ന്യൂദല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. തെളുവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തില്ലെന്നുമുള്ള ഉറപ്പിന്റെ പുറത്താണ് കോടതി തേജ്പാലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇന്നു മുതല്‍ എട്ടു മാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കാനും കോടതി വിചാരണക്കോടതിയോട് നിര്‍ദ്ദേശിച്ചു. മെയ് 19 ന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. 18 ന് അന്തരിച്ച അമ്മയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇത്. എന്നാല്‍ നടപടിക്രമങ്ങള്‍ നീണ്ടതുമൂലം അദ്ദേഹത്തിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇടക്കാലജാമ്യം കോടതി പിന്നീട് നീട്ടിയിരുന്നു.
കഴിഞ്ഞവര്‍ഷം ഗോവയിലെ ഹോട്ടലില്‍ നടന്ന തിങ്ക് ഫെസ്റ്റിനിടെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നവംബര്‍ 30 നാണ് തേജ് പാല് അറസ്റ്റിലായത്. ബലാത്സംഗം, സ്ത്രീയുടെ മാന്യതയെ അവഹേളിക്കല്‍ എന്നീ കുറ്റങ്ങളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: