കൊച്ചി: എയര്‍ ഇന്ത്യയിലെ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് മലയാളി യുവാവ് കസ്റ്റഡിയില്‍. യുവാവിന്റെ സുഹൃത്തായ മലയാളി നഴ്സിനെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരുടെയും മൊഴികളില്‍ വിരുദ്ധമായൊന്നും ഇല്ലെന്ന് മനസിലായതായി ദല്‍ഹി പൊലീസ് പറഞ്ഞു.
യുവാവിന്റെ പേരില്‍ കേസെടുക്കണമോയെന്ന കാര്യത്തില്‍ കേരളാ പൊലീസാണ് തീരുമാനം എടുക്കേണ്ടതെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു. വിമാനം വൈകുന്നതിനാല്‍ താന്‍ അമ്മയ്ക്ക് മൊബൈലില്‍ ഒരു സന്ദേശം അയച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. വിമാനം വൈകുന്നതിന്റെ കാരണം അന്വേഷിക്കാന്‍ സുഹൃത്തായ പ്രതീഷിനോട് പറയണം എന്നായിരുന്നു സന്ദേശം. അതുപ്രകാരം പ്രതീഷ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഫോണ്‍ ചെയ്ത് അന്വേഷിച്ചു.
വിമാനം വൈകുന്നത് എന്തു കൊണ്ടാണെന്നും അപകടം വല്ലതും സംഭവിച്ചുവോ എന്നും പ്രതീഷ് എയര്‍പോര്‍ട്ട് അധികൃതരോട് ചോദിച്ചു. ഇങ്ങനെ ചോദിച്ചതാണ് വിമാനത്തില്‍ ബോംബ് വച്ചുവെന്ന തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നാണ് കരുതുന്നത്. ഇതേ കാര്യങ്ങളാണ് പ്രതീഷ് പൊലീസിനോടും വെളിപ്പെടുത്തിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് താന്‍ ഭീഷണി മുഴക്കിയിട്ടില്ലെന്നും പ്രതീഷ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരി വിമനത്താവളത്തില്‍ നിന്നും ദല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടായത്. ഭീഷണിയെ തുടര്‍ന്ന് വിമാനം ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അടുത്തിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അല്‍ ഖ്വെയ്ദ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിയുണ്ടായിരുന്നു. സൗദിയില്‍ നിന്നാണ് വിമാനത്താവളത്തിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: