ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് രാജ്യത്തെ ആഗോള ശക്തിയായി ഉയര്‍ത്തിക്കൊണ്ട് പിഎസ്എല്‍വി സി 23 ഇന്നലെ ഇന്ത്യവിജയകരമായി വിക്ഷേപിച്ചു. ഇന്നലെ രാവിലെ 9.52നാണ് അഞ്ച് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി23 കുതിച്ചുയര്‍ന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഇന്ത്യ ഇത്ര വിപുലമായ വിക്ഷേപണം നടത്തുന്നത് ഇതാദ്യമാണ്. തുടര്‍ച്ചയായ 26-ാം വിക്ഷേപണ വിജയമെന്ന ചരിത്രനേട്ടവും പിഎസ്എല്‍വി സി 23 കുറിച്ചു. ഇതിനകം ഇന്ത്യ വിദേശരാജ്യങ്ങളുടെ നാല്പത് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്.
ഫ്രാന്‍സിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹം സ്പോട്ട്-7ന് ഒപ്പം കാനഡയുടെ രണ്ടും ജര്‍മ്മനി, സിംഗപ്പൂര്‍ എന്നിവയുടെ ഓരോ വീതവും ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി സി23 ഭ്രമണപഥത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ഷേപണം നേരിട്ടു വീക്ഷിച്ചു. ‘ദില്‍ മാംഗെ മോര്’ (ഇനിയുമേറെ ഹൃദയം ആഗ്രഹിക്കുന്നു) എന്നു പറഞ്ഞ പ്രധാന മന്ത്രി രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച മോദി ബഹിരാകാശ ഗവേഷണ മേഖലയിലെ ഇന്ത്യന്‍ കാര്യക്ഷമതയ്ക്കു ലഭിച്ച ആഗോള അംഗീകാരമാണിതെന്നും ചൂണ്ടിക്കാട്ടി. ലോകത്തിന് വിക്ഷേപണ സേവന പ്രദാനം ചെയ്യാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. ആ ലക്ഷ്യത്തിലെത്താന്‍ നമ്മള് കൂടുതല്‍ പരിശ്രമിക്കും. അയല്‍ രാജ്യങ്ങള്‍ക്കുകൂടി ബഹിരാകാശ ശാസ്ത്ര സേവനം ലഭ്യമാക്കുന്ന ‘സാര്‍ക്ക് ഉപഗ്രഹം’ വികസിപ്പിക്കുന്നതിന് യത്നിക്കാനും ശാസ്ത്ര സമൂഹത്തെ മോദി ആഹ്വാനംചെയ്തു. പിഎസ്എല്‍വി സി23യുടെ വിക്ഷേപണ വിജയത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഐഎസ്ആര്‍ഒയെ അഭിനന്ദിച്ചു. രാജ്യത്തെ സംബന്ധിച്ച് നിര്‍ണായക നേട്ടമാണിതെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര വിദ്യയിലൂടെ സംഭരിച്ച വിവരങ്ങള്‍ വിലയിരുത്തി യുവ തലമുറ ഈ ശാസ്ത്ര മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: