മാരക്കാന: പത്താം നമ്പര്‍ ജേഴ്സിയുടെ മഹിമ അന്വര്‍ത്ഥമാക്കും വിധം ജെയിംസ് റോഡ്രിഗസ് എന്ന യുവതാരത്തിന്റെ ബൂട്ടുകളില്‍ നിന്ന് രണ്ട് തവണ ഉറുഗ്വെ വല കുലുങ്ങിയപ്പോള്‍ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അഞ്ചാം ലോകകപ്പ് കളിക്കുന്ന കൊളംബിയയുടെ ഇതിന് മുമ്പുള്ള ഏറ്റവും മികച്ച നേട്ടം 1990ലെ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കളിച്ചതായിരുന്നു. ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീലാണ് കൊളംബിയയുടെ എതിരാളികള്‍. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളുമായി ജെയിംസ് റോഡ്രിഗസ് ടോപ്സ്കോറര്‍ പദവിയില്‍ ഒറ്റക്ക് മുന്നിലാണ്.
സൂപ്പര്‍താരം ലൂയി സുവാരസിന്റെ അഭാവത്തില്‍ പല്ലുകൊഴിഞ്ഞുപോയ ഉറുഗ്വെക്കെതിരെ ഇരു പകുതികളിലുമായിട്ടായിരുന്നു ഫ്രഞ്ച് ടീമായ എഎസ് മൊണാക്കോയുടെ താരമായ റോഡ്രിഗസിന്റെ എണ്ണം പറഞ്ഞ ഗോളുകള്‍.
28-ാം മിനിറ്റിലായിരുന്നു ഫുട്ബോള്‍ ആരാധകരെ ത്രസിപ്പിച്ച റോഡ്രിഗസിന്റെ ആദ്യഗോള്‍. ഉറുഗ്വായുടെ ഒരു പിഴച്ച ക്ലിയറിങിനുശേഷം പന്ത് ലഭിച്ച അഗ്യുലര്‍ അത് ബോക്സിലേയ്ക്ക് കുത്തിയിട്ടുകൊടുക്കുമ്പോള് നാല് ഡിഫന്ഡര്മാര്ക്കിടയിലായിരുന്നു റോഡ്രിഗസ്. എന്നാല്‍ പറന്നുവന്ന പന്ത് നെഞ്ചുകൊണ്ട് ഒന്ന് താങ്ങിയശേഷം ലക്ഷ്യത്തിലേയ്ക്ക് ഒന്ന് കണ്ണെറിഞ്ഞ റോഡ്രിഗസ് പിന്നെയൊന്ന് വട്ടംകറങ്ങി പന്ത് നിലംതൊടും മുന്‍പ് തന്നെ ഇടങ്കാല് കൊണ്ട് വെടിയുണ്ടകണക്കെ ഉതിര്‍ത്ത തകര്‍പ്പന്‍ വോളി മുഴുനീളെ പറന്ന ഉറുഗ്വെ ഗോളി മുസ്ലേരയെ മറികടന്നശേഷം ക്രോസ്ബാറിന്റെ അടിയില്‍ത്തട്ടി വലയില്‍ പതിച്ചു.
ഈ ഗോളില്‍ തന്നെ ഉറുഗ്വായുടെ ഭാവി കുറിക്കപ്പെട്ടിരുന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റോഡ്രിഗസ് വിജയം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. 49-ാം മിനിറ്റില്‍ ഒത്തിണക്കമുള്ള മുന്നേറ്റത്തിന്റെ പരിണിതഫലമായിരുന്നു ഈ ഗോള്‍. ആദ്യം വലതു വിംഗില്‍ നിന്ന് അര്മെരൊ പന്ത്നേരെ ഇടത് വിംഗിലെ മാര്ട്ടിനെസിലേയ്ക്ക്. പന്ത് കിട്ടിയ മാര്‍ട്ടിനെസിന്റെ വക ഇടതു പോസ്റ്റിനോട് ചേര്‍ന്ന് അപകടകരമായ ഒരു ക്രോസ്. പന്ത് അവിടെയെത്തുമ്പോള്‍ കൃത്യമായി തല വയ്ക്കാന്‍ ക്വാഡ്രോഡോ ഹാജര്‍. എന്നാല്‍, പന്ത് വലയിലേയ്ക്ക് കുത്തി സ്വാര്‍ഥതകൊണ്ട് അവസരം തുലയ്ക്കാനല്ല ക്വാഡ്രോഡോ ശ്രമിച്ചത്. ഡിഫന്‍ഡര്‍ക്കൊപ്പം ചാടി പന്തു പിടിച്ച ക്വാഡ്രോഡോ നേരെ പിറകിലേയ്ക്ക് ചെത്തിയിട്ടുകൊടുത്തു. പറഞ്ഞുറപ്പിച്ചപോലെ അവിടെ നിലയുറപ്പിച്ച റോഡ്രിഗസിന് പന്തിനെ മെല്ലെയൊന്ന് തലോടി പോസ്റ്റിലേയ്ക്ക് ആനയിക്കേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. ഉറുഗ്വെ പ്രതിരോധത്തിന്റെ മുഴുവന്‍ പിഴവുകളും തുറന്നുകാണിച്ചതായിരുന്നു ഈ ഗോള്‍.
ഇരുടീമുകളും പന്ത് കൈവശം വെച്ചത് ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തത് ഉറുഗ്വെയായിരുന്നു. മത്സരത്തിലുടനീളം 16 ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ലക്ഷ്യത്തിലേക്ക് നീങ്ങിയത് നാലെണ്ണമേ ഉണ്ടായിരുന്നുള്ളൂ. നാലും കൊളംബിയന്‍ ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു. അതേസമയം കൊളംബിയ ആകെ ഒമ്പത് ഷോട്ടുകളാണ് പായിച്ചത്. സുവാരസിനെ പോലൊരു ലോകോത്തര സ്ട്രൈക്കറുടെ അഭാവമാണ് ഉറുഗ്വെക്ക് തിരിച്ചടിയായത്. ആദ്യ ഇലവനില്‍ ഇറങ്ങിയ ഡീഗോ ഫോര്ലാന് തീര്‍ത്തും നിറം മങ്ങിയപ്പോള്‍ മറ്റൊരു സ്ട്രൈക്കറായ എഡിസണ് കവാനിക്കും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ചില മുന്നേറ്റങ്ങള്‍ നടത്താന്‍ കവാനിക്ക് കഴിഞ്ഞെങ്കിലും അവയൊന്നും അപകടം സൃഷ്ടിച്ചതുമില്ല. മത്സരത്തിന്റെ ആദ്യ 30 മിനിറ്റുവരെ എന്തുചെയ്യണമെന്ന് അറിയാതെ ഉറുഗ്വെ താരങ്ങള്‍ ഉഴറുകയായിരുന്നു. ഈ സമയത്ത് അവര്‍ക്ക് പന്ത് കിട്ടിയത് തന്നെ അപൂര്‍വമായിട്ടാണ്.
മത്സരത്തിന്റെ 33-ാം മിനിറ്റിലാണ് ഉറുഗ്വെ ആദ്യമായി കൊളംബിയന്‍ ഗോള്‍മുഖത്ത് പന്തെത്തിച്ചത്. എന്നാല്‍ എഡിസണ് കവാനിയുടെ ഷോട്ട് പുറത്തേക്ക് പറന്നു. പിന്നീട് 40-ാം മിനിറ്റില്‍ ഗോണ്‍സാലസിന്റെ ഒരു വോളി പ്രതിരോധ ഭിത്തി തുളച്ച് പാഞ്ഞെങ്കിലും ഓസ്പിന ഒന്നാന്തരമൊരു ഡൈവിംഗിലൂടെ അപകടം കുത്തിയകറ്റി.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുറച്ചാണ് ഉറുഗ്വെ കളത്തിലിറങ്ങിയത്. 53-ാം മിനിറ്റില്‍ ഫോര്ലാനെ മടക്കി വിളിച്ച് സ്റ്റുവാനിയെ ഉറുഗ്വെ കളത്തിലിറക്കി. ഇതോടെ ടീമിന് മൊത്തത്തില്‍ ഒരു ഉണര്‍വ് വന്നു. 59-ാം മിനിറ്റില്‍ ആല്‍വാരോ ഗോണ്‍സാലസിന്റെ തന്നെ മറ്റൊരു ഷോട്ട് അത്രയൊന്നും ബുദ്ധിമുട്ടാതെ ഒസ്പിന കൈക്കുള്ളിലാക്കിയത്. 64-ാം മിനിറ്റില്‍ ആല്‍വാരോ ഗൊണ്‍സാലസിന്റെ പാസ് സ്വീകരിച്ച് ക്രിസ്റ്റിയന്‍ റോഡ്രിഗസ് നാല് ഉറുഗ്വെ പ്രതിരോധക്കാരെ മറികടന്ന് ഒന്നാന്തരമായി മുന്നേറിയെങ്കിലും കൊളംബിയന്‍ ഗോളി ഒസ്പിനയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 79-ാം മിനിറ്റില്‍ മാക്സി പെരേരയുടെ ഷോട്ടിനും കൊളംബിയയെ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. ഉറുഗ്വെക്ക് കിട്ടിയ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. 84-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയുടെ ഒരു ഗോള്‍ ശ്രമവും ഒസ്പിനയുടെ ഉജ്ജ്വലമായ മെയ്വഴക്കത്തിന് മുന്നില്‍ വിഫലമായതോടെ കൊളംബിയ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ അവസാന എട്ടിലേക്ക് കുതിച്ചുകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: