ന്യൂദല്‍ഹി: ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് രാജ്യത്തെ പെട്രോള്‍ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതോടെ പെട്രോള്‍ വിലയില്‍ രണ്ടുരൂപയുടെ കുറവുണ്ടാകും. എന്നാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിലവില്‍ രണ്ടു രൂപ ഇളവ് നല്കി വില്‍ക്കുന്നതിനാല്‍ ഡീസല്‍ വിലയില്‍ കുറവുണ്ടാവില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള ശക്തവും ക്രിയാത്മകവുമായ നടപടികളാണ് പൊതുബജറ്റിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഒരു ലിറ്റര്‍ പെട്രോളിന് 71.56 രൂപയുള്ള ദല്‍ഹിയില്‍ 23.41 രൂപ(32.7%)യാണ് നികുതിയിനത്തില്‍ ഈടാക്കുന്നത്. ഇതില്‍ 9.20 രൂപ എക്സൈസ് തീരുവയാണ്. ബ്രാന്‍ഡഡ് പെട്രോളിന് ഇത് 15.50 രൂപയാണ്. ഡീസലിന് 11.36 രൂപയും നികുതിയായി ഈടാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം 64,335 കോടി രൂപയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള എക്സൈസ് തീരുവ ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത്. രാജ്യത്തിന്റെ ആകെ നികുതി വരുമാനമായ 1.79 ലക്ഷം കോടിരൂപയുടെ മൂന്നിലൊന്നില്‍ കൂടുതലാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്ന് ലഭിക്കുന്ന നികുതി വരുമാനം. ഇതില്‍ ചെറിയ കുറവു വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഭാരം കുറയ്ക്കുമ്പോള്‍ മറ്റുമേഖലകളുടെ നികുതി ഉയര്‍ത്തിയേക്കും. വന്ലാഭംകൊയ്യുന്ന കോര്‍പ്പറേറ്റുകളുടെ നികുതിഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ തയ്യാറാകുന്നുണ്ടെന്നാണ് സൂചന.
ഇറാഖില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്നു ആഗോള വിപണയിലെ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ് രാജ്യത്ത് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത് എന്നതും ശ്രദ്ധേയമായി. ഇന്ധനവില കുറക്കുന്നത് സംബന്ധിച്ച് പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങിയിട്ടില്ല. വിവിധ മന്ത്രാലയങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെ അറിയിപ്പ് പുറത്തിറക്കൂ. ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില പിടിച്ചുനിര്‍ത്തുന്നതിനാണ് ഇറക്കുമതി തീരുവ കുറയ്ക്കുന്നതെന്നാണ് വിവരം.
ഇറാഖ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എണ്ണവില വര്‍ദ്ധിക്കുന്നതു വിലയിരുത്തുന്നതിനും എണ്ണവില പിടിച്ചു നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുന്നുണ്ട്. നിലവില്‍ ബാരലിന് 112 ഡോളറാണ് എണ്ണവില. ഇത് 120 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: