍ നിക്ഷേപിക്കും. ഓരോ വര്‍ഷവും 10 ലക്ഷം രൂപ വീതം പാട്ടവാടകയും നല്‍കും. പാട്ടവാടകയില്‍ ഓരോ വര്‍ഷവും 50000 രൂപയുടെ വര്‍ധനയും വരുത്തും. ഓരോ കളിക്കു മുമ്പും സെക്യൂരിറ്റി തുകയും വാടകയും നല്‍കാനും ധാരണയായിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയത്തിലെ ഓഫീസ് സൗകര്യം ഉപയോഗിക്കുന്നതിന് പ്രതിമാസം 10000 രൂപ വീതം വാടക നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ ഓരോ വര്‍ഷവും അഞ്ചു ശതമാനം വര്‍ധനയുണ്ടാകും.
മൈതാനത്തെ എല്ലാ അറ്റകുറ്റ പണികളുടെയും ഉത്തരവാദിത്തം കെ.സി.എ.യ്ക്കായിരിക്കും. ഓരോ കളിക്കു മുമ്പും ജി.സി.ഡി.എ.യില്‍ രേഖാമൂലം അപേക്ഷ നല്കി അനുമതി വാങ്ങിയിരിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. രാജ്യാന്തര ഫുട്ബോള്‍ മല്‍സരങ്ങള്‍ നടത്തുന്നതിന് കെ.സി.എ. യുമായി ചര്‍ച്ച ചെയ്ത് ഷെഡ്യൂള്‍ പ്രഖ്യാപിക്കും. കെ.സി.എ.യും കെ.എഫ്.എ.യും അംഗീകരിച്ച ദേശീയ- രാജ്യാന്തര മല്‍സരങ്ങള്‍ക്കു മാത്രമേ മൈതാനം ഉപയോഗിക്കാവൂവെന്നും വ്യവസ്ഥയുണ്ട്. ഫുട്ബോള്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായി അംബേദ്കര്‍ സ്റ്റേഡിയം ഉപയോഗിക്കുന്നതിനായുള്ള കെ.എഫ്.എ-ജി.സി.ഡി.എ. ധാരണ സമ്പൂര്ണകരാറായി ഒപ്പിടാനാണ് തീരുമാനം. ഫുട്ബോളിനും കളിക്കും മാത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന മൈതാനി അതിനു തക്കവണ്ണം പുല്ലു പിടിപ്പിച്ചും ഫഌഡ്ലിറ്റ് സംവിധാനം ഒരുക്കിയും സജ്ജമാക്കേണ്ടതിന്റെ ഉത്തരവാദിത്തം കെ.എഫ്.എ.യ്ക്കാണ്. 20 വര്‍ഷത്തേക്കാണ് മൈതാനം പാട്ടത്തിനു നല്‍കുന്നത്.
50000 രൂപയാണ് വാര്‍ഷിക വാടകയായി നിശ്ചയിച്ചിട്ടുള്ളത്. ഇതിനു പുറമെ ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും 15 ശതമാനം വര്‍ധനയും ഇതില്‍ വരുത്തും. കളി നടക്കുന്ന സമയത്ത് വിറ്റുവരവില്‍ 20 ശതമാനം ജി.സി.ഡി.എക്കു നല്‍കും. ഇതനുസരിച്ച് കളിക്കാവശ്യമായ സ്ഥലം ജി.സി.ഡി.എ. കെ.എഫ്.എ.ക്കു നല്‍കും. കളിക്കാവശ്യമായ എല്ലാ സജ്ജീകരണവും ഏര്‍പ്പെടുത്തേണ്ടത് കേരള ഫുട്ബോള്‍ അസോസിയേഷനാണ്. ഭരണസമതി- ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എം.എല്‍.എ.മാരായ ഹൈബി ഈഡന്, ഡോമനിക് പ്രസന്റേഷന്, വി.പി.സജീന്ദ്രന്, ജോസ് തെറ്റയില്‍, ഭരണസമതിയംഗം അക്ബര്‍ ബാദുഷ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: