കൊച്ചി: നിലവാരം കൂട്ടിയാലും ഇല്ലെങ്കിലും അടച്ചിട്ട ബാറുകള്‍ മദ്യലോബികളുടെ സമ്മര്‍ദ്ദത്താല്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന് പാലക്കാട് ചേര്‍ന്ന ആര്‍എസ്എസ് സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം അംഗീകരിച്ച പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദ്യലഭ്യത ഉണ്ടാവുന്നിടത്തോളം മദ്യ ഉപയോഗം കുറയ്ക്കാനാവില്ലെന്ന സുപ്രീംകോടതി നിരീക്ഷണം സര്‍ക്കാരിനുള്ള നിര്‍ദ്ദേശമാണ്. എന്നാല്‍ സര്‍ക്കാര്‍ തന്നെ മദ്യവില്‍പ്പന വര്‍ധിപ്പിക്കുന്ന നിലപാടിലേക്ക് നീങ്ങുകയാണെന്നും മദ്യോപയോഗം കുറച്ചുകൊണ്ടുവരുമെന്നുള്ള സര്‍ക്കാര്‍ വാഗ്ദാനം അട്ടിമറിക്കപ്പെടുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.
മദ്യപാന ശീലത്തിനെതിരെ സാമൂഹ്യരംഗത്തെ മുഴുവന്‍ പ്രസ്ഥാനങ്ങളും ഒന്നിച്ച് മുന്നേറണം. കുടുംബശ്രീ, ഗ്രാമസഭകള്‍ എന്നിവ മദ്യാസക്തിക്കെതിരായ ബോധവല്‍ക്കരണത്തിന് മുന്നിട്ടിറങ്ങണം. കലോത്സവങ്ങള്‍, അക്കാദമികേതരമായ മറ്റ് പരിപാടികള്‍ എന്നിവയില്‍ മദ്യ, മയക്കുമരുന്നിനെതിരായ മനോഭാവം വളര്‍ത്താനും പാഠഭാഗങ്ങളില്‍ ഇതിന് പ്രത്യേക പരിഗണന നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തെ മദ്യ, മയക്കുമരുന്ന് വിമുക്തമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്കാന് സ്വയംസേവകരെ ആര്‍എസ്എസ് ആഹ്വാനം ചെയ്തു.
ആറന്മുള വിമാനത്താവള പദ്ധതി നാടിന്റെ താല്‍പ്പര്യങ്ങള്‍ക്കും പരിസ്ഥിതിക്കും വിരുദ്ധമാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ആര്‍എസ്എസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആറന്മുള പ്രക്ഷോഭത്തിന്റെ മാതൃകയില്‍ ജനകീയ മുന്നേറ്റങ്ങള്‍ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. കേവലം എട്ട് ശതമാനം പ്രദേശങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണ് പശ്ചിമഘട്ടത്തിന്റെ സ്വഭാവിക ആവാസ വ്യവസ്ഥ. അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്ന പരിസ്ഥിതി സ്നേഹികളുടെയും പ്രസ്ഥാനങ്ങളുടെയും പരിശ്രമത്തിന് ആര്‍എസ്എസ് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.
പാലക്കാട് ചിറ്റൂര്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ആര്‍എസ്എസിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘചാലക് പി.ഇ.ബി.മേനോന് അധ്യക്ഷത വഹിച്ചു. അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് രാംമാധവ്, അഖില ഭാരതീയ കാര്യകാരിണി അംഗം എസ്.സേതുമാധവന്, ക്ഷേത്രീയ പ്രചാരക് ജി.സ്ഥാണുമാലയന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: