മാവേലിക്കര: ഇന്സുലേറ്റര് ലോറിയില്‍ കടത്തുകയായിരുന്ന 4,102 സ്പിരിറ്റ് എക്സൈസ് സംഘം പിന്തുടര്ന്ന് പിടികൂടി. ലോറി ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ പുതുശേരി പേരാവൂര്‍ ഇരിട്ടി നിഷാനാസില് നാസറാ (48)ണ് അറസ്റ്റിലായത്. ദക്ഷിണ മേഖല എക്സൈസ് കമ്മീഷണറുടെ സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 10.45ന് കായംകുളം-പുനലൂര്‍ റോഡില്‍ കറ്റാനം ജംഗ്ഷനു സമീപം എക്സൈസ് സംഘം പിന്തുടര്ന്നാണ് ലോറി പിടികൂടിയത്. തൃശൂരില്‍ നിന്നും പുനലൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു സ്പിരിറ്റെന്ന് ചോദ്യം ചെയ്യലില്‍ നാസര്‍ പറഞ്ഞു. പുനലൂരില്‍ വാഹനത്തില്‍ കാത്തു നില്ക്കുന്ന സംഘം സ്പിരിറ്റ് ഏറ്റുവാങ്ങുകയാണ് ചെയ്യുന്നത്. നിരവധി തവണ ഇത്തരത്തില്‍ സ്പിരിറ്റ് കടത്തിയിട്ടുണ്ടെന്ന് നാസര്‍ സമ്മതിച്ചു.
സ്പിരിറ്റിന്റെ ഉറവിടത്തെ കുറിച്ചും ആര്‍ക്കാണ് കൈമാറുന്നതെന്നും അറിയില്ലെന്നാണ് ഡ്രൈവറുടെ മൊഴി. ഇക്കാര്യം വിശദമായി പരിശോധിച്ചുവരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. മീന്‍ കേടുകൂടാതെ കൊണ്ടുപോകുന്ന ഇന്സുലേറ്റര് ലോറിയിലാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്.
124 കന്നാസുകളില്‍ 33 ലിറ്റര്‍ വീതമായിരുന്നു സ്പിരിറ്റ് നിറച്ചിരുന്നത്. ദേശീയ പാതയിലൂടെയും കെപി റോഡിലൂടെയും സ്പിരിറ്റ് കടത്ത് വ്യാപകമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സ്പിരിറ്റുമായി പിടികൂടുന്നവരെ വിശദമായി ചോദ്യം ചെയ്ത് ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതാണ് സ്പിരിറ്റ് കടത്ത് വ്യാപകമാകാന്‍ കാരണം. പലപ്പോഴും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്പിരിറ്റ് പിടികൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: