ബെലോ ഹോറിസോന്റെ: ബ്രസീല്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഗോളി ജൂലിയോ സെസാറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ബ്രസീലിന് ക്വാര്‍ട്ടര്‍ യോഗ്യത നേടിക്കൊടുത്തത്. ഷൂട്ടൗട്ടില്‍ രണ്ട് ഷോട്ടുകള്‍ തടുത്തിട്ട സെസാറാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്.
സ്വന്തം മണ്ണില്‍ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിലെ ജനക്കൂട്ടത്തിന്റെ പിന്തുണയുണ്ടായിട്ടും ബ്രസീല്‍ യഥാര്‍ത്ഥ ബ്രസീലാകാന് വിഷമിക്കുന്നതാണ് ചിലിക്കെതിരെ കണ്ടത്. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ റൊണാള്ഡീഞ്ഞോയെപോലെയോ റിവാള്ഡോയെപോലെയോ കാകയെ പോലെയോ യുള്ള ഒരു താരത്തിന്റെ അഭാവമാണ് മത്സരത്തിലുടനീളം ബ്രസീലിയന്‍ നിരയില്‍ മുഴച്ചുനിന്നത്. ഒപ്പം തിയാഗോ സില്‍വ, ഡേവിഡ് ലൂയിസ്, മാഴ്സെലോ, ഡാനി ആല്‍വസ് എന്നിവരടങ്ങിയ പ്രതിരോധനിരയില്‍ വിള്ളല്‍ വീഴുന്നതും കായികപ്രേമികളെ ഞെട്ടിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം വിംഗുകളില്‍ക്കൂടി കുതിച്ചുകയറിയ മാഴ്സെലോയും ഡാനി ആല്‍വസും ഇന്നലെ പരാജയപ്പെട്ടതും കോച്ച് സ്കൊളാരിയെ ഏറെ അലട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പ്രകടനം വെച്ചുകൊണ്ട് ബ്രസീലിന് ലോകകപ്പില്‍ ഏറെ ദൂരം മുന്നോട്ട് പോകാന്‍ കഴിയുമെന്നും തോന്നുന്നില്ല.
മികച്ച കൈമാറ്റങ്ങളിലൂടെ താളത്തില്‍ ഒഴുകിയുളള ബ്രസീലിയന്‍ നീക്കങ്ങളും ചിലിക്കെതിരെ കണ്ടില്ല. ഒറ്റപ്പെട്ട അവരുടെ പല നീക്കങ്ങളിലും അവര്‍ ഗോളിനോടടുത്തെിയതിന് യാതൊരു ആസൂത്രണവുമില്ലാതെ നിന്ന ചിലിയുടെ പ്രതിരോധത്തിന് മാത്രമാണ് ഉത്തരവാദികള്‍. ആദ്യ പകുതിയില്‍ നെയ്മറും രണ്ടാം പകുതിയില്‍ ഹള്‍ക്കും കളംനിറഞ്ഞു കളിച്ചത് മാത്രമാണ് ബ്രസീലിയന്‍ നിരക്ക് ആശ്വസിക്കാനുള്ളത്. ഓസ്കര് നിറം മങ്ങിയതും ബ്രസീലിനെ ഇരുത്തിചിന്തിപ്പിക്കുന്നതാണ്. ഇതോടെ നെയ്മര്‍ക്ക് പലപ്പോഴും സ്വന്തം പ്രതിരോധത്തിലേക്ക് ഇറങ്ങിവന്ന് പന്ത് പിടിച്ചെടുത്ത് മുന്നേറേണ്ട അവസ്ഥയായിരുന്നു.
ബ്രസീല്‍ ചിലിയെ പരാജയപ്പെടുത്തി എന്നു പറയുന്നതിലും ഭേദം ഷൂട്ടൗട്ടിലൂടെ ബ്രസീല്‍ രക്ഷപ്പെട്ടു എന്നു പറയുന്നതാവും. അത്ര ദയനീയമായിരുന്നു ആതിഥേയരുടെ പ്രകടനം. ജയിക്കാനുറച്ച് സ്വന്തം തട്ടകത്തിലിറങ്ങിയ ബ്രസീലിനെയായിരുന്നില്ല ബെലോ ഹോറിസോന്റെയില്‍ കണ്ടത്. ഒന്നാം പകുതിയില്‍ നെയ്മറുടെ പ്രതിഭാസ്പര്‍ശമുള്ള ചില മിന്നലാട്ടങ്ങള്‍. രണ്ടാം പകുതിയില്‍ ബുള്‍ഡോസര്‍ പോലെ ഇരച്ചുകയറിയ ഹള്‍ക്ക്. ഇടയ്ക്ക് മരണം വിതയ്ക്കുംമട്ടിലുള്ള ഡാനി ആല്‍വേസിന്റെ വെടിയുണ്ടകള്‍. ഇത്രയൊക്കെയേ കണ്ടുള്ളൂ സ്വന്തം മണ്ണില്‍ ചരിത്രം രചിക്കാനിറങ്ങിയ മുന്‍ ചാമ്പ്യന്മാരില് നിന്ന്. നെയ്മറും ഹള്‍ക്കും ഫ്രെഡും പകരക്കാരന് ജോയുമെല്ലാം ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് അവസരങ്ങള്‍ അനവധി പാഴാക്കി. നെയ്മറും ഫ്രെഡും രണ്ട് വീതം തുറന്ന അവസരങ്ങളാണ് ആദ്യ പകുതിയില്‍ തന്നെ തുലച്ചുകളഞ്ഞത്.
സൂപ്പര്‍താരം നെയ്മറെ പൂട്ടിയിടുന്നതില്‍ ചിലിയന്‍ പ്രതിരോധം വിജയിച്ചതോടെ ബ്രസീലിന്റെ പല ആക്രമണങ്ങളും മുനയൊടിഞ്ഞ നിലയിലാവുകയും ചെയ്തു. അതുപോലെ ബ്രസീലിയന്‍ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ച ചിലിക്കും മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല. കളിയുടെ തുടക്കത്തില്‍ ആക്രമണത്തിലും പ്രതിരോധത്തിലും അരമനസ്സായിരുന്നു ചിലിക്ക്. ആക്രമിക്കണോ പ്രതിരോധിക്കണോ എന്നുറപ്പുണ്ടായിരുന്നില്ല അവര്‍ക്ക്. ഫലത്തില്‍ രണ്ടു വിഭാഗത്തിലും അമ്പേ പരാജയപ്പെടുകയും ചെയ്തു. പാസുകള്‍ സര്‍വത്ര പിഴച്ചു. ഇതുമൂലം അപകടകരമായ ഒരൊറ്റ നീക്കം പോലും ഉണ്ടാക്കിയെടുക്കാന്‍ വിദാലിനോ ഡയസിനോ കഴിഞ്ഞില്ല. വര്‍ഗാസ് മുന്‍നിരയില്‍ വെറും കാഴ്ചക്കാരനായിമാറി. പിന്‍നിരയിലും നിരവധി പിഴവുകളായിരുന്നു. നെയ്മറുടെയും ഹള്ക്കിന്റെയുമെല്ലാം നിരന്തരമായ സമ്മര്‍ദം ഉണ്ടായിട്ടും ബാലപാഠം പോലും മറന്ന മട്ടിലായിരുന്നു ചിലിയന്‍ പ്രതിരോധം ഓരോ പന്തും അടിച്ചകറ്റാന്‍ ശ്രമിച്ചത്. പല ക്ലിയറിങ്ങും ചെന്നവസാനിച്ചത് ബ്രസീലിയന്‍ താരങ്ങളുടെ കാലില്‍. അലക്സി സാഞ്ചസ് മാത്രമാണ് ഇതിനൊരു അപവാദം. പന്ത് കിട്ടിയ അവസരങ്ങളിലെല്ലാം സാഞ്ചസ് ചാട്ടൂളി കണക്കെ പാഞ്ഞ് ബ്രസീല്‍ പ്രതിരോധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
ഫൗളുകളുടെ കാര്യത്തിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു. മൊത്തം ഏഴ് മഞ്ഞകാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. ബ്രസീലിന്റെ ഡാനി ആല്‍വസ്, ലൂയിസ് ഗുസ്താവോ, ജോ, ഹള്‍ക്ക് എന്നിവരും ചിലിയുടെ യൂജിനോ മെന, ഫ്രാന്‍സിസ്കോ സില്‍വ, പിനില എന്നിവരും മഞ്ഞക്കാര്‍ഡ് കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: