മാരക്കാന: ജെയിംസ് റോഡ്രിഗസിന്റെ ഇരട്ട ഗോളില്‍ ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍. ഇതോടെ വീണ്ടുമൊരു ലാറ്റിനമേരിക്കന്‍ യുദ്ധത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീലാണ് കൊളംബിയയുടെ എതിരാളികള്‍. ലൂയിസ് സുവാരസിന്റെ അഭാവത്തില്‍ ഉറുഗ്വെ താരങ്ങള്‍ കളത്തില്‍ നിഷ്പ്രഭരായി. യുവത്വത്തിന്റെ പ്രസരിപ്പുമായി എത്തിയ കൊളംബിയയ്ക്ക് മുന്നില്‍ ഉറുഗ്വെ പകച്ചു നില്ക്കുന്ന കാഴ്ചയ്ക്കാണ് മാരക്കാന സാക്ഷിയായത്. സുവാരസിന് പകരം മുന്നേറ്റ നിരയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത പഴയ പടക്കുതിര ഫോര്ലാനോ എഡിസന് കവാനിക്കോയ്ക്ക് നീക്കങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല.
28, 50 മിനിറ്റുകളിലായിരുന്നു കൊളംബിയന്‍ യുവതാരം റോഡ്രിഗസിന്റെ ഗോളുകള്‍. പതിനെട്ടുവാര അകലെ നിന്നുമായിരുന്നു റോഡ്രിഗസിന്റെ ആദ്യത്തെ മനോഹരമായ ഗോള്‍. നെഞ്ച് ഉപയോഗിച്ച് പന്ത് നിയന്ത്രിച്ച് ഇടങ്കാലില്‍ കോരിയെടുത്ത് റോഡ്രിഗസ് ഉറുഗ്വെയ്ന്‍ ഗോള്‍ പോസ്റ്റിന്റെ നെറുകയിലേക്ക് നിറയൊഴിക്കുകയായിരുന്നു.
മികച്ച മുന്നേറ്റത്തിനും പാസുകള്ക്കുമൊടുവിലായിരുന്നു രണ്ടാമത്തെ ഗോള്‍ പിറന്നത്. മാര്‍ട്ടിനസിന്റെ ക്രോസ് ക്വാഡ്രാഡോ തല കൊണ്ട് തട്ടി റോഡ്രിഗസിന്റെ കാലിലേക്ക് ഇട്ടുകൊടുത്തു. ഒരു ക്ലാസിക് ടച്ച് മാത്രം മതിയായിരുന്നു റോഡ്രിഗഗസിന് അവസരം മുതലാക്കാന്‍. ഇതോടെ 4 മത്സരങ്ങളില്‍ നിന്ന് റോഡ്രിഗസിന്റെ ഗോള്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. സൂപ്പര്‍ താരങ്ങളായ മെസ്സി, നെയ്മര്‍, മുള്ളര്‍ എന്നവരെ പിന്തള്ളി ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ഒന്നാമതെത്താനും ഈ ഇരുപത്തിരണ്ടുകാരനായി.
രണ്ട് ഗോള്‍ വീണതോടെ ഉറുഗ്വെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. അവസാന മിനിറ്റുകളില്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ജൂലൈ നാലിനാണ് ബ്രസീലുമായുള്ള കൊളംബിയയുടെ ക്വാര്‍ട്ടര്‍ മത്സരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: