തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ബോര്‍ഡുകളുടെ നിറം പച്ചയാക്കാന്‍ നീക്കം അപഹാസ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. വിദ്യാഭ്യാസ രംഗത്തെ കച്ചവടവും അരാജകത്വവും നിലവാരത്തകര്‍ച്ചയും ഇല്ലാതാക്കാനാണ് മന്ത്രിയും സര്‍ക്കാരും ശ്രമിക്കേണ്ടതെന്നും പിണറായി വിജയന് പറഞ്ഞു.
ബോര്‍ഡിന്റെ നിറം അല്ല, വിദ്യാഭ്യാസത്തിന്റെ നിലവാരം ആണ് പ്രശ്നം. കാലങ്ങളായി ഉപയോഗിക്കുന്ന ബ്ളാക്ക് ബോര്‍ഡ് മാറ്റണം എങ്കില്‍ അത് ആ രംഗത്തെ വിദഗ്ധരുമായി ആലോചിച്ചു ശാസ്ത്രീയ നിഗമനങ്ങളില്‍ എത്തിയ ശേഷം വേണം. അല്ലാതെ ഒരു സുപ്രഭാതത്തില്‍ നിറം മാറ്റം കൊണ്ടുവരാന്‍ ഉള്ള ശ്രമം ദുരുദ്ധേശ്യപരമാണെന്നും പിണറായി ഫേസ്ബുക്കില്‍ പ്രതികരിച്ചു.
കച്ചവടവല്‍ക്കരണവും നിലവാര തകര്‍ച്ചയും ആരാജകത്വവുമാണ് ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ നടമാടുന്നത്. അതിനു നേതൃത്വം നല്‍കുന്നത് യു ഡി എഫ് സര്‍ക്കാരും വകുപ്പ് ഭരിക്കുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗുമാണ്. എല്ലാ സ്കൂളിലും ടോയ്ലറ്റും അവശ്യം വേണ്ട മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ തയാറാകാത്ത കഴിവുകേടിനെയും നിരുത്തരവാദിത്തത്തെയും പച്ച നിറം പൂശി മറച്ചു വെക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.
നിറങ്ങള്‍ക്ക് ചിലപ്പോള്‍ പ്രത്യേക മാനങ്ങള്‍ ഉണ്ടാകും. പച്ച കോട്ട് വിവാദം ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്ത് നേരത്തെ ഉയര്‍ന്ന വിഷയങ്ങള്‍ ഗൗരവം ഉള്ളതാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മന്ത്രി പി.കെ അബ്ദുറബ്ബിന്റെ മണ്ഡലമായ തിരൂരങ്ങാടിയിലെ കക്കാട് ജിഎംയുപി സ്കൂളിലെ ബോര്‍ഡുകള്‍ക്കാണ് കറുപ്പ് നിറത്തിനു പകരം പച്ചനിറം പൂശിയിരിക്കുന്നത്. യുഡിഎഫ് ഭരണത്തിന് കീഴില്‍ വിദ്യാഭ്യാസ വകുപ്പ് കയ്യാളുന്ന മുസ്ലീംലീഗിന്റെ രഹസ്യ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: