ജ്ഞാനമില്ലാത മൂഢന്മാരാകുമജ്ഞാനിനാം
മാനസേ രാഗാദികള്‍ വര്ദ്ധിക്കനിമിത്തമായ്
മായാമോഹിതന്മാരായ്ക്കായധര്മ്മങ്ങളായ
കാര്യങ്ങളാത്മധര്മ്മമെന്നാക്കിക്കൊണ്ടു നിജ-
കായത്തിലിരുന്നീടുമീശ്വരമവിരതം
പായുന്നു ദിശിദിശി, തേടുന്നു കര്‍മ്മങ്ങളെ
പുണ്യക്ഷേത്രങ്ങളെതെന്നനേ്വഷിച്ചറിയുന്നു.
പുണ്യം വര്‍ദ്ധിക്കും കര്മ്മമറിഞ്ഞു ചെയ്തീടുന്നു
ഭജിച്ചീടുന്നു ചിലര്‍ സേവിച്ചീടുന്നു പൂജ
കഴിച്ചീടുന്നു ചിലര്‍ പൂജിപ്പിക്കുന്നു ചിലര്‍
ഭുജിച്ചീടുന്നു ചിലര്‍ ഭുജിപ്പിക്കുന്നു ചിലര്‍
ദ്വിജത്വമുള്ളോര്ക്കൊക്കെദ്ദാനം ചെയ്യുന്നു ചിലര്‍
വിപ്രന്മാരെല്ലാതെയും വരുത്തീട്ടവരെക്കൊ-
ണ്ടുല്ക്കര്ഷമായ കര്‍മ്മം ചെയ്യിപ്പിക്കുന്നു കേചില്‍
ഭുക്തിയും പ്രതിഗ്രഹം വസ്ത്രവും ധനങ്ങളും
പ്രതേ്യകമവര്ക്കഭിലാഷമെന്തന്നാലവ
തൃപ്തിവന്നീടുമാറു കൊടുത്തീടുന്നു, പുണ്യം
വര്‍ദ്ധിച്ചു മുക്തി ലഭിക്കേണമെന്നിച്ഛയോടെ
ആശയം: അജ്ഞാനികളായ മൂഢജനം മനസ്സില്‍ രാഗദേ്വഷാധികള് വര്‍ദ്ധിച്ചതുകൊണ്ട് മായാമോഹിതന്മാരായി ശരീര ധര്‍മ്മങ്ങളെല്ലാം ആത്മാവിന്റെ ധര്മ്മങ്ങളാണെന്നു നിശ്ചയിച്ച് തന്റെ തന്നെയുള്ളില്‍ കുടികൊള്ളുന്ന ഈശ്വരനെ ഓരോരോ ദിക്കിലും നിരന്തരം തേടിത്തേടി പായുന്നു. പുണ്യക്ഷേത്രങ്ങള്‍ എവിടെയുണ്ടെന്ന് അനേ്വഷിച്ചെത്തി അവിടെ ഓരോരോ കര്‍മ്മങ്ങളേയും അനേ്വഷിക്കുന്നു. ഓരോ ക്ഷേത്രത്തിലെയും വഴിപാടെന്ത്, പൂജയെന്ത്, ചടങ്ങെന്ത് എന്നെക്കെ ആരാഞ്ഞ് പുണ്യം കിട്ടുമെന്നു കരുതി അതൊക്കെ നടത്തുന്നു.
ചിലര്‍ ഭജനമിരിക്കുന്നു. ചിലര്‍ സേവചെയ്യുന്നു. ചിലര്‍ പൂജകള്‍ നടത്തുന്നു. ചിലര്‍ അവിടത്തെ പ്രസാദം വാങ്ങി ഭക്ഷിക്കുന്നു. ചിലര്‍ മറ്റുള്ളവരെ ഊട്ടുന്നു. ചിലര്‍ പൂണൂനൂലിട്ടവര്ക്കൊക്കെ ദാനം ചെയ്യുന്നു. ചിലര്‍ ഉത്തമ ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി വന്‍ പണം ചെലവഴിച്ച് അവരെക്കൊണ്ട് വലിയ പൂജകള്‍ ചെയ്യിക്കുന്നു. മറ്റുചിലര്‍ അന്നദാനവും വന്‍ ദക്ഷിണയും വസ്ത്രദാനവും നല്കുന്നു. അവരെ തൃപ്തിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യുന്നു. ഇതെല്ലാം തനിക്ക് പുണ്യം വര്‍ദ്ധിച്ച് മുക്തികിട്ടണം എന്ന ആഗ്രഹത്തോടെയാണ് ചെയ്യുന്നത്.
തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്
വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: