കൊച്ചി: ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ തുടരും. ഭീഷണിയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. അതേസമയം സന്ദര്‍ശകര്‍ക്ക് ടെര്‍മിനലിലും വ്യൂവേഴ്സ് ഗ്യാലറിയിലും പ്രവേശിക്കുന്നതിന് ഉണ്ടായിരുന്ന വിലക്ക് ഇന്ന് രാവിലെ 6 മണിമുതല്‍ പിന്‍വലിക്കും.
തിങ്കളാഴ്ച രാവിലെ 9ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി സ്ഥിതിഗതികള്‍ തൃപ്തികരമെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇന്നലെ ഉച്ചയ്ക്ക് 2.30ന് അഗ്നിരക്ഷാ സേനയുടെയും (എആര്‍എഫ്എഫ്), 3.30ന് സിഐഎസ്എഫിന്റെയും മോക്ഡ്രില്‍ നടന്നും. ഭീകരാക്രമണമുണ്ടായാല്‍ നേരിടേണ്ട രീതികളാണ് മോക്ഡ്രില്ലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് വൈകിട്ട് 5ന് വീണ്ടും യോഗം ചേര്‍ന്ന് ആക്രമണങ്ങളെ നേരിടാനുള്ള ക്രമീകരണങ്ങള്‍ തൃപ്തികരമാണെന്നും വിലയിരുത്തി.
വെള്ളിയാഴ്ച വൈകിട്ട് സൗദി അറേബ്യയില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തിലേക്കാണ് ഭീകരാക്രമണം സംബന്ധിച്ച സന്ദേശം വന്നത്. രാത്രി 10നും 11നും ഇടയ്ക്ക് എകെ 47 തോക്ക് ഉപയോഗിച്ച് വിമാനത്താവളം അല്‍ ഖ്വയിദ ഭീകരര്‍ ആക്രമിക്കുമെന്നായിരുന്നു സന്ദേശം. തടവില്‍ കഴിയുന്ന ഭീകരന് റിയാസ് ഭട്കലിനെ മോചിപ്പിക്കണമെന്നും വിളിച്ചയാള്‍ ആവശ്യപ്പെട്ടിരുന്നു. അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള പോലീസ് അന്വേഷണം നടന്നുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: