മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളില്‍ ബോര്‍ഡുകളുടെ നിറം പച്ചയാക്കാന്‍ നീക്കം. ഇതിന്റെ ആദ്യപടിയെന്നോണം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ ബോര്‍ഡിന്റെ നിറം പച്ചയാക്കി കഴിഞ്ഞു. മന്ത്രി പി.കെ അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടിയിലെ കക്കാട് ജിഎംയുപി സ്കൂളിലെ ബോര്‍ഡുകള്‍ക്കാണ് കറുപ്പ് നിറത്തിനു പകരം പച്ചനിറം പൂശിയിരിക്കുന്നത്. യുഡിഎഫ് ഭരണത്തിന് കീഴില്‍ വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്ന മുസ്ലീംലീഗിന്റെ രഹസ്യ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു.
കറുപ്പിനെക്കാള്‍ കുട്ടികളുടെ കണ്ണുകള്‍ക്ക് കുളിര്‍മ്മ നല്‍കുന്നതും അക്ഷരങ്ങള്‍ തെളിഞ്ഞു കാണാന്‍ സഹായകമാകുന്നതും പച്ചനിറമായതിനാലാണ് പച്ച പെയിന്റ് അടിക്കാന്‍ കാരണമെന്നാണ് പറയുന്നത്. സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലെ ആറ് ക്ലാസ് മുറികളിലാണ് പച്ച ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പിഡബ്യുഡി തയ്യാറാക്കിയ പ്ലാന്‍ പ്രകാരമാണ് കെട്ടിടം നിര്‍മ്മിച്ചതെന്നും ഈ പ്ലാനില്‍ പറഞ്ഞിരിക്കുന്നത് പ്രകാരമാണ് ബോര്‍ഡിന് പച്ചനിറം പൂശിയതെന്നുമാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ജൂണ്‍ ഒന്നു മുതല്‍ ഈ ക്ലാസ്സ് മുറികളില്‍ അദ്ധ്യയനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസവകുപ്പ്മന്ത്രിയുടെ തൊട്ടടുത്ത മണ്ഡലമായ തിരൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ബോര്‍ഡുകളും അധികം താമസിയാതെ പച്ചനിറത്തിലേക്ക് മാറ്റപ്പെടും. തിരൂര്‍ എംഎല്‍എ സി. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ബോര്‍ഡുകള്‍ക്കും നിറം മാറ്റം സംഭവിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 33 സര്‍ക്കാര്‍ സ്കൂളുകളിലാണ് നവീകരണം നടക്കുന്നത്. സ്കൂളുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ബോര്‍ഡുകളുടെയും നിറം പച്ചയായി മാറും. വിവിധ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയിട്ടുമുണ്ട്.
ഓലഷെഡ്ഡും കറുത്ത ബോര്‍ഡും പഴയ കണ്‍സപ്റ്റ് ആണെന്നും പല ഇന്റര്‍നാഷണല്‍ സ്കൂളുകളിലും ബോര്‍ഡുകളുടെ നിറം പച്ചയാണെന്നുമായിരുന്നു സി. മമ്മൂട്ടി എംഎല്‍എ ജന്മഭൂമിയോട് പ്രതികരിച്ചത്. ഇതുസംബന്ധിച്ച് അനാവശ്യവിവാദം ഉണ്ടാക്കുകയാണെന്നും സി. മമ്മൂട്ടി പറഞ്ഞു.
സ്കൂളുകളിലെ ബോര്‍ഡുകളുടെ നിറം കറുപ്പിന് പകരം പച്ചയാക്കുന്നതിന് പിന്നില്‍ സ്ഥാപിതതാല്പര്യങ്ങള് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംലീഗ് നടപ്പാക്കികൊണ്ടിരിക്കുന്ന ലീഗ് വല്‍ക്കരണത്തിന്റെ ഭാഗമാണ് ഈ നടപടി എന്നും വ്യക്തമായ ലീഗ് അജണ്ട ഇതിന് പിന്നില്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ലീഗ് താല്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലപ്പുറം തിരൂരങ്ങാടിയില്‍ നിന്നും തുടങ്ങി സംസ്ഥാനമൊട്ടാകെയുള്ള സ്കൂളുകളിലെ ബോര്‍ഡുകളുടെ നിറം പച്ചയാക്കാനുള്ള നീക്കം പിന്നാലെ കടന്നു വരുമെന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: