ന്യൂദല്‍ഹി: പീഡന ശ്രമത്തിനിടെ യുവ അഭിഭാഷകയെ കൊന്നകേസില്‍ സുരക്ഷാ ജീവനക്കാരന് കുറ്റക്കാരനാണെന്ന് മുംബൈ കോടതി. മുംബൈയില്‍ അഭിഭാഷകയായിരുന്ന പല്ലവി പുര്‍കായസ്തയെ കൊലപ്പെടുത്തിയ കേസിലാണ് രണ്ട് വര്‍ഷത്തിനുശേഷം വിധി പുറത്തുവന്നിരിക്കുന്നത്. മുംബൈ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. പല്ലവിയുടെ വീട്ടിലെ കാവല്‍ക്കാരനായിരുന്ന സജ്ജാദ് മൊഗുളിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ജൂലൈ 3-ന് പ്രഖ്യാപിക്കും. ജഡ്ജ് വ്രുഷാലി ജോഷിയുടെ സാന്നിധ്യത്തില്‍ അടച്ചിട്ട കോടതി മുറിക്കുള്ളിലാണ് വിധി പ്രഖ്യാപിച്ചത്. അഭിഭാഷകയുടെ രക്ഷിതാക്കളും, പ്രതിയും മാത്രമേ കോടതിയില്‍ ഉണ്ടായിരുന്നുള്ളു. മാനഭംഗം, അതിക്രമിച്ചു കയറല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
വധശിക്ഷയില്‍ കുറഞ്ഞല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിധി പ്രഖ്യാപനത്തിനുശേഷം അഭിഭാഷകയുടെ രക്ഷിതാക്കള്‍ പ്രതികരിച്ചു. 2012- ഓഗസ്റ്റ് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല്ലവി പുര്‍കായസ്തയെ വാദലയിലെ ഹിമാലയന്‍ ഹൈറ്റ്സ് അപാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വദാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത ദിവസം തന്നെ സുരക്ഷാ ഉദ്യോഗസ്ഥനായ സജ്ജാദിനെ െ്രെകംബ്രാഞ്ച് അറസ്റ്റു ചെയ്തു.
മുംബൈയില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കിയ പല്ലവി, അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചുവരികയായിരുന്നു. സംഭവദിവസം ഉറങ്ങാന്‍ കിടന്ന പല്ലവിയുടെ മുറിയില്‍ കടന്നുകൂടിയ സജ്ജാദ്, അപമര്യാദയായി പെരുമാറി. ഇതിനെ ചെറുത്ത പല്ലവിയുടെ കഴുത്ത് കത്തികൊണ്ട് മുറിക്കുകയായിരുന്നു. അഭിഭാഷക മരിച്ചെന്ന് ഉറപ്പാക്കിയശേഷം സജ്ജാദ് കടന്നുകളഞ്ഞു. പല്ലവിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ആവിക് സെന്‍ഗുപ്ത സംഭവ സമയം അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു. കേസില്‍ നിര്‍ണായ സാക്ഷിയും ഇയാളായിരുന്നു. തലച്ചോറിനെ ബാധിച്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ആവിക് മരിച്ചു. കഴിഞ്ഞ വര്‍ഷം മെയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: