ബ്രസീലില്‍ വന്നിറങ്ങിയ വേളയില്‍ കളിപ്പാവ നഷ്ടപ്പെട്ട കുഞ്ഞിനെപ്പോലെ കരയുകയായിരുന്നു കൊളംബിയ. റദമേല്‍ ഫല്‍ക്കാവോയുടെ കാല്‍മുട്ടിലെ വേദന ലാറ്റിനമേരിക്കന്‍ സംഘത്തിന്റെ കൂടാരത്തിനുള്ളില്‍ വിങ്ങലായി തങ്ങിനിന്നു. കണ്ണീര്‍ക്കാലം കൊളംബിയക്ക് പുത്തരിയല്ല. ഒരിക്കല്‍ കിരീടം ഉറപ്പിച്ചുവന്നശേഷം എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ മടങ്ങേണ്ടി വന്നവര്‍.. പിന്നെ ആന്ദ്രെ എസ്കോബാറെന്ന തീരാനൊമ്പരത്തെ കരളില്‍ ചുമന്നവര്‍… ഇക്കുറി അവര്‍ക്കൊരു ദേവദൂതനെ വേണമായിരുന്നു. ശോകമെല്ലാം ദൂരീകരിക്കാന്‍ പാകത്തില്‍ ഗോളുകളുടെ വരപ്രസാദമരുളുന്ന.. വിജയങ്ങളുടെ വെള്ളിവെളിച്ചം വിതറുന്ന ഒരാള്‍. കൊളംബിയ ഏറെ മോഹിച്ച സമയത്തു തന്നെ അവന് അവതരിച്ചു, ജെയിംസ് ഡേവിഡ് റോഡ്രിഗസ് റുബിയോയുടെ രൂപത്തില്‍.
ഫല്‍ക്കാവോയ്ക്ക് പകരമാരെന്ന ചോദ്യത്തിന് മൊണാക്കോ നല്കി ഉത്തരം. അതാണ് ജെയിംസ് റോഡ്രിഗസ്. ഇതിഹാസ താരം വാള്ഡറമയ്ക്ക് വിളിപ്പേര് ‘ദ കിഡ്’ എന്നാണെങ്കില്‍ ആരാധകര്‍ റോഡ്രിഗസിന് ‘ദ ന്യൂ കിഡ്’ എന്ന പേരു ചാര്‍ത്തിക്കൊടുത്തു. ലയണല്‍ മെസിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊക്കെ വാഴുന്ന കളത്തിലേക്ക് അലങ്കാരങ്ങളേറെ ചാര്‍ത്തി അവനെ ഇറക്കിവിട്ടു. ആരെയും റോഡ്രിഗസ് നിരാശരാക്കിയില്ല. ക്രിസ്റ്റ്യാനോ പോര്‍ച്ചുഗീസ് സായാഹ്നങ്ങളെ തേടിപ്പോയി. മെസിയും നെയ്മറും പന്തിനെ വീണ്ടും പിന്തുടരുന്നു. പക്ഷേ അവരെയെല്ലാം കടത്തിവെട്ടിയിരിക്കുന്നു ഈ ‘പുതിയ കുട്ടി’.
ഗ്രൂപ്പ് ഘട്ടത്തിലെ കൊളംബിയന്‍ ജയങ്ങളിലോരോന്നിലും റോഡ്രിഗസ് സ്പര്‍ശമുണ്ടായിരുന്നു. മിഡ്ഫീല്ഡീല് നിറഞ്ഞ തുളുമ്പിയ റോഡ്രിഗസ് ഗ്രീസിന്റെയും ഐവറികോസ്റ്റിന്റെയും ജപ്പാന്റെയും വലകളില്‍ പന്തെത്തിച്ചു. അവസരങ്ങള്‍ ഒരുക്കുന്നതിലും റോഡ്രിഗസ് മുന്നിട്ടുനിന്നു. ഇടംകാലില്‍ ശേഖരിച്ചുവച്ചിരിക്കുന്ന പ്രഹരശേഷിയാണ് റോഡ്രിഗസിനെ അപകടകാരിയാക്കുന്നത്. ഉറുഗ്വെയുടെ നെഞ്ചുപിളര്‍ത്തിയ ബുള്ളറ്റ് വോളി അതടിവരയിട്ടു. അഞ്ചു ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ടിനുള്ള മത്സരത്തില്‍ നെയ്മറെയും മെസിയെയും പിന്തള്ളിക്കഴിഞ്ഞു റോഡ്രിഗസ്. ക്വാര്‍ട്ടറില്‍ ബ്രസീലാണ് കൊളംബിയക്കു മുന്നില്‍. റോഡ്രിഗസിനെ പൂട്ടുക കാനറികള്‍ മുന്നിലെ ഏറ്റവും ശ്രമകരമായ ദൗത്യവും. അതിനുള്ള തന്ത്രങ്ങള്‍ ഇതിനകം മെനഞ്ഞു തുടങ്ങിയിട്ടുണ്ടാവും ലൂയീസ് സ്കൊളാരി. കാരണം മഞ്ഞപ്പടയുടെ ആചാര്യന് നന്നായി ബോധ്യമായിട്ടുണ്ട് റോഡ്രിഗസിന്റെ ശത്രുനിഗ്രഹ പാടവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: